സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Tuesday, October 31, 2006

തലയില്‍ വെച്ചുകെട്ടിയ പ്രേമം

എന്റെ ഒരു സുഹൃത്ത്‌ ഭാസി വഴി എന്റെ മേല്‍ ആരൊപിക്കപ്പെട്ട ഒരു പ്രേമ കഥ ഇവിടെ ചുരുളഴിയട്ടെ.(അവന്‍ ഒരിക്കലും ഇങ്ങനെ ഒരു ബ്ലോഗ്‌ വായിക്കാന്‍ ഇടയില്ലാത്തതിനാല്‍ അവന്റെ ശരിയായ പേര്‌ തന്നെ ഉപയോഗിക്കാന്‍ ഞാന്‍ ധൈര്യം കാണിക്കുന്നു)

ഞാനും ബാബുവും ഭാസിയും വല്ല്യ സുഹൃത്തുക്കള്‍ ആയിരുന്നു (ഇപ്പോഴും ആണ്‌).
ഭാസിയുടെ പിതാശ്രീ മുതല്‍ എല്ലാ ബ്രദര്‍ശ്രീകളും ഇപ്പോള്‍ അവനും ഹോട്ടല്‍ ബിസിനസ്സിലാണ്‌.

ഞാന്‍ ഡിഗ്രികഴിഞ്ഞും ബാബു പ്രിഡിഗ്രി കഴിഞ്ഞും റിസല്‍ട്ട്‌ വരുന്നതും കാത്ത്‌ തെണ്ടിത്തിരിഞ്ഞ്‌ നടക്കുന്ന കാലഘട്ടത്തില്‍ എന്റെ പ്രായക്കാരനായ ഭാസി തന്റെ സ്കൂള്‍ ജീവിതം തുടരുകയായിരുന്നു. അമീര്‍ഖാന്റെ ഗ്ലാമര്‍ ഉള്ള ഭാസിയുടെ വിചാരം അവനെ അറിയാതെയോ അറിഞ്ഞോ നോക്കിപ്പോകുന്ന പെണ്‍പിള്ളേര്‍സ്‌ എല്ലാം അവനില്‍ ആകൃഷ്ടരാണെന്നണ്‌. അവന്റെ ഈ തെറ്റിദ്ധാരണ പലവട്ടം ഞങ്ങള്‍ ഇടപെട്ട്‌ തിരുത്തേണ്ടിവന്നിട്ടുമുണ്ട്‌. (അല്‍പം അസൂയയുമുണ്ടെന്ന് കൂട്ടിക്കോ)

ആ പ്രായത്തില്‍ നോര്‍മലായ എല്ലാ ആണ്‍കുളന്തകള്‍ക്കും ഉണ്ടാകേണ്ട തോതിലുള്ള മാനസിക വൈകല്ല്യങ്ങളും പ്രേമസങ്കല്‍പങ്ങളും മാത്രമേ എനിക്കും ഉണ്ടായിട്ടുള്ളൂ. ആ മാനസികനിലയുടെ പ്രേരണയാല്‍ ആ പരിസരം മുഴുവന്‍ സൈക്കിള്‍ ചവിട്ടി എന്റെ പാകത്തിനുള്ള(അതായത്‌ എന്നെക്കാല്‍ മിനിമം 3-4 വയസ്സെങ്കിലും പ്രായക്കുറവുള്ള) പെണ്‍കുളന്തകളെ സ്കാന്‍ ചെയ്യുന്ന റെഗുലര്‍ എക്സര്‍സൈസില്‍ ഞാന്‍ മുഴുകി. പ്രത്യേകിച്ച്‌ കാലത്തും വൈകീട്ടും (അല്ല... ഈ സ്കൂള്‍ കോളെജ്‌ ടൈമിങ്ങുകളാണല്ലോ ഇതിന്‌ പറ്റിയ സമയം). ഈ സൈക്കിള്‍ റാലിക്കിടയില്‍ ഒരു പെണ്‍കുട്ടിയെ കൂടുതല്‍ തവണ കവര്‍ ചെയ്യാന്‍ പറ്റി എന്നതും ആ ടൈമിംഗ്‌ ശരിയാക്കാന്‍ ഞാന്‍ അല്‍പം വ്യഗ്രത കാണിച്ചിരുന്നു എന്നതും സത്യം.

കാര്യമായ പ്രേമ സമ്പാദ്യങ്ങളൊന്നുമില്ലാതെ ആ കാലഘട്ടം അങ്ങനെ കടന്നുപോയി.

ഭാസിയുടെ വീട്ടുകാര്‍ വീട്‌ വിറ്റ്‌ ആ നാടുവിട്ട്‌ നടവരമ്പ്‌ എന്ന സ്ഥലത്തേക്ക്‌ താമസം മാറി. ഭാസിയുമായുള്ള ഞങ്ങളുടെ കോണ്ടാക്റ്റ്‌ വളരെ കുറഞ്ഞു.

ഒരു കൊല്ല്ലത്തിനു ശേഷം ഒരു വൈകുന്നേരം...............

ഞാന്‍ സൈക്കിളുമായി ബാബുവിന്റെ വീട്ടിലെത്തി. ബാബുവിന്റെ മുഖത്തൊരു വല്ലായ്ക. ബാബു എന്നെ വിളിച്ച്‌ പുറത്തേക്ക്‌ മാറ്റി നിര്‍ത്തി, ഒരു എഴുത്ത്‌ എടുത്ത്‌ നീട്ടിയിട്ട്‌ പറഞ്ഞു..

'പോയി മോനെ... എന്റെ മാനം കമ്പ്ലീറ്റ്‌ പോയി..... ഭാസിയുടെ എഴുത്താണിത്‌... എഴുത്ത്‌ വന്നപ്പോള്‍ ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല, അമ്മ എടുത്ത്‌ വായിച്ചു... ഇത്‌ നിറയെ തെറിയും മറ്റ്‌ സ്നേഹപ്രകടനങ്ങളുമാണ്‌...'

'ഹോ... ഭാഗ്യം എന്റെ വീട്ടിലേക്ക്‌ വരാഞ്ഞത്‌' എന്ന എന്റെ ആശ്വാസം കണ്ട ഉടന്‍ ബാബു പറഞ്ഞു.. 'പേടിക്കണ്ട... നിന്റെ മാനവും ഈ എഴുത്തില്‍ പോയിക്കിട്ടി... നിന്റെ ലൈനിന്റെ കാര്യങ്ങളും വിശദമായി എഴുതിയിട്ടുണ്ട്‌..'

'എന്റീശ്വരാ... ഈ ദുഷ്ടന്‍...' എന്ന് പറഞ്ഞ്‌ ഞാന്‍ എഴുത്ത്‌ വായിക്കാന്‍ ശ്രമിച്ചു.ഇത്ര ലളിതവും മനോഹരവുമായ തെറിപ്രയോഗങ്ങളും കൊണ്ട്‌ നിറഞ്ഞ ആ എഴുത്തിന്റെ മറ്റൊരു പ്രത്യേകത ഒരൊറ്റ വാക്കുപോലും അക്ഷരത്തെറ്റില്ലാതെ എഴുതിയിട്ടില്ല എന്നതാണ്‌.

'എടേയ്‌... ഇത്‌ മലയാള ഭാഷ തന്നെ??? ഇവന്‍ സ്കൂളിലാണെന്ന് പറഞ്ഞ്‌ പോകുന്നത്‌ വേറെ എവിടേക്കോ ആയിരുന്നെന്നാ തോന്നുന്നേ... ഒരു വാക്കെങ്കിലും തെറ്റില്ലാതെ എഴുതിക്കൂടെ??' ബാബുവിന്റെ സംശയം.

ഭാസിയുടെ സ്റ്റാന്‍ഡേര്‍ഡ്‌ അറിയാവുന്നതിനാലും എന്നെക്കുറിച്ച്‌ ഡീസന്റാണെന്ന തെറ്റിദ്ധാരണയുള്ളതിനാലും ബാബുവിന്റെ അമ്മ ആ എഴുത്തിന്‌ വലിയ പ്രാധാന്യം കൊടുത്തില്ല.

'ഇവനിട്ട്‌ എങ്ങനെ പണി കൊടുക്കാം' എന്ന് ആലോചിച്ച്‌ തളര്‍ന്ന് അന്ന് രാത്രി ഞാന്‍ വീട്ടിലെത്തി. വീട്ടിലെത്തിയപ്പോള്‍ ആകെ ഒരു ഭീകരാന്തരീക്ഷം... സാധാരണ ഹിന്ദി ന്യൂസും ഇംഗ്ലീഷ്‌ ന്യൂസും ശല്ല്യം ചെയ്തുകൊണ്ടിരുന്ന ദൂരദര്‍ശന്റെ സേവനം വീട്ടില്‍ അന്ന് ഉപയോഗിക്കാതെ ഇരിക്കുന്നു (ടി.വി. ഓഫാണെന്ന്). അമ്മയുടെ നോട്ടത്തില്‍ ഒരു തീഷ്ണത.... അച്ഛന്‍ ഉലാത്താന്‍ ഇടനാഴിക ഇല്ലാത്തതിനാല്‍ ഉള്ള സ്ഥലം കൊണ്ട്‌ അഡ്ജസ്റ്റ്‌ ചെയ്ത്‌ ഡൈനിംഗ്‌ റൂമില്‍ ഉലാത്തുന്നു.

'മോനെ സൂര്യോദയമേ... നീ ഈ എഴുത്തൊന്ന് വായിച്ചേ..' അച്ഛന്‍ ഒരു എഴുത്ത്‌ എന്റെ നേരെ നീട്ടി.

എഴുത്തിന്റെ പുറത്തുള്ള അഡ്രസ്സില്‍ നിന്ന് ആ കാലമാടന്റെ പേര്‌ ഞാന്‍ വായിച്ചു... 'ഭാസി...'
എന്റെ ശരീരം ഒന്ന് തണുത്തു, എന്നിട്ടൊന്ന് വിയര്‍ത്തു...
എന്റെ ഇടറിയ ശബ്ദം ഒന്ന് സ്റ്റ്രോങ്ങ്‌ ആക്കി ഞാനങ്ങ്‌ മൊഴിഞ്ഞു...
'ആ... ബാബുവിന്‌ വന്ന എഴുത്തല്ലേ.. അവന്‍ എന്തൊക്കെയോ വിഡ്ഢിത്തരങ്ങള്‍ എഴുതിവച്ചിട്ടുണ്ട്‌... അല്ല, ഈ എഴുത്തെങ്ങനെ ഇവിടെ വന്നു?'

'ഹേയ്‌... ഇത്‌ നിനക്ക്‌ വന്നത്‌ തന്നെയാ...' അച്ഛന്റെ കണ്‍ഫര്‍മേഷന്‍.

'ഈശ്വരാ... ഈ കാലമാടന്‍ എനിക്കും കാച്ചിയോ... എന്തൊരു സ്നേഹം... പക്ഷഭേദം തോന്നാതിരിക്കാന്‍ രണ്ടുപേര്‍ക്കും എഴുതിയിരിക്കുന്നു...'

'നീ അതൊന്ന് വായിക്ക്‌ ആദ്യം...' അച്ഛന്റെ ഉപദേശം.

ഞാന്‍ എഴുത്ത്‌ തുറന്ന് വായിക്കാന്‍ തുടങ്ങി...

'ആഹാ... ഇവിടെയും പക്ഷഭേദംകാണിച്ചിട്ടില്ല... അതേ ശൈലി... തെറികള്‍ക്ക്‌ ഒരു കുറവുമില്ല... ഒറ്റ വാക്കുപോലും ശരിക്ക്‌ എഴുതിയിട്ടില്ല... ഭാഗ്യം...'

എഴുത്തിലെ ചില വാചകങ്ങള്‍ ഇങ്ങനെ...

'എന്താടാ... #$% മാനേ നിനക്ക്‌ എനിക്ക്‌ എഴത്ത്‌ എഴതിയാല്‍?....ഇപ്പോ നെനക്ക്‌ എന്നയൊന്ന് ഓര്‍മ്മയിലല്ലെ... നെന്റെ *&^ %$അതക്കെ പാട്ടെ...നെന്റെ വാട്ടിലെ എല്ലാര്‍ക്ക്‌ സൊകം തന്നെ എന്ന് വിസ്വസിക്കുന്ന്... പന്നെ... നെന്റെ ലയിന്‍ എന്തായി..... നീ അവളെ ഗല്യാണം കുഴിചോ... ഇല്ലെങ്കില്‍ നെന്റെ ഗല്യാണത്തിന്‌ എന്നെ വളിക്കണം...'

(മുകളിലെ സംസ്കൃതത്തിന്റെ ഏകദേശ തര്‍ജ്ജമ ഇങ്ങനെ..
'എന്താടാ പ്രിയപ്പെട്ട മോനെ എനിക്കൊരു എഴുത്തയച്ചാല്‍...നിനക്കെ എന്നെ ഇപ്പോ ഓര്‍ക്കയില്ലല്ലെ... നിന്റെ............. അതൊക്കെ പോട്ടെ... നിന്റെ വീട്ടില്‍ എല്ലാവര്‍ക്കും സുഖം തന്നെ എന്ന് വിശ്വസിക്കുന്നു. പിന്നെ, നിന്റെ ലൈനിന്റെ കാര്യം എന്തായി... നീ അവളെ കല്ല്യാണം കഴിച്ചോ... ഇല്ലെങ്കില്‍ നിന്റെ കല്ല്യാണത്തിന്‌ എന്നെ വിളിക്കണം..')

എഴുത്ത്‌ വായിച്ച്‌ തളര്‍ന്ന് ഞാന്‍ ഒരു കസേരയില്‍ ഇരുന്നു. അച്ഛന്‍ അടുത്ത്‌ വന്നിട്ട്‌ മറ്റൊരു കസേര ഇട്ട്‌ ഇരുന്നിട്ട്‌ എന്നോട്‌ ചോദിച്ചു..

'അല്ലാ.. ഇതില്‍ വല്ല സത്യവുമുണ്ടോ.... ഉള്ളതാണെങ്കില്‍ പറയ്‌, നമുക്ക്‌ ആലോചിക്കാം...'

'എന്നെ ഇത്രയ്ക്കങ്ങ സ്നേഹിക്കല്ലെ അച്ഛാ..' എന്ന് പറയാനാണ്‌ മനസ്സില്‍ തോന്നിയതെങ്കിലും ഞാന്‍ പറഞ്ഞു..

'ഇവന്‍ എന്തൊക്കെയോ തോന്ന്യാസങ്ങള്‍ എഴുതിയിരിക്കുന്നു... കണ്ടില്ലേ അവന്റെ സ്റ്റാന്‍ഡേര്‍ഡ്‌... എന്നെ കളിയാക്കാന്‍ എഴുതിയിരിക്കുന്നതാ... അല്ലാതെ വേറൊന്നും ഇല്ല..'

'ആ.. നീ ഇല്ലെന്ന് പറഞ്ഞാല്‍ ഇല്ല... ഞങ്ങള്‍ അത്‌ വിശ്വസിക്കുന്നു' അച്ഛന്‍ ഇതും പറഞ്ഞ്‌ എഴുത്തും വാങ്ങി മുറിയില്‍ നിന്ന് പോയി.

ഏകദേശം കുറ്റവിമുക്തനായി എന്ന് ബോധ്യം വന്ന് അല്‍പസമയത്തിനകം ഞാന്‍ എന്റെ പ്രകടനം ആരംഭിച്ചു.

"പ്രായപൂര്‍ത്തിയായ എനിക്ക്‌ വന്ന ഒരു എഴുത്ത്‌ എന്തിന്‌ നിങ്ങള്‍ പൊട്ടിച്ച്‌ വായിച്ചു?... സുഹൃത്തുക്കള്‍ പല കാര്യങ്ങളും കളിയായി എഴുതും സംസാരിക്കും.. അതെല്ലാം നിങ്ങള്‍ എന്തിന്‌ അറിയുന്നു??? അതിനാലല്ലെ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായത്‌?" തുടങ്ങിയ എന്റെ ചോദ്യങ്ങള്‍ക്ക്‌ മുന്‍പില്‍ കാര്യമായ മറുപടിയില്ലാത്തതിനാലും അച്ഛനും കുഞ്ഞച്ചനും എന്നെ മോറല്‍ സപ്പോര്‍ട്ട്‌ ചെയ്തതിനാല്‍ 'ഇനി മുതല്‍ നിനക്ക്‌ വരുന്ന എഴുത്തുകള്‍ പൊട്ടിക്കുന്നില്ല, പോരെ?' എന്ന തീരുമാനം അറിയിച്ച്‌ അമ്മ ഒതുങ്ങി (അങ്ങനെ ഭാവിയിലുള്ള എഴുത്ത്‌ പ്രശ്നങ്ങള്‍ ഒതുങ്ങി).

ഒരു വര്‍ഷത്തിനുശേഷം.........................

ഭാസി ഞങ്ങളെ കാണാന്‍ വന്നു. പഴയ കണക്കുകള്‍ വാക്കുകളിലൂടെയും കൈയ്യേറ്റങ്ങളിലൂടെയും തീര്‍ത്ത്‌, ഞങ്ങള്‍ ഓരോരോ കാര്യങ്ങള്‍ പറഞ്ഞ്‌ എന്റെ വീട്ടില്‍ ഇരിക്കുന്നു.പെട്ടെന്നതാ എന്റെ അച്ഛന്റെ വിശ്വപ്രസിദ്ധമായ (സോറി.. ലോക്കല്‍പ്രസിദ്ധമായ) ലാമ്പി സ്കൂട്ടറിന്റെ ശബ്ദം (രണ്ട്‌ കിലോമീറ്റര്‍ ദൂരത്തുനിന്നുതന്നെ കേള്‍ക്കാം..)

ഭാസി പെട്ടെന്ന് അപ്സറ്റായി. ഞങ്ങള്‍ക്ക്‌ എന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്‍പെ അവന്‍ കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റു, എന്നിട്ട്‌ അടുക്കള വഴി പിന്‍ വശത്തെ മതില്‍ ചാടി ഒരൊറ്റ ഓട്ടം...

ഞാനും ബാബുവും സാവധാനം അവന്റെ പൂജിക്കപ്പെടേണ്ട ആ പാദാരവിന്ദങ്ങളെ സംരക്ഷിക്കേണ്ട ഗതികേടുണ്ടായ പാദുകങ്ങള്‍ ഒരു വടികൊണ്ട്‌ തോണ്ടി ഒരു കവറിലാക്കി സൈക്കിളില്‍ അവനെ അന്വേഷിച്ച്‌ ചെന്നു. അല്‍പം ദൂരം ചെന്നിട്ടും ആളെ കാണാനില്ല. ഒടുവില്‍ ബാബുവിന്റെ വീട്‌ എത്തിയപ്പോള്‍ അതാ ഭാസി നിന്ന് കിതയ്ക്കുന്നു.

'ഹെയ്‌.. നീ അപ്പുറത്തെ വളവ്‌ കഴിഞ്ഞ്‌ നിന്നില്ലേ..??' ബാബുവിന്റെ ചോദ്യം...

'ഇല്ലെടാ... ഞാന്‍ തിരിഞ്ഞു നോക്കിയേയില്ല... പിന്നില്‍ ആ സ്കൂട്ടറിന്റെ ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു... ഞാന്‍ ഇവിടെവരെ ഓടി...' കിതപ്പിനിടയില്‍ ഭാസിയുടെ മറുപടി

(ഇപ്പോഴും ഭാസി ഞങ്ങളെ കാണാന്‍ നാട്ടിലെത്തിയാല്‍ എന്റെ അച്ഛനമ്മമാരുടെ കണ്ണില്‍ പെടാതെ പ്രത്യേകം ശ്രദ്ധിക്കുന്നു... അവരതൊക്കെ മറന്നു എന്ന എന്റെ ഉറപ്പില്‍ അവന്‌ ഇപ്പോഴും വിശ്വാസം പോരാ...)

Sunday, October 22, 2006

ഒരു പാമ്പ്‌ ദുര്യോഗം

എന്റെ സുഹൃത്ത്‌ വിനോദിനെ ഹീറോ ആക്കിത്തീര്‍ത്ത ഒരു സംഭവം...

അച്ഛന്‍ ജോലിചെയ്യുന്ന കമ്പനി വക ക്വാട്ടേര്‍സിലാണ്‌ താമസം. ഹോസ്റ്റലില്‍ നിന്ന് അവധിക്ക്‌ നാട്ടില്‍ വരുന്ന വഴി ബസ്സിലിരുന്ന് ഉറങ്ങിയതിന്റെ ക്ഷീണം തീര്‍ക്കാനായി വിനോദ്‌ ഉറക്കത്തിലാണ്‌. സമയം കാലത്ത്‌ ഒരു 10 മണി. നാട്ടില്‍ അവധിദിവസമല്ലാത്തതിനാല്‍ മറ്റു ക്വാട്ടേര്‍സിലെ എല്ലാ ആണ്‍ തരികളും ജോലിക്ക്‌ പോയിരിക്കുന്നു. കുട്ടിപ്പിശാചുക്കളെല്ലാം സ്കൂളിലും....

പെട്ടെന്നാണ്‌ അടുത്ത വീട്ടില്‍ നിന്ന് ഒരു നിലവിളി... 'അയ്യോ... ഓടിവരണേ...'
വിനോദിന്റെ അമ്മ പുറത്തേക്കോടി. അല്‍പസമയത്തിനകം ഒരു പറ്റം വീട്ടമ്മമാര്‍ വിനോദിന്റെ വീട്ടില്‍ പാഞ്ഞെത്തി.

'മോനേ... വിനോദേ...' എന്ന ഉറക്കെയുള്ള വിളികേട്ട്‌ 'എന്താ അമ്മേ..' എന്ന് അല്‍പം ദേഷ്യത്തോടെ വിളിച്ചു ചോദിച്ച്‌ 'മനുഷ്യനെ ഒന്ന് സ്വൈര്യമായി ഉറങ്ങാനും സമ്മതിക്കുകേല' എന്ന് പിറുപിറുത്ത്‌ തലയില്‍ നിന്ന് പുതപ്പ്‌ മാറ്റി.

'മോനേ... വേഗം വാ.. അപ്പുറത്തെ വീടിന്റെ അകത്ത്‌ ഒരു പാമ്പ്‌...'

ഇത്‌ കേട്ട വിനോദ്‌ മാറ്റിയപുതപ്പ്‌ ഫുള്‍ സ്പീഡില്‍ വീണ്ടും തലവഴി മൂടി അനങ്ങാതെ കിടന്നു. അമ്മ അകത്തെത്തി കുലുക്കി വിളീ തുടങ്ങി..

'നീ ഇപ്പോ വിളി കേട്ടതാണല്ലോ.... എണീക്ക്‌... നീ ഒന്ന് വേഗം വാ... എല്ലാവരും നിന്നെ കാത്ത്‌ പുറത്ത്‌ നില്‍പുണ്ട്‌...'

വിനോദ്‌ ആകെ കണ്‍ഫിയൂഷനായി... 'ദൈവമേ... എണീറ്റില്ലെങ്കില്‍ എല്ലാവരും വിചാരിക്കും പേടിയാണെന്ന്... എണീറ്റാലോ.. പാമ്പ്‌ കടിയേറ്റ്‌ മരണം ഉറപ്പാ...'

ആരാധകരുടെ ശല്ല്യം സഹിക്ക വയ്യാതെ വിനോദ്‌ ചാടിയെണീറ്റു.

'പാമ്പോ... എവിടെ എവിടെ...?' എന്നൊക്കെപ്പറഞ്ഞ്‌ ടീഷര്‍ട്ട്‌ എടുത്തിട്ട്‌ ധൈര്യാഭിനയ ചക്രവര്‍ത്തി ജയനെപ്പോലെ പുറത്തെത്തി.

പുറത്ത്‌ എത്തിയപ്പോഴെക്ക്‌ ആ ഭാഗത്തെ ഒരുവിധം മഹിളാജനങ്ങളെല്ലാം അവരുടെ രക്ഷകനെകാത്ത്‌ പുറത്ത്‌ നില്‍പ്പാണ്‌....എല്ലാവരും കൂടി വിനോദിനെ പാമ്പ്‌ കയറിയ വീട്ടിലേക്ക്‌ ആനയിച്ചു. വീടിന്റെ അടുത്തെത്തിയപ്പോഴെക്ക്‌ ആരോ ഒരു നീളമുള്ള വടി വിനോദിന്റെ കൈയ്യില്‍ പിടിപ്പിച്ചു.

'എന്റീശ്വരാ.... ഇവര്‍ക്ക്‌ വെറുതെ തോന്നിയതാവണെ.... അല്ലെങ്കില്‍ പാമ്പ്‌ എങ്ങോട്ടെങ്കിലും അപ്രത്യക്ഷമായിട്ടുണ്ടാവണേ....' എന്നൊക്കെ പ്രാര്‍ത്ഥിച്ച്‌ ബ്ലാക്ക്‌ ക്യാറ്റ്‌ കമാന്റോയെപ്പോലെ പതുക്കെ പതുക്കെ മുറിയുടെ വാതില്‍ക്കലെത്തി ഉള്ളിലേക്ക്‌ ഒന്ന് എത്തി നോക്കി.

'അത്‌ പോയെന്നു തോന്നുന്നു..' എന്ന് ഒരു ഇളിഞ്ഞ ചിരിയോടെ പറഞ്ഞ്‌ പുറത്തേക്ക്‌ വരാന്‍ പോയപ്പൊഴെക്ക്‌ ആ വീട്ടിലെ ആന്റി വന്ന് 'ദേ.. ആ അലമാരയുടെ പിന്നിലുണ്ട്‌...' എന്ന് ഒരു വിശദീകരണം.

ഹോസ്റ്റലില്‍ അടിച്ച്‌ പാമ്പായവരെ കണ്ടിട്ടുണ്ടെന്നല്ലാതെ ഒരു പാമ്പിനെ ഇത്ര ലൈവ്‌ ആന്റ്‌ ഫ്രീ ആയി ഇന്നേവരെ കണ്ടിട്ടിലല്ലാത്ത വിനോദിനുണ്ടോ വല്ല ഭയക്കുറവും....കൈയ്യില്‍ നിര്‍ബദ്ധിച്ച്‌ ഏല്‍പ്പിച്ച ആ നീണ്ട വടികൊണ്ട്‌ വിനോദ്‌ അലമാരയുടെ അടിയിലൂടെ ഒന്ന് തട്ടി.അതാ ഒരു കിടിലന്‍ പാമ്പ്‌ അലമരയ്ക്കടിയില്‍ നിന്ന് പുറത്തെക്ക്‌ തെന്നി വന്നു. മിനുസമുള്ള നിലമായതിനാല്‍ പാമ്പിന്‌ ഇഴയാനൊരു വൈക്ലബ്യം.....

വിനോദിന്‌ ആകെ പരാക്രമമായി... ദൈവമെ... ഒന്നുകില്‍ പുറത്തെക്ക്‌ ഓടണം, അല്ലെങ്കില്‍ രണ്ടും കല്‍പിച്ച്‌ അങ്കം തന്നെ...'മുന്താണെ മുടിച്ച്‌' സിനിമയിലെ വടിത്തല്ല് വീരന്‍ ഭാഗ്യരാജിനെ മനസ്സില്‍ ധ്യാനിച്ച്‌ വിനോദിന്റെ പ്രകടനം.

കണ്ണും അടച്ച്‌ പിടിച്ച്‌ വിനോദ്‌ നോണ്‍ സ്റ്റോപ്പ്‌ അടി....കുറച്ച്‌ കഴിഞ്ഞ്‌ അടിച്ച്‌ തളര്‍ന്ന വിനോദ്‌ കണ്ണ്‍ തുറന്ന് നോക്കുമ്പോള്‍ പാമ്പിനെ കാണാനില്ല.
'തന്റെ പ്രകടനമൊക്കെ വെറുതെയായിപ്പോയോ... ' എന്ന് വിചാരിച്ചുകൊണ്ട്‌ മുകളിലേക്ക്‌ നോക്കിയപ്പോള്‍ അതാ പാമ്പ്‌ സീലിംഗ്‌ ഫാനില്‍ കിടന്നാടുന്നു.

'അയ്യോ..' എന്നൊരു നിലവിളി തൊണ്ടവരെവന്ന് പുറത്തുവരാതെ ബ്രേക്കിട്ട്‌ നിന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ പാമ്പ്‌ തകര്‍ന്ന തരിപ്പണമായി ചത്ത്‌ കിടപ്പാണ്‌... പാമ്പ്‌ ചത്തിട്ടും നിര്‍ത്താതെ അടിക്കുന്നതിനിടയില്‍ വടി ഉയര്‍ത്തിയപ്പോള്‍ പാമ്പ്‌ അതില്‍ കുടുങ്ങി മുകളിലേക്ക്‌ തെറിച്ച്‌ ഫാനില്‍ വീണതാണ്‌...ചത്ത പാമ്പിനെ തട്ടി താഴെയിട്ട്‌ അതിനെ വടികൊണ്ട്‌ തോണ്ടി പുറത്തേക്ക്‌ കൊണ്ടുവന്നു.

'എന്നാലും ഒരു പാമ്പിനെ ഇത്ര ഭീകരമായി കൊല്ലുന്നത്‌ ഞാന്‍ ആദ്യമായാ കാണുന്നേ...' ഒരു വീട്ടമ്മയുടെ കമന്റ്‌...

'ഞാനും' വിനോദ്‌ മനസ്സില്‍ പറഞ്ഞു, എന്നിട്ട്‌ ഇനി പകല്‍ വീട്ടിലിരിക്കുന്ന പ്രശ്നമില്ലെന്ന് മനസ്സിലുറപ്പിച്ച്‌ വീട്ടിലേക്ക്‌ നടന്നു.

Monday, October 16, 2006

കുട്ടപ്പന്‍ എഫ്ഫക്റ്റ്‌

കുട്ടപ്പന്‍ എങ്ങനെ എവിടെനിന്ന് ഞങ്ങളുടെ നാട്ടില്‍ വന്നെത്തി എന്ന് അറിയില്ല. ഉയരം കുറഞ്ഞ്‌ തടിച്ച ശരീരം... പാറയില്‍ ചിരട്ട ഉരയ്ക്കുന്ന ശബ്ദം എന്നൊക്കെപ്പറയുന്നതിന്റെ ഒരു ജീവിക്കുന്ന സാമ്പിള്‍.... മാത്രമല്ല, 'ലോ വോള്യം' എന്നൊരു സംഗതി പുള്ളിക്കാരന്റെ സൗണ്ട്‌ മെക്കാനിസത്തിനില്ല.

കുറച്ചുനാള്‍ക്കകം ചേനത്തുനാട്ടുകാര്‍ക്ക്‌ ആള്‍ പരിചിതനായി. അല്‍പം ഭ്രാന്തുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം... പക്ഷെ, എപ്പോഴും പ്രശ്നമില്ല... ഇടയ്ക്കിടയ്ക്ക്‌ ഒന്ന് ഇളകും, അത്രമാത്രം... അല്ലാത്തപ്പോള്‍ ആള്‍ നാട്ടുകാര്‍ക്ക്‌ ഒരു സഹായിയാണ്‌... എന്തുപണിയും ഉത്സാഹത്തോടെ ചെയ്യുന്നതില്‍ മിടുക്കന്‍....

സീന്‍ ഒന്ന്
---------
അച്ഛന്‍ വീട്ടിലില്ലാത്ത സമയം നോക്കി വീട്ടില്‍നിന്നിറക്കി ഇറക്കത്ത്‌ കയറിയിരുന്ന് ഗിയറിലിട്ട്‌ സ്റ്റാര്‍ട്ട്‌ ചെയ്ത ലാമ്പി സ്കൂട്ടറില്‍ ഞാന്‍ ചാലക്കുടി നോര്‍ത്ത്‌ ജംഗ്ഷനിലൂടെ ചെത്തി വരുന്നു.
(എന്തിനാണ്‌ ഇറക്കത്ത്‌ കൊണ്ടുവച്ച്‌ കയറിയിരുന്ന് ഗിയറിലിട്ട്‌ സ്റ്റാര്‍ട്ട്‌ ചെയ്യുന്നത്‌ എന്നായിരിക്കും.... ഹും... ലാമ്പി സ്കൂട്ടര്‍ ഒന്ന് താങ്ങി നിര്‍ത്തുക എന്ന ടാസ്കിനുപുറമെ അത്‌ കിക്ക്‌ ചെയ്ത്‌ സ്റ്റാര്‍ട്ട്‌ ചെയ്യുക എന്ന കാര്യം കൂടി ചെയ്യണമെങ്കില്‍ അച്ഛനായിട്ടുതന്നെ ജനിക്കണം)

അങ്ങനെ ജംഗ്ഷനില്‍ എത്തിയപ്പോള്‍ അതാ ഒരു ആള്‍ക്കൂട്ടം.... സ്റ്റ്രീറ്റ്‌ സര്‍ക്കസ്‌ കാണാന്‍ നില്‍ക്കുന്ന തരത്തില്‍ ആളുകള്‍ അകന്ന് നില്‍ക്കുന്നു... നടുവില്‍ ആരുടെയോ പ്രകടനം നടക്കുന്നു....

'ഈ റോഡിന്റെ നടുക്കെന്താണാവോ പരിപാടി' എന്ന് അറിയാനുള്ള ജിജ്ഞാസമൂലം ഞാന്‍ വണ്ടി സൈഡാക്കി. എന്നിട്ട്‌ വണ്ടി ഓഫ്‌ ചെയ്യാതെ അവിടെ നിന്ന് എത്തി നോക്കി.

അതാ കുട്ടപ്പന്‍ കയ്യില്‍ ഒരു ശീമക്കൊന്ന വടിയുമായി നില്‍ക്കുന്നു. പുള്ളിക്കാരന്‍ ട്രാഫിക്‌ നിയന്ത്രണം ഏറ്റെടുത്തതായി എനിക്ക്‌ പെട്ടെന്ന് മനസ്സിലായി. വണ്ടികളെല്ലാം പുള്ളിക്കാരന്റെ സിഗ്നല്‍ അനുസരിച്ച്‌ വളരെ സ്മൂത്ത്‌ ആയി മാറിപ്പോകുന്നു. പെട്ടെന്ന് ഒരു ബൈക്കുകാരന്‍ കുട്ടപ്പന്റെ സിഗ്നല്‍ തെറ്റിച്ച്‌ നേരെ വരുന്നു. കുട്ടപ്പന്‍ കയ്യിലിരിക്കുന്ന വടി ഒന്നു ചുഴറ്റി വീശി.
'സിഗ്നല്‍ നോക്കി ഓടിക്കെടാ' എന്നൊരു അലര്‍ച്ചയും.

പുറംവഴി അടിവാങ്ങിയ ബൈക്കുകാരന്‍ അല്‍പം മുന്നോട്ടുപോയി ബ്രേക്ക്‌ ചെയ്ത്‌ നിര്‍ത്തി. ഉടനെ കുട്ടപ്പന്റെ വളരെ ലാഘവത്തോടെയുള്ള കമന്റ്‌..
'തിരിച്ചുവന്നാല്‍ ഒരെണ്ണം കൂടി തരാം...'

'എന്നാപ്പിന്നെ അതുകൂടി വാങ്ങിക്കളയാം..' എന്നു തോന്നാഞ്ഞതിനാല്‍ ബൈക്ക്‌ കാരന്‍ ഗിയര്‍ ഡൗണ്‍ ചെയ്ത്‌ റേസിന്‌ പോകുന്ന സ്റ്റെയിലില്‍ ഒറ്റ പോക്ക്‌...

എന്നാപ്പിന്നെ ഞാനായിട്ട്‌ സിഗ്നല്‍ തെറ്റിക്കേണ്ടല്ലോ എന്ന് വിചാരിച്ച്‌ ഞാന്‍ സ്കൂട്ടര്‍ തിരിച്ച്‌ സ്ഥലം കാലിയാക്കി.

സീന്‍ രണ്ട്‌
---------
ആശുപത്രിക്കവലയിലെ ആന്റപ്പന്‍ ചേട്ടന്റെ ചായക്കട. കുട്ടപ്പന്‍ ഇരുന്ന് ചായകുടിക്കുന്നു. അപ്പോഴാണ്‌ സ്വാമി ആ വഴി നടന്നു പോയത്‌. (സ്വാമി വിദ്യാസമ്പന്നനായ ഒരാളാണെന്നാണ്‌ ചെറുപ്പം മുതല്‍ എന്റെ അറിവ്‌... പഠിച്ച്‌ പഠിച്ച്‌ ഭ്രാന്തായതാണെന്ന് ജനസംസാരം... പുള്ളിക്കാരന്‍ ഒരു നിരുപദ്രവകാരി. എന്തെങ്കിലും വളരെ പതുങ്ങിയ ശബ്ദത്തില്‍ പിറുപിറുത്തുകൊണ്ട്‌ കൈകള്‍ കൊണ്ട്‌ പല ആംഗ്യങ്ങളും കാണിച്ച്‌ ആരുടെയും മുഖത്തുനോക്കാതെ നടന്നു പോകും)

കുട്ടപ്പന്‌ തൊട്ടടുത്തായി ആ നാട്ടുകാരനല്ലാത്ത ഒരാള്‍ ഇരുന്ന് ചായ കുടിയ്ക്കുന്നു. സ്വാമി നടന്നു പോകുന്ന കണ്ട്‌ അയാള്‍ തന്റെ അനുകമ്പ കുട്ടപ്പനോടായി മൊഴിഞ്ഞു.

'പാവം... എന്താ ചെയ്യാ മനസ്സിന്‌ സുഖമില്ലാതായാല്‍ അല്ലെ...???'

ചായഗ്ലാസ്സില്‍ നിന്ന് ശ്രദ്ധതിരിയ്ക്കാതെ കുട്ടപ്പന്റെ മറുപടി 'ഒറ്റ അടി അടിച്ചാല്‍ തെറിച്ചുപോകും..'

അന്തം വിട്ടിരിക്കുന്ന അയാളെ നോക്കി 'നീ ഇവിടെ ഇരി... ഇപ്പൊ വരാം...' എന്നു പറഞ്ഞ്‌ കുട്ടപ്പന്‍ പുറത്തേക്ക്‌ പോയി.

'ഇതെന്താ ഇയാളിങ്ങനെ??' ചായക്കടക്കാരന്‍ ആന്റപ്പന്‍ ചേട്ടനോട്‌ അയാളുടെ അമ്പരന്നുകൊണ്ടുള്ള ചോദ്യം...

'സുഹൃത്തേ... നേരത്തെ പോയത്‌ അരയാണെങ്കില്‍ ഇപ്പൊ പോയത്‌ ഫുള്ളാ.. ഫുള്‍ വട്ട്‌..'

തിരക്കുപിടിച്ച്‌ പകുതികുടിച്ച ചായയുടെ കാശും കൊടുത്ത്‌ അയാള്‍ സ്ഥലം വിട്ടു.

(കുട്ടപ്പന്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ എവിടെയോ പോയി... സ്വാമി 2 മാസം മുമ്പ്‌ പ്രായാധിക്യത്താല്‍ മരിച്ചു.)

Friday, October 13, 2006

നാടകം 'അവസാനത്തെ അത്താഴം'

ഒരു മലയോര ഗ്രാമം... കൂടുതലും ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ട കുടുംബങ്ങള്‍.... വിദ്യാഭാസ രംഗത്തും വികസനരംഗത്തും പിന്നോക്കം നില്‍ക്കുന്ന സ്ഥലം. പൊതുവെ നിഷ്കളങ്കരായ ജനങ്ങള്‍... ഉപജീവനത്തിനായി പരമ്പരാഗത തൊഴിലുകള്‍... കൊട്ട നെയ്യല്‍, കള്ള്‌ ചെത്തല്‍, വനശുചീകരണം, റബ്ബര്‍ ടാപ്പിങ്ങ്‌... തുടങ്ങിയവയാണ്‌ അതില്‍ ചിലത്‌.

നാട്ടിലെ കള്ള്‌ ഷാപ്പ്‌ അവിടുത്തെ ആണുങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്‌... മുഴുവന്‍ കുടിച്ച്‌ കളയുന്നവരല്ല... കാരണം, ഭാര്യമാര്‍ കണക്ക്‌ പറഞ്ഞ്‌ കാശ്‌ വാങ്ങിയെടുത്ത്‌ വീട്ടുകാര്യങ്ങള്‍ നോക്കും... അല്‍പസ്വല്‍പം മദ്യപിക്കുന്നതിന്‌ അവര്‍ എതിരല്ലതാനും.

നാട്ടിലെ പള്ളിയിലെ ഫാദര്‍ ഗബ്രിയേല്‍ ആണ്‌ നാട്ടുകാരുടെ ഉപദേഷ്ടാവും ഗൈഡും.... കള്ളുകുടിക്കരുതെന്ന് ഉപദേശിച്ച്‌ ഉപദേശിച്ച്‌ അച്ചന്റെ സൗണ്ട്‌ കണ്ട്രോള്‍ തകരാറായതല്ലാതെ വേറെ പ്രത്യേകിച്ച്‌ ദോഷമൊന്നും അച്ചന്‌ നേരിടേണ്ടിവന്നില്ല. ഉപദേശത്തെ തലകുലുക്കി ശിരസ്സില്‍ കയറ്റിയ എല്ലാവരും വൈകുന്നേരമാകുമ്പോള്‍ ഷാപ്പില്‍ കാണും.

ഒരിക്കല്‍ കള്ളുകുടിക്കരുതെന്ന് ഉപദേശിച്ച അച്ചനോട്‌ കുടിച്ച്‌ നല്ല ഫോമില്‍ നില്‍ക്കുന്ന പൗലോസിന്റെ ഒരു ചെറിയ ഉപദേശം..

'അച്ചോ... വൈനിനൊന്നും വല്ല്യ ഉഷാര്‍ ഇല്ലാട്ടോ... അച്ചന്‍ അതൊക്കെ നിര്‍ത്തി ഇച്ചിരി കള്ള്‌ ഒന്ന് പിടിപ്പിച്ച്‌ നോക്കിക്കേ...'

അച്ചന്‌ അല്‍പം ദേഷ്യം വന്നു. താന്‍ ഉപദേശിക്കുന്നവര്‍ തിരിച്ച്‌ തന്നോട്‌... 'ആമമാര്‍ക്ക്‌ തിരിയില്‍ കൊതുകിരിക്കുന്നൊ...'

'പൗലോസ്‌ ചെല്ല്.... അപ്പുറത്ത്‌ തൊഴുത്തില്‍ നില്‍ക്കുന്ന പശുക്കളോട്‌ ഞാന്‍ ഇതൊക്കെ പറയുന്നതാ ഇതിലും ഭേദം'

അപ്പോ പൗലോസിന്‌ ഒരു സംശയം.. 'അതെന്തിനാ അച്ചോ പശുക്കളോട്‌ പറയുന്നേ.... ഈ പശുക്കളും നല്ല വീശാണോ?'

'പൗലോസേ ... നീ പോ പോ... വീട്ടില്‍പോയി വല്ലതും കഴിച്ച്‌ കിടന്നുറങ്ങാന്‍ നോക്ക്‌'

'ഓ ഓ.. എന്നാ ശരി അച്ചോ' പൗലോസ്‌ സ്ഥലം കാലിയാക്കി.

ഇങ്ങനെ പലരെയും ഉപദേശിച്ച്‌ ഉപദേശിച്ച്‌ അച്ചന്‍ ഇപ്പോ കള്ള്‌ കുടി അവിടുത്തെ ജീവിതചര്യയായി അംഗീകരിച്ചു.

ക്രിസ്തുമസ്‌ അടുത്തു. ഇത്തവണ ഒരു നാടകം നടത്തണം എന്ന് അച്ചന്‌ ഒരു ആഗ്രഹം.... അച്ചന്റെ ഉള്ളിലെ കലാകാരന്റെ ശല്ല്യം സഹിക്കാനാവുന്നില്ല. അച്ചന്‍ ഒരു ഞായറാഴ്ച പള്ളിയില്‍ കുര്‍ബാന കഴിഞ്ഞപ്പോള്‍ സംഗതി പറഞ്ഞു.

'നമുക്ക്‌ ക്രിസ്തുമസ്സിനോടനുബദ്ധിച്ച്‌ ഒരു നാടകം നടത്തണം.... ക്രിസ്തുവിനെക്കുറിച്ച്‌ തന്നെയാവട്ടെ... നമ്മുടെ ഇടവകയില്‍ നിന്നുള്ള ആളുകള്‍ തന്നെ അതില്‍ അഭിനയിക്കണം...'

ഇത്‌ കേട്ടപ്പോള്‍ ആകെ ഒരു മ്ലാനത... കാരണം ഈ സ്റ്റേജില്‍ കയറിനിന്ന് ആളുകളുടെ മുന്നില്‍ നാടകം... ഹോ... ആലോചിക്കാന്‍ വയ്യ...

കാര്യം മനസ്സിലായ അച്ചന്‍ പറഞ്ഞു. 'ഇന്ന് വൈകീട്ട്‌ നമുക്ക്‌ ഒരു മീറ്റിംഗ്‌ കൂടാം... ആളുകളെ ഞാന്‍ നിശ്ചയിക്കാം... റിഹേര്‍സലൊക്കെ നടത്തി ശരിയാക്കിയെടുക്കാം... ഒന്നും പേടിക്കണ്ടാ...'

വൈകീട്ട്‌ മീറ്റിംഗ്‌....എല്ലാ പ്രതിഭകളും അവരുടെ ഗ്രാമീണപാനീയം സേവിച്ച്‌ അതിന്റെ ഉഷാറില്‍ ഹാജര്‍. ഈ വന്‍ കലാകാരന്മാരെവച്ച്‌ ഒരു ഹോളിവുഡ്‌ നാടകമൊന്നും ചെയ്യിച്ചുകളയാം എന്ന് അച്ചന്‌ വിചാരമില്ലാത്തതിനാല്‍ തന്നെ അച്ചന്‍ തന്റെ പ്ലാനങ്ങുവിവരിച്ചു.
" 'അവസാനത്തെ അത്താഴം' എന്നാണ്‌ നാടകത്തിന്റെ പേര്‌. സ്ത്രീ കഥാപാത്രങ്ങള്‍ അധികം വേണ്ട... തീന്‍ മേശയ്ക്ക്‌ ചുറ്റും എല്ലാവരും ഇരുന്ന് ഭക്ഷണം കഴിക്കുന്നു.... നാടകം അവിടുന്ന് തുടങ്ങാം... എന്നിട്ട്‌ ക്രിസ്തു തന്നെ ഒറ്റിക്കൊടുക്കാന്‍ പോകുന്നവനെക്കുറിച്ച്‌ പറയും... എല്ലാവരും 'ഞാനാണോ കര്‍ത്താവേ..' എന്ന് ചോദിക്കും.. ഒടുവില്‍ യൂദാസ്‌ ചോദിക്കുമ്പോള്‍ 'അതെ.. നീ തന്നെ' എന്ന് കര്‍ത്താവ്‌ പറയും... തുടര്‍ന്ന് ക്രിസ്തുവിനെ പിടിച്ച്‌ കൊണ്ട്‌ പോകലും ക്രൂശിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കലും വരെ...."
(വല്ല്യ നീണ്ട നാടകത്തിന്‌ പോയാല്‍ ഇവന്മാര്‍ തന്നെ നാറ്റിക്കുമെന്ന് മനസ്സിലാക്കിയ അച്ചന്‍ നാടകത്തെ അങ്ങ്‌ ലഘൂകരിച്ചതാണ്‌)

'ഇനി കഥാപാത്രങ്ങളെ നിശ്ചയിക്കാം..' അച്ചന്‍ പറഞ്ഞു.

പിന്നീട്‌ അവിടെ നടന്നത്‌ നിയമസഭയില്‍ പോലും നടക്കാത്ത കാര്യങ്ങളായിരുന്നു.... വാക്ക്‌ തര്‍ക്കവും ചീത്തവിളിയും ഉന്തും തള്ളും.... അച്ചന്‍ റഫറി..... കാരണം സിമ്പിള്‍.... ക്രിസ്തുവാവാന്‍ വന്‍ തിരക്ക്‌.... എല്ലാവര്‍ക്കും ക്രിസ്തുവാകണം.... യൂദാസാവാന്‍ ആളില്ല...

ഒടുവില്‍ അച്ചന്‍ അലറി... 'നിത്തടാ ഡോഗിന്റെ മക്കളേ.... മര്യാദയ്ക്ക്‌ പറഞ്ഞാല്‍ നിനക്കൊന്നും മനസ്സിലാവത്തില്ല അല്ലേടാ.... ഒരു മീറ്റിങ്ങിന്‌ വരുമ്പോഴെങ്കിലും കള്ള്‌ കുടിക്കാതെ വന്നൂടെ.... ഞാന്‍ തീരുമാനിക്കും ആരോക്കെ ആരായി അഭിനയിക്കണമെന്ന്.... ഇനി ഇവിടെ മിണ്ടിപ്പോകരുത്‌...'

'പാവം അച്ചനല്ലേ... നമ്മുടത്ര സ്റ്റാന്‍ഡേര്‍ഡില്ലല്ലോ' എന്ന് വിചാരിച്ച്‌ എല്ലാവരും അടങ്ങി.

ഓരോരുത്തരുടെയും രൂപവും അവരെക്കുറിച്ചുള്ള ഏകദേശരൂപവും വച്ച്‌ അച്ചന്‍ കഥാപാത്രങ്ങളെ അങ്ങ്‌ ഫിക്സ്‌ ചെയ്തു.

'ചാക്കോ... നീ ക്രിസ്തുവായി അഭിനയിക്ക്‌... നല്ല റിഹേര്‍സല്‌ വേണ്ടിവരും... പിന്നെ നിന്റെ മുടിവെട്ടാത്ത കാരണം തല ഒരുവിധം ഓക്കെ.... നാടകം കഴിഞ്ഞാലെങ്കിലും നീ ഒന്ന് മുടിവെട്ട്‌ കുഞ്ഞാടേ... ഹും ഒരു കുഞ്ഞാട്‌...'

'പൗലോസെ... നീ യൂദാസ്‌' അച്ചന്‍ പറഞ്ഞു.

'ഇല്ലച്ചോ... എന്നെ കൊന്നാലും ഞാന്‍ യൂദാസാവില്ല.... അച്ചന്‍ എന്നോടുള്ള മുന്‍ വൈരാഗ്യം വച്ചാണ്‌ എന്നെ യൂദാസാക്കുന്നത്‌... പറ്റൂല്ലച്ചോ...' പൗലോസിന്‌ ദേഷ്യവും കരച്ചിലും എല്ലാം കൂടി വന്നു.

അച്ചനും ഫീലിങ്ങ്സ്‌ ആയി... 'എന്നാ വേണ്ടാ... നീ യൂദാസ്‌ കഴിഞ്ഞ്‌ എട്ടാമനായി ഇരുന്നാ മതി... യൂദാസായി വര്‍ഗ്ഗീസ്‌ മതി....'

'അതെന്നാ പണിയാണച്ചോ... എന്നെക്കൊണ്ട്‌ ആ പണി ചെയ്യിക്കുന്നേ... ഞാന്‍ അത്തരക്കാരനല്ലച്ചോ...' വര്‍ഗ്ഗീസിനും വിഷമം.

'എടോ വര്‍ഗ്ഗീസേ... ഇതൊരു നാടകം മാത്രമാണെന്നേ... നീ അത്തരക്കാരനല്ലെന്ന് എല്ലാവര്‍ക്കും അറിയാം... മാത്രമല്ല, നിനക്ക്‌ മറ്റുള്ളവരെക്കാള്‍ അഭിനയിക്കാന്‍ നല്ല കഴിവുണ്ടെന്ന് എന്നിക്ക്‌ ഉറപ്പാ...'

അത്‌ കേട്ടപ്പോള്‍ വര്‍ഗ്ഗീസ്‌ ഒന്ന് ഒതുങ്ങി.

തീന്‍ മേശയിലെ മറ്റ്‌ കഥാപാത്രങ്ങള്‍ക്കൊന്നും വല്ല്യ റോളില്ലാത്തതിനാല്‍ പെട്ടെന്ന് ഫിക്സ്‌ ചെയ്തു. അങ്ങനെ ബാക്കി എല്ലാവരെയും തീരുമാനിച്ച്‌ പിറ്റേന്ന് തന്നെ റിഹേര്‍സല്‍ ആരംഭിക്കുകയും ചെയ്തു.

റിഹേര്‍സലിന്‌ വരുമ്പോള്‍ മദ്യപിക്കരുത്‌ എന്ന അച്ചന്റെ സ്റ്റ്രിക്റ്റ്‌ ഓര്‍ഡര്‍ ഉണ്ടായിരുന്നതിനാല്‍ കള്ള്‌ ഷാപ്പ്‌ ലേറ്റ്‌ നൈറ്റ്‌ സര്‍വ്വീസാക്കി എക്സ്റ്റന്റ്‌ ചെയ്യിപ്പിച്ച്‌ റിഹേര്‍സല്‍ കഴിഞ്ഞാക്കി ഇപ്പോ സന്ദര്‍ശനം.
******************************
നാടകദിവസം.....

ഇടവകയിലാദ്യമായി നാടകം നടക്കാന്‍ പോകുന്നു... മാത്രമല്ല എല്ലാവരും ആ നാട്ടുകാര്‍ തന്നെ.... കുട്ട്യോളും വട്ടികളുമായി എല്ലാ വീട്ടുകാരും പള്ളിവളപ്പില്‍ ഹാജര്‍.

രംഗം സ്റ്റേജിന്‌ പിന്‍ വശം.....

താരങ്ങളെല്ലാം വന്‍ ടെന്‍ഷനില്‍.... ഇത്രനാളും റിഹേര്‍സല്‍ അച്ചന്റെ മുന്നിലായിരുന്നു. ഇതിപ്പോ നാട്ടുകാര്‍ എല്ലാവരുമുണ്ട്‌... ആകെ ഒരു വിറയല്‍...

'എടാ ചാക്കോച്ചാ... എനിക്ക്‌ കയ്യും കാലും വിറയ്ക്കുന്നു... മ്മ് ടെ സാധനം ഒരു കുപ്പി കിട്ടിയെങ്കില്‍ ഒരു ധൈര്യം വന്നേനെ...' പൗലോസ്‌ തുറന്ന് പറഞ്ഞു.

'അതന്നെ... എനിക്കും അതെ... ഹൗ.. ആകെ ഒരു അങ്കലാപ്പ്‌... നിനക്ക്‌ പിന്നെ എട്ടാമനായി വെറുതെ ഇരുന്നാ പോരെ.. ഡയലോഗ്‌ വരെ ഇല്ലല്ലോ...' ചക്കോയും തന്റെ മനസ്സിന്റെ വിമ്മിഷ്ടം റിലീസ്‌ ചെയ്തു.

പറഞ്ഞു വന്നപ്പ്പോഴാണ്‌ എല്ലാ സ്റ്റാര്‍സിനും പൊതുവായ ഒരേ അഭിപ്രായം.... എന്തിനു പറയുന്നു... മേക്കപ്പിന്‌ ഹെല്‍പ്പ്‌ ചെയ്യാന്‍ നില്‍ക്കുന്ന ദേവസ്സിക്ക്‌ വരെ ഒരു വിറയല്‍...

'എടാ ദേവസ്സ്യേ... നീ മ്മ് ടെ ഷാപ്പില്‍ ഒന്ന് പോയി കയ്യില്‍ കിട്ടാവുന്നത്രേം കൊണ്ടിങ്ങുവാ....' പൗലോസ്‌ ഓര്‍ഡര്‍ ഇട്ടു.

ദേവസ്സി ഓടി.... ഒരു സഞ്ചിയില്‍ 7-8 കുപ്പികളുമായി അല്‍പസമയത്തിനകം ആള്‍ തിരിച്ചെത്തി. അച്ചന്‍ ഓടി നടന്ന് എല്ലാം സെറ്റപ്പ്‌ ചെയ്യുന്ന തിരക്കില്‍ നമ്മുടെ പ്രശസ്തരാകാന്‍ പോകുന്ന താരങ്ങള്‍ എല്ലാം നിമിഷങ്ങള്‍ക്കകം കുപ്പികളെ കള്ളില്‍നിന്ന് മോചിപ്പിച്ചു.

'നാടകത്തിന്റന്ന് എന്തുവന്നാലും കള്ള്‌ കുടിച്ചുപോകരുത്‌... നല്ല ധൈര്യം സംഭരിക്കണം' എന്ന അച്ചന്റെ ഓര്‍ഡര്‍ പകുതി അനുസരിച്ച്‌ എല്ലാവരും ധൈര്യം സംഭരിച്ച്‌ റെഡിയായി. ഇപ്പോ ഒരു വിറയലുമില്ല... നല്ല ഉഷാര്‍...

നാടകം തുടങ്ങാറായി...സ്റ്റേജില്‍ മേശ റെഡി... ചുറ്റും കസേരകളും.....

അച്ചന്‍ ഓടിവന്നു.

'എല്ലാവരും പോയി ഇനി മേശയ്ക്‌ ചുറ്റും ഇരുന്നോ... ഞാന്‍ അനൗണ്‍സ്‌ ചെയ്താലുടന്‍ കര്‍ട്ടന്‍ പൊന്തിച്ചോ'എല്ലാവരും സ്റ്റേജില്‍ മേശയ്ക്‌ ചുറ്റും ഇരിപ്പായി.... അച്ചന്റെ അനൗന്‍സ്‌ മെന്റ്‌....

'ഇടവകയിലെ എന്റെ പ്രിയപ്പെട്ടവരെ.... നമ്മുടെ ഇടയിലെതന്നെ കലാകാരന്മാരെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഈ നാടകം ഉപകരിക്കട്ടെ എന്നും അതിനായി നിങ്ങളുടെ എല്ലാവിധ പ്രോല്‍സാഹനങ്ങളും നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട്‌ ഇതാ നാടകം ആരംഭിക്കുന്നു... അവസാനത്തെ അത്താഴം...'

കര്‍ട്ടന്‍ പൊന്തി....

കാണികളുടെ നിലയ്ക്കാത്ത കയ്യടിയും വിസിലടിയും.....

(നാടകത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.....)

ചാക്കോ ക്രിസ്തുവിന്റെ സീറ്റില്‍ ഗമയിലിരുന്നു. (ഡയലോഗ്‌ പതുക്കെ പറഞ്ഞു നോക്കി. നാവ്‌ കുഴയുന്നുണ്ടോ എന്ന് ഒരു സംശയം... ആള്‍ക്കാരും ഒട്ടും ക്ലിയറല്ല..... ഓ.. എന്തുമാവട്ടെ, ധൈര്യത്തിന്‌ ഒരു കുറവുമില്ല, പിന്നെന്താ...)

'എന്റെ ശിഷ്യമ്മാരില്‍ ഒരുത്തന്‍ എന്നെ ഒറ്റി.. ക്കൊടുക്കും...'

(ആദ്യ ഡയലോഗില്‍ തന്നെ അച്ചന്‍ ഞെട്ടി. ഡയലോഗില്‍ തന്നെ ഒരു കള്ള്‌ എഫ്ഫക്റ്റ്‌....
'എന്റെ കര്‍ത്താവെ... ചതിച്ചോ...ഇവന്മാര്‍ ഇതിനിടയില്‍ ഇത്‌ എവിടുന്ന് എടുത്ത്‌ മോന്തി...' അച്ചന്‍ ടെന്‍ഷനായി.)

ചാക്കോയുടെ തൊട്ടടുത്തിരിക്കുന്ന ശിഷ്യന്റെ ഊഴം... എഴുന്നേറ്റ്‌ നിന്ന് മേശയില്‍ പിടിച്ച്‌ ഒന്ന് ബാലന്‍സ്‌ ചെയ്ത്‌ ചോദിച്ചു.

'ഞാനാണോ കര്‍ത്താവേ...' (ഹാവൂ ആശ്വാസം.... ഒറ്റ വാക്കില്‍ തീര്‍ന്നു)

'നീയല്ല.... നീ അവ്‌ ടെ ഇരുന്നോ...' കര്‍ത്താവിന്റെ മറുപടി.

അടുത്തയാല്‍ എഴുന്നേറ്റു,, 'ഞാനാണോ കര്‍ത്താവേ...'

'നീയും അല്ല... നീയും ഇരി..'

അങ്ങനെ ആറുപേരും കഴിഞ്ഞു.

അടുത്തത്‌ യൂദാസായ വര്‍ഗ്ഗീസിന്റെ ഊഴം...വര്‍ഗ്ഗീസ്‌ എഴുന്നേറ്റു...

'ഞാനാണോ കര്‍ത്താവേ...'

യൂദാസിനെ ഞെട്ടിച്ചുകൊണ്ട്‌ ചാക്കോ കര്‍ത്താവിന്റെ മറുപടി വന്നു...

'നീയും അല്ല... നീയും ഇരുന്നോ..'

ഞെട്ടല്‍ അഭിനയിക്കാന്‍ റെഡിയായി നിന്ന വര്‍ഗ്ഗീസ്‌ യൂദാസ്‌ അറിയാതൊന്നു ഞെട്ടി. എന്നിട്ട്‌ കണ്‍ഫിയൂഷനില്‍ മനസ്സില്ലാ മനസ്സോടെ ഇരുന്നു.

നാടകം ആസ്വദിച്ച്‌ എട്ടാമനായി വെറുതെ സ്റ്റേജില്‍ ഇരിക്കുകായിരുന്ന പൗലോസിന്റെ കള്ളിന്റെ ലഹരി അറിയാതെ ഇറങ്ങിപ്പോയി.

'എന്ത്‌... വര്‍ഗ്ഗീസും അല്ലെന്നോ യൂദാസ്‌... അപ്പൊ പിന്നെ.....???'പൗലോസ്‌ സീറ്റിന്‍ നിന്നങ്ങ്‌ എണീറ്റു. മേശ ഒന്ന് തള്ളി നീക്കിയിട്ടു. (മേശയ്ക്കടിയിലായതിനാല്‍ മുണ്ട്‌ ആരും കാണാത്ത രീതിയിലായിരുന്നു അറേഞ്ച്‌ മെന്റ്‌....)

പൗലോസ്‌ മുണ്ടങ്ങ്‌ മടക്കി കുത്തി.... എന്നിട്ട്‌ കൈ തെറുത്തുവച്ചുകൊണ്ട്‌ ക്രിസ്തുവിന്റെ നേരെ ആഞ്ഞുകൊണ്ട്‌ ഒരു ചോദ്യം...

'അല്ലാ.... യൂദാസാരാന്നാ പറഞ്ഞെ..... യൂദാസാരാന്ന്??'

'അപ്പോഴാണ്‌ ചാക്കൊയ്ക്ക്‌ എണ്ണം തെറ്റിപ്പോയവിവരം മനസ്സിലായത്‌... ഇനി മേശയ്ക്കപ്പുറത്ത്‌ ആളില്ല യൂദാസാവാന്‍.....

ചാക്കോ വിക്കി വിക്കി 'ഈ യൂദാസ്‌... യൂദാസ്‌...... അതുപിന്നെ...'

പൗലോസ്‌ ആകെ വയലന്റായി...

'നിനക്കെന്നെ യൂദാസാക്ക്‌ ണല്ലെ.... ഉവ്വാ... ശര്യാക്കിത്തരാട്ടോ.... കണ്ണിക്കണ്ട കള്ള്‌ ചെത്തുകാരെപ്പിടിച്ച്‌ ഈശോയാക്ക്യാ അച്ചന്‌ ഇങ്ങന്നന്നെ വേണം... ഒരു ചവ്‌ ട്ട്‌ വച്ചന്നാല്‌ ണ്ട്ല്ലോ....'

ചാക്കോ പതുക്കെ അടിതടുക്കാനുള്ള ശ്രമത്തില്‍...

'ക്രിസ്തുാണ്‌... തല്ലര്‌ ത്‌.... തല്ലര്‌ ത്‌'

'കര്‍ട്ടനിടടാ കൊച്ചപ്പ്പാ.... ' എന്ന് അലറിവിളിച്ചുകൊണ്ട്‌ അച്ചന്‍ സ്റ്റേജിലേക്ക്‌ ഓടിയടുത്തതും കര്‍ട്ടന്‍ വീണു.
*****************************

(കടപ്പാട്‌: കലാഭവന്‍ മണിയോട്‌)