സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Tuesday, December 12, 2006

സൂര്യാസ്തമയന്റെ ലീലകള്‍ (ഭാഗം രണ്ട്‌)

ചേട്ടനും ചേച്ചിയും ട്യൂഷന്‌ പോയിരുന്നു എന്ന ഒറ്റക്കാരണത്താല്‍ വല്ല്യ പ്രതീക്ഷയൊന്നുമില്ലെങ്കിലും സൂര്യാസ്തമയനും മാത്തമാറ്റിക്സ്‌ ട്യൂഷന്‌ ചേരാന്‍ നിര്‍ബദ്ധിതനായി.

ആ ഭാഗത്തെ പ്രസിദ്ധമായ ട്യൂഷന്‍ ഹൗസ്‌... സൂര്യോദയത്തെപ്പോലും മാത്തമാറ്റിക്സിന്‌ തരക്കേടില്ലാത്ത മാര്‍ക്ക്‌ വാങ്ങാന്‍ സഹായിച്ചിട്ടുള്ള സ്ഥലം... സൂര്യാസ്തമയന്റെ ചേച്ചിയും പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോഴാണ്‌ അമ്മ സൂര്യാസ്തമയനെ അവിടെ കൊണ്ട്‌ ചേര്‍ത്തത്‌.

കുറേ നാള്‍ കഴിഞ്ഞ്‌ ഒരു ദിവസം സൂര്യാസ്തമയന്റെ ചേച്ചി ട്യൂഷന്‍ ടീച്ചറെ വെറുതെ ഒന്ന് സന്ദര്‍ശിക്കാന്‍ അവിടെ കയറി. കുശലപ്രശ്നങ്ങള്‍ കഴിഞ്ഞ്‌ ഇറങ്ങുമ്പോള്‍ ടീച്ചറുടെ ഒരു ചോദ്യം..

'സൂര്യാസ്തമയനെ ഒന്ന് രണ്ട്‌ മാസമായി കാണുന്നില്ലല്ലോ... എന്തേ ട്യൂഷന്‍ നിര്‍ത്തിയത്‌???'

'ഹേയ്‌.. അവന്‍ ട്യൂഷന്‌ ദിവസവും വരുന്നുണ്ടല്ലോ...' ചേച്ചിയുടെ പരിഭ്രമത്തോടെയുള്ള ഉത്തരം.

'വരുന്നില്ല എന്ന് മാത്രമല്ല അവസാനം വന്ന മാസത്തെ ഫീസും തന്നിട്ടില്ല...' ടീച്ചര്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

'ഇവനിന്ന് രണ്ട്‌ കൊടുപ്പിച്ചിട്ട്‌ തന്നെ കാര്യം' എന്ന് മനസ്സിലുറപ്പിച്ചുകൊണ്ട്‌ സൂര്യാസ്തമയന്റെ ചേച്ചി അവിടെ നിന്ന് വീട്ടിലേക്ക്‌ വച്ചുപിടിച്ചു.

ചേച്ചി ട്യൂഷന്‍ സെന്ററിലേക്ക്‌ പോയിട്ടുണ്ടെന്ന് ഇന്റലിജന്‍സ്‌ ന്യൂസ്‌ ലഭിച്ച അസ്തമയന്‍ പാഞ്ഞെത്തിയപ്പോഴെക്ക്‌ ചേച്ചി അതാ വീടിന്നടുത്തെ വളവ്‌ തിരിഞ്ഞ്‌ കഴിഞ്ഞിരുന്നു.

'അല്‍പം കൂടി മുന്‍പായിരുന്നെങ്കില്‍ എങ്ങനെയെങ്കിലും ബ്ലോക്ക്‌ ചെയ്യാമായിരുന്നു... എന്നാലും നോക്കാം...' സൂര്യാസ്തമയന്റെ മനോഗതം (ജെയിംസ്‌ ബോണ്ടിന്റെ ചിന്താഗതിയാണേ... നല്ല കോണ്‍ഫിഡന്‍സ്‌)

അമ്മയും സൂര്യോദയവും വീടിന്റെ പടിക്കല്‍ നിന്ന് നോക്കുമ്പോള്‍ അതാ അസ്തമയന്‍ അവന്റെ ചേച്ചിയുടെ മുന്നിലും പിന്നിലും മാറിമാറി ഓടി നടന്നുകൊണ്ട്‌ എന്തൊക്കെയോ പറയുന്നു... വഴിയോരങ്ങളിലും മറ്റും കാണുന്ന പോലുള്ള ശക്തമായ മാര്‍ക്കറ്റിംഗ്‌...എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച്‌ അസ്തമയന്റെ ചേച്ചി വീടെത്തുന്നതിനുമുന്‍പ്‌ തന്നെ സംഗതി വിളിച്ചുപറഞ്ഞു... വീടെത്താനുള്ള ക്ഷമപോലും ഇല്ല... അത്ര സീരിയസ്‌ അല്ലെ വിഷയം, മാത്രമല്ല രണ്ടെണ്ണം അവന്‌ കിട്ടുന്നത്‌ കാണാന്‍ എത്ര നാളായി ഇരുപ്പ്‌ തുടങ്ങിയിട്ട്‌....

ഞാന്‍ അസ്തമയനെ ഒന്ന് ആദരവോടെ നോക്കി അവന്റെ ധൈര്യത്തെ പ്രകീര്‍ത്തിച്ചു.

കുറേ ലാളനകളും ചോദ്യം ചെയ്യലും (ഭേദ്യം അമ്മ നടത്താറില്ല... അല്ല, നടത്താന്‍ സമ്മതിക്കാറില്ല....) കഴിഞ്ഞ്‌ പതിവുപോലെ കേസ്‌ മേല്‍ക്കോടതിയുടെ പരിഗണനയ്ക്ക്‌ വിടാന്‍ തീരുമാനമായി.

പിതാശ്രീയുടെ ചോദ്യം ചെയ്യലില്‍ ആ രഹസ്യത്തിന്റെ ചുരുളഴിഞ്ഞു.

ട്യൂഷന്‍ ക്ലാസ്സില്‍ കൊടുക്കാന്‍ വീട്ടില്‍ നിന്ന് കൊടുത്തുവിട്ട കാശ്‌ സൂര്യാസ്തമയന്‍ ഒരു സുഹൃത്തിനോടൊപ്പം ഒരു ബേക്കറിയില്‍ ഇന്‍ വസ്റ്റ്‌ ചെയ്ത്‌ ദിവസവും അവിടെ നിന്ന് വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ ടെസ്റ്റ്‌ ചെയ്ത്‌ പോന്നു. ഫീസ്‌ കൊടുക്കാതെ ട്യൂഷന്‍ ക്ലാസ്സില്‍ പോകാന്‍ പറ്റില്ലല്ലോ... അതുകൊണ്ട്‌ മാത്രം ട്യൂഷന്‌ പോയില്ല, അല്ലാതെ ട്യൂഷന്‌ പോകാന്‍ താല്‍പര്യമില്ലാതെയല്ല എന്നും വ്യക്തമായി.

പണ്ടൊക്കെ ശിക്ഷാനടപടികളില്‍ നിന്ന് ഓടി രക്ഷപ്പെടുമായിരുന്നതുകൊണ്ട്‌ പിതാശ്രീ എല്ലാ പഴുതുകളും അടച്ചാണ്‌ ചോദ്യം ചെയ്യല്‍ നടത്തിയിരുന്നത്‌ (ഓടാന്‍ ഗ്യാപ്‌ കൊടുക്കാറില്ല എന്നര്‍ത്ഥം)

ചൂരല്‍ തുടയില്‍ വീഴുന്ന ശബ്ദവും അസ്തമയന്റെ നിലവിളിയും പ്രതീക്ഷിച്ച്‌ ചെവിപൊത്തി നിന്ന ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട്‌ അച്ഛന്‍ സൂര്യാസ്തമയനെ വെറുതെ വിട്ട്‌ സ്കൂട്ടര്‍ എടുത്ത്‌ പുറത്തുപോയി.

തിരികെ വന്ന അച്ഛന്‍ ബേക്കറിയില്‍ നിന്ന് മിക്കവാറും എല്ലാ ഐറ്റംസും വാങ്ങി കൊണ്ടുവന്ന് സൂര്യാസ്തമയന്റെ മുന്നില്‍ സമര്‍പ്പിച്ചു.

സൂര്യാസ്തമയന്റെ മുഖത്തെ വികാരം കുറ്റബോധമാണോ അതോ 'ഇത്‌ പണ്ടേ ചെയ്യേണ്ടിയിരുന്നില്ലേ അച്ഛാ.. എന്റെ ട്യൂഷന്‍ വെറുതേ മുടക്കിയില്ലേ...' എന്നതോ ആയിരുന്നോ എന്ന് നോക്കാന്‍ എനിക്ക്‌ ടൈം കിട്ടിയില്ല.

അങ്ങനെ സൂര്യാസ്തമയന്‍ വഴി കുറച്ചു നാളത്തേക്ക്‌ ഒരു ബേക്കറി സെറ്റപ്പില്‍ ജീവിയ്ക്കാന്‍ ഞങ്ങള്‍ക്കും അവസരം ലഭിച്ചു.

(തുടരും...)

Tuesday, December 05, 2006

സൂര്യാസ്തമയന്റെ ലീലകള്‍ ഭാഗം ഒന്ന്

സൂര്യാസ്തമയന്‍ ആരെന്നല്ലെ??? എന്റെ അനിയന്‍ തന്നെ... എന്താ അസ്തമയന്‍ എന്നുവിളിക്കാന്‍ കാരണം എന്നാണെങ്കില്‍ ഞാന്‍ കണ്ടിട്ടുള്ള അനിയന്‍സ്‌ വര്‍ഗ്ഗങ്ങളുടെ പൊതുസ്വഭാവം തന്നെ... മൂത്തതില്‍ നിന്ന് വിപരീതം... കുടുംബത്തില്‍ അമൃതാഞ്ജന്‍, വിക്സ്‌ തുടങ്ങിയ തലവേദനാസംഹാരികളുടെ വില മനസ്സിലാക്കിക്കൊടുക്കുന്നവര്‍... (അനിയന്‍സ്‌ യൂണിയന്‍ എന്നോട്‌ പൊറുക്കൂ... )

കുട്ടിക്കാലത്ത്‌ എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ അമ്മ റിപ്പോര്‍ട്ട്‌ ചെയ്താല്‍ പിതാശ്രീയുടെ ഒരു ചോദ്യം ചെയ്യലും അതിനോടനുബദ്ധിച്ച ഉപദേശങ്ങളും ചെയ്ത കുറ്റത്തിന്റെ തോതനുസരിച്ച്‌ ഒരു വെടിക്കെട്ടും പതിവായിരുന്നു.

പൊതുവേ അല്‍പം മറവിയുള്ള അമ്മ, കുറ്റകൃത്യങ്ങളുടെ സീരിയസ്‌ നസ്‌ അനുസരിച്ച്‌ മറന്നുപോകാതിരിയ്ക്കാന്‍ സാരിത്തുമ്പില്‍ ഒരു കെട്ട്‌ ഇട്ട്‌ വയ്ക്കും. ഈ കെട്ടിനെ ലിങ്ക്‌ ചെയ്താണ്‌ ഓര്‍മ്മ വച്ച്‌ റിപ്പോര്‍ട്ടിംഗ്‌... സൂര്യാസ്തമയനുമാത്രം ഈ സാരിത്തുമ്പിലെ കെട്ടിന്റെ എഫ്ഫക്റ്റ്‌ ഉണ്ടായില്ല...

പിന്നീട്‌ വിശദമായ ഒരു രഹസ്യാന്വേഷണത്തിലാണ്‌ സംഭവത്തിന്റെ ഗുട്ടന്‍സ്‌ പിടികിട്ടിയത്‌. അവന്റെ പേരില്‍ ഏതെങ്കിലും സംഭവം റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതായി സാരിത്തുമ്പില്‍ മാര്‍ക്ക്‌ ചെയ്യപ്പെട്ടാല്‍ കുറച്ച്‌ കഴിയുമ്പോഴെക്ക്‌ അവന്‍ മാക്സിമം നല്ലവനായി അഭിനയിച്ച്‌ അമ്മയുടെ പിറകേ കൂടുകയും അമ്മപോലും അറിയാതെ ആ കെട്ട്‌ അങ്ങ്‌ റിലീസ്‌ ചെയ്യുകയും ആണ്‌ പതിവ്‌...

ഇനി, ആ ഘട്ടം കഴിഞ്ഞുള്ള കാര്യം. ചോദ്യം ചെയ്യലിനും ഭേദ്യത്തിനുമായുള്ള അച്ഛന്റെ വിളി വന്നാല്‍ വിനയാന്വിതരായി കൈയ്യും കെട്ടി ഞാനും എന്റെ തൊട്ട്‌ താഴെയുള്ള മദ്ധ്യസൂര്യയും (അനിയത്തി) അച്ഛന്റെ മുന്നില്‍ റെഡി. അസ്തമയന്‍ മാത്രം മിസ്സിംഗ്‌...

അച്ഛന്റെ തിരച്ചിലിനൊടുവില്‍ കണ്ട്‌ പിടിച്ചു എന്നകുമ്പോള്‍ ഇറങ്ങി ഒറ്റ ഓട്ടം... അവന്റെ ധൈര്യം കണ്ട്‌ അന്തം വിട്ട്‌ നില്‍ക്കാനേ ഞങ്ങള്‍ രണ്ടുപേക്കും കഴിഞ്ഞിരുന്നുള്ളൂ...

ഒടുവില്‍ അച്ഛന്‍ പുറകേ ഓടിച്ചിട്ട്‌ പിടിച്ച്‌ കഴിയുമ്പോള്‍ അവനിട്ട്‌ നാല്‌ കീറ്‌ കൊടുക്കുന്നത്‌ കാണാന്‍ കൊതിയോടെ നോക്കുന്ന ഞങ്ങള്‍ക്ക്‌ നിരാശമാത്രം ബാക്കി. കാരണം, അച്ഛന്‍ കയ്യില്‍ കിട്ടിയ ഈര്‍ക്കില്‍/വടി കൊണ്ട്‌ അടിയ്ക്കുന്ന ഓരോ അടിയും ശരീരശോഷിമയുടെ പിന്‍ബലത്താല്‍ ഒഴിഞ്ഞ്‌ മാറിയും കൈകൊണ്ട്‌ തടുത്തും ആ വടിയെ ഒടിച്ച്‌ കളഞ്ഞ്‌ ആ സംഘട്ടന രംഗം പരിസമാപ്തിയിലെത്താറാണ്‌ പതിവ്‌.
********************************

ഞാന്‍ പത്താം ക്ലാസ്സിലും സൂര്യാസ്തയമയന്‍ അഞ്ചാം ക്ലാസ്സിലും പഠിക്കുന്നു. പഠിക്കുന്ന സ്കൂളാണെങ്കിലോ... അച്ഛനാണ്‌ അവിടുത്തെ ഹെഡ്‌ മാസ്റ്റര്‍... പോരേ പൂരം...

ആഗസ്റ്റ്‌ 15 ന്‌ സാധാരണ ഫ്ലാഗ്‌ ഹോസ്റ്റിങ്ങിന്‌ കുട്ടികള്‍ കുറവാണ്‌ വരാറ്‌ എന്ന കാരണത്താല്‍ ഹെഡ്‌ മാസ്റ്ററുടെ ഒരു സ്പെഷല്‍ ഓര്‍ഡര്‍ ആ കൊല്ലം പുറത്തിറങ്ങി. എല്ലാവരും ആഗസ്റ്റ്‌ 15 ന്‌ സ്കൂളില്‍ ഹാജറായിരിയ്ക്കണം.. വരാത്തവര്‍ വീട്ടില്‍ നിന്ന് ലീവ്‌ ലെറ്റര്‍ കൊണ്ട്‌ വരണം...

ആഗസ്റ്റ്‌ 15 ന്‌ മിക്കവാറും എല്ലാ കുട്ടികളും ഹാജര്‍... സൂര്യാസ്തമയന്‍ വീണ്ടും മിസ്സ്സിംഗ്‌....

പിറ്റേ ദിവസം ക്ലാസ്സ്‌ ടീച്ചര്‍ വരാത്തവരുടെ ലിസ്റ്റ്‌ വായിച്ച്‌ ലീവ്‌ ലെറ്റര്‍ തിരക്കിയപ്പോള്‍ ലീവ്‌ ലെറ്ററുമായി സൂര്യാസ്തമയന്‍ റെഡി. (അന്നത്തെ ലീവ്‌ ലറ്റര്‍ കണ്ടന്‍സ്‌ മിക്കവാറും ഒന്ന് തന്നെയായിരുന്നല്ലോ... 'ആസ്‌ അയാം സഫ്ഫറിംഗ്‌ ഫ്രം ഫീവര്‍ ആന്‍ഡ്‌ ഹെഡ്‌ ഏയ്‌ ക്ക്‌....' എന്നു തുടങ്ങുന്ന സംഭവം..)

പക്ഷെ, അവിടെ പണി പാളി.....

ആ സ്കൂളിലെ 4 അദ്ധ്യാപകര്‍ അച്ഛന്‍ ആ സ്കൂളില്‍ തന്നെ പഠിപ്പിച്ചവരായിരുന്നു. അവര്‍ക്ക്‌ അവരുടെ പഠനകാലത്ത്‌ അച്ഛന്‍ കൊടുത്തുകൊണ്ടിരുന്ന ചൂരല്‍പ്രയോഗങ്ങള്‍ തിരിച്ച്‌ കൊടുക്കാന്‍ അച്ഛന്റെ രണ്ട്‌ മക്കളെ വിട്ടുകൊടുത്തിരിക്കുന്നു എന്നതിനാല്‍ അവര്‍ക്ക്‌ അച്ഛനോട്‌ വല്ല്യ കൂറായിരുന്നു.

ആ മാഷ്‌ ഈ ലെറ്റര്‍ വിത്ത്‌ അപ്ലിക്കന്റുമായി ഹെഡ്‌ മാസ്റ്റര്‍ റൂമില്‍ ഹാജര്‍...

അങ്ങനെ സ്വന്തം മകന്‌ അവന്റെ അമ്മ എഴുതിക്കൊടുത്ത ലീവ്‌ ലെറ്റര്‍ ഓഫിഷ്യലായി വായിയ്ക്കാന്‍ ഭാഗ്യം ചെയ്ത അച്ഛന്‍ ഗിന്നസ്‌ ബുക്കില്‍ സ്ഥാനം പിടിച്ചു.

(തുടരും...)