പെണ്‍കുട്ടിയുടെ പിന്‍ വാങ്ങലില്‍ വിശ്വാസമില്ലാതിരുന്ന അസ്തമയന്‍ അവിടെ കോണ്ടാക്റ്റ് ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അധികം താമസിയാതെ നയതന്ത്രബന്ധങ്ങള്‍ പുന:സ്ഥാപിയ്ക്കാന്‍ കഴിഞ്ഞു എന്ന് തന്നെ വേണം കരുതാന്‍.
മാമന്മാരുടെ നിര്‍ബന്ധത്തിനും അമ്മയുടെ തുടര്‍ച്ചയായുള്ള പ്രേരണയ്ക്കും വഴങ്ങിയാണ് ഈ ബന്ധത്തില്‍ നിന്ന് പിന്മാറുന്നതായി ഫോണ്‍ ചെയ്യേണ്ടിവന്നതെന്ന് ആ പെണ്‍കുട്ടി അസ്തമയനെ അറിയിച്ചു. അങ്ങനെ അന്ന് വിളിച്ച് സംസാരിച്ചതിനാലാണ് ഇപ്പോഴെങ്കിലും ചെറിയതോതിലുള്ള ഫോണ്‍ ആക്സസ്സും മറ്റും ലഭിച്ചത് എന്നും പറഞ്ഞു. ഈ വിവരം അസ്തമയന്‍ എന്നെ അറിയിച്ചെങ്കിലും എനിയ്ക്ക് അപ്പോഴും ഒരു പൂര്‍ണ്ണവിശ്വാസം ഉണ്ടായിരുന്നില്ല.
അസ്തമയന്‍ പല വേഷപ്രച്ഛന്നപരിപാടികളിലൂടെ ആ കുട്ടിയുടെ വീടിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ഒരു സുഹൃത്തുമൊന്നിച്ച് ആ പരിസരത്ത് ഒന്ന് രണ്ട് വട്ടം കറങ്ങിയത് കൂടാതെ, ബാങ്കില്‍ ജോലിചെയ്യുന്ന ഒരു സുഹൃത്തുമൊത്ത് അക്കൗണ്ട് ചേര്‍ക്കാനെന്ന പേരില്‍ ആ വീട്ടില്‍ ചെല്ലുകയും ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടിലുള്ളവര്‍ അസ്തമയനെ ഇതിനുമുന്‍പ് കാണാത്തതിനാല്‍ അവര്‍ക്ക് സംഗതി പിടികിട്ടിയില്ല.
ആ കുട്ടി ഈ ബന്ധത്തില്‍തന്നെ ഉറച്ച് നില്‍ക്കുന്നതായുള്ള കണ്‍ഫര്‍മേഷന്‍ ലഭിച്ചതിനെത്തുടര്‍ന്ന് അടുത്ത നടപടി എന്ത് എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു. ശക്തമായി വീട്ടുകാരുടെ പ്രതിരോധങ്ങളെ അവഗണിച്ച് ഇറങ്ങിവരാന്‍ ആ കുട്ടിയ്ക്ക് ധൈര്യം കുറവായിരുന്നു എന്ന് വേണം കരുതാന്‍.
കഴിഞ്ഞ വ്യാഴാഴ്ച (മെയ് 31) രാത്രി 10.30 ന് അസ്തമയന് ഒരു SMS ലഭിച്ചു. പിറ്റേന്ന് വീടിന്നടുത്ത് വന്നാല്‍ ആ കുട്ടി ഇറങ്ങിവരാം എന്നായിരുന്നു അതിന്റെ ഉള്ളടക്കം.
ഇത്ര പെട്ടെന്ന് ഇത് പ്രതീക്ഷിയ്ക്കാത്ത അസ്തമയന്‍ എന്നെ വിളിച്ച് വിവരം പറഞ്ഞു. ഇത്ര തിരക്കിട്ട് വേണോ എന്ന എന്റെ സംശയം അസ്തമയനും ആ കുട്ടിയോട് തിരിച്ച് ചോദിച്ചെങ്കിലും ഇനി യാതൊരു കോംബ്രമൈസ് സംസാരങ്ങള്‍ക്കും ആ കുട്ടിയുടെ വീട്ടില്‍ സ്ഥാനമില്ലെന്ന് ആ കുട്ടി ഉറപ്പിച്ച് പറഞ്ഞു. മാത്രമല്ല, രഹസ്യമായി ഗല്‍ഫില്‍ നിന്നുതന്നെ മറ്റൊരു വിവാഹം അടുത്ത ദിവസങ്ങളില്‍ തന്നെ തീരുമാനിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ആ കുട്ടിയ്ക്ക് ബോധ്യപ്പെട്ടിരുന്നു.
വെള്ളിയാഴ്ച വെളുപ്പിന് (ജൂണ്‍ 1) 1.30 ന് ആ പെണ്‍കുട്ടി അസ്തമയനെ വിളിച്ച് പദ്ധതി ഉറപ്പിച്ചു.
അന്ന് ഉച്ചയ്ക്ക് മുന്‍പ് 11 മണിയ്ക്കും 12 മണിയ്ക്കും ഇടയില്‍ കാറുമായി വീടിന്നടുത്തെത്തിയാല്‍ കിട്ടുന്ന അവസരത്തില്‍ വീട്ടില്‍ നിന്നിറങ്ങി വരാം എന്ന് ഉറപ്പിച്ചു. അസ്തമയന്‍ ഈ വിവരം എന്നെ അറിയിച്ചു. ഈ കാര്യങ്ങള്‍ അച്ഛനോടും അമ്മയോടും സംസാരിയ്ക്കാന്‍ ഞാന്‍ അസ്തമയനോട് പറഞ്ഞു. എന്നെ അല്‍പം അല്‍ഭുതപ്പെടുത്തിക്കൊണ്ട് ഞങ്ങളുടെ അച്ഛനും അമ്മയും യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല.
വെള്ളിയാഴ്ച എനിയ്ക്ക് ഓഫീസില്‍ കാലത്ത് ഒഴിവാക്കാന്‍ കഴിയാത്ത കുറച്ച് ജോലിത്തിരക്കുള്ളതിനാല്‍ കാറുമായി ചെല്ലുവാനുള്ള ബുദ്ധിമുട്ട് അസ്തമയനെ അറിയിച്ചു. എങ്കിലും അമ്മയുടെ ഒരു കസിന്റെ കാര്‍ കൊണ്ടുപോകാന്‍ പറയുകയും ബാക്കി കാര്യങ്ങള്‍ വഴിയെ പ്ലാന്‍ ചെയ്യാമെന്ന് അറിയിയ്ക്കുകയും ചെയ്തു. ഒരു കൊല്ലത്തെ വാലിഡിറ്റിയുള്ള എഗ്രിമന്റ് രജിസ്റ്റ്രേഷന്‍ എന്ന പരിപാടിയുണ്ടെന്ന് അഡ്വക്കേറ്റായ എന്റെ ഒരു സുഹൃത്ത് അസ്തമയനെ അറിയിച്ചിരുന്നു. പക്ഷെ, സൂര്യോദയം വിളിച്ചുപറയാതെ ഇതില്‍ ഇടപെടില്ലെന്ന് അവന്‍ പറഞ്ഞുവെന്നും അസ്തമയന്‍ എന്നെ അറിയിച്ചു. ഞാന്‍ ഉടനെ എന്റെ സുഹൃത്തിനെവിളിച്ച് വേണ്ട നിയമപരമായ സഹായങ്ങളും രജിസ്റ്റ്രേഷനുവേണ്ട നടപടികളും ചെയ്തുകൊടുക്കാന്‍ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച.......
രാവിലെ അസ്തമയന്‍ എന്നെ വിളിച്ച് കാര്യങ്ങള്‍ ഫൈനലൈസ് ചെയ്തു. ഒരു പോലീസുകാരനുള്‍പ്പെടെയുള്ള മൂന്നു സുഹൃത്തുക്കളോടൊപ്പം 11 മണിയോടെ ആ കുട്ടിയുടെ വീടിന്നടുത്ത് ചെല്ലാനുള്ള പദ്ധതി വിവരിച്ചു. രജിസ്റ്റ്രേഷന് എത്താന്‍ ശ്രമിയ്ക്കാം എന്ന് അസ്തമയനെ ഞാന്‍ അറിയിച്ചു. കാര്‍ ഓടിയ്ക്കുവാന്‍ നിശ്ചയിച്ചിരിയ്ക്കുന്ന അസ്തമയന്റെ സുഹൃത്തിനെ ഞാന്‍ വിളിച്ചു. ധൈര്യക്കുറവുണ്ടോ എന്നും ടെന്‍ഷനുണ്ടോ എന്നും അന്വേഷിച്ചു.
"ഇതൊരു ഞാണിന്മേല്‍ കളിയാണ്... കിട്ടിയാല്‍ കിട്ടി... പോയാല്‍ പോയി..." അവന്‍ പറഞ്ഞു.
"ഞാന്‍ വരണോ?... കോണ്‍ഫിഡന്‍സ് കുറവുണ്ടെങ്കില്‍ പറയണം..." ഞാന്‍ പറഞ്ഞു.
"ഇല്ലാ... കുഴപ്പമില്ലാ... നോക്കാം.." അവന്‍ പറഞ്ഞു.
ഓഫീസിലേക്ക് കയറുന്നതിനുമുന്‍പ് എന്റെ ഭാര്യ ഒരു അഭിപ്രായം പറഞ്ഞു.
"ചേട്ടന്‍ പോകേണ്ടതായിരുന്നു...അവര്‍ക്ക് എന്തെങ്കിലും സഹായം വേണ്ടിവന്നാലോ... ആ കുട്ടിയുടെ മാമന്മാര്‍ സ്ഥലത്തുള്ളതാണ്... വല്ല പ്രശ്നങ്ങളുമുണ്ടായാലോ??"
മനസ്സില്‍ ഇതേക്കുറിച്ച് തന്നെ ചിന്തിച്ചുകൊണ്ടിരുന്ന എനിയ്ക്ക് പിന്നീടൊന്നും ആലോചിയ്ക്കാനുണ്ടായിരുന്നില്ല. ഞാന്‍ വരുന്നുണ്ടെന്ന വിവരം ഞാന്‍ അസ്തമയനെ വിളിച്ച് അറിയിച്ചു. അസ്തമന് അത് വല്ലാത്ത ഒരു കോണ്‍ഫിഡന്‍സ് ഉണ്ടാക്കിയെന്ന് അവന്റെ പ്രതികരണത്തില്‍ നിന്ന് എനിയ്ക്ക് മനസ്സിലായി.
ഓഫീസില്‍ കാലത്ത് തന്നെ തിരക്കുള്ള ജോലികളെല്ലാം തീര്‍ത്ത് മറ്റുള്ള ജോലികള്‍ ടീമിലുള്ളവര്‍ക്ക് വിവരിച്ച് കൊടുത്ത് ഞാന്‍ 11 മണിയോടെ ലീവ് എടുത്ത് ചാലക്കുടിയ്ക്ക് പുറപ്പെട്ടു. പൊതുവേ വല്ല്യ സ്പീഡ് കുറവൊന്നുമില്ലാതിരുന്ന എന്റെ കാര്‍ അന്നും സ്പീഡ് 80-100 കി.മീ. തന്നെ കീപ്പ് ചെയ്തു. വല്ലാത്ത പെര്‍ഫോര്‍മന്‍സ് കാണിച്ച് തട്ടിപ്പോയാല്‍ വെറുതേ ആ രജിസ്റ്റ്രേഷന്‍ ഞാനായിട്ട് മുടക്കേണ്ടല്ലോ എന്ന ചിന്ത എന്നെ ഓവര്‍ സ്പീഡില്‍ നിന്ന് പിന്തിരിപ്പിച്ചു.
വഴിയില്‍ ഞാന്‍ അസ്തമയനെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു.
..................................................................................................
അസ്തമയനും സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ വീടിന്ന് മുന്നിലെ റോഡിലൂടെ കാറില്‍ കടന്നുപോയത് വീടിന്റെ മുന്നില്‍ നിന്ന് ആ കുട്ടി കാണുകയും അകത്തേയ്ക്ക് കയറിപ്പോകുകയും ചെയ്തു. കാര്‍ കുറച്ച് ദൂരം ചെന്ന് തിരിച്ച് വീണ്ടും വീടിന്ന് മുന്നിലൂടെ കടന്ന് അല്‍പം നീക്കി നിര്‍ത്തി. പെണ്‍കുട്ടി വീടിന്നുള്ളില്‍ നിന്ന് നേരെ ഇറങ്ങി വന്ന് കാറില്‍ കയറുകയും കാര്‍ അതിവേഗത്തില്‍ അവിടെ നിന്ന് പോരുകയും ചെയ്തു. (ആ കുട്ടി അമ്മയുടെ കൂടെ പുറത്ത് പോകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു അത്രേ. ഒരു ഫോണ്‍ വന്ന് അമ്മ അത് അറ്റന്‍ഡ് ചെയ്യാന്‍ അകത്ത് പോയ ടൈമിങ്ങിലാണ് പുറത്തിറങ്ങി കാറില്‍ കയറിയത്)
..................................................................................................
11.15 ന് പെണ്‍കുട്ടി കാറില്‍ കയറിയതായും അവര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അന്നമനട എന്ന സ്ഥലം ലക്ഷ്യമാക്കി പാഞ്ഞ് തുടങ്ങിയതായും അറിയിച്ചു.(പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ട് വന്ന സ്ഥലം ഇത്ര കോമ്പ്ലക്സ് ആയിരിയ്ക്കുമെന്ന് അസ്തമയന്റെ സുഹൃത്തുക്കള്‍ പ്രതീക്ഷിച്ചിരുന്നില്ല. ചുറ്റും വീടുകളും എപ്പോഴും ജനസഞ്ചാരമുള്ള റോഡും തോട്ടപ്പുറത്ത് ഓട്ടോറിക്ഷ സ്റ്റാന്‍ഡുമുള്ള വളരെ ലൈവ് ആയ ഒരു ഏരിയ ആയിരുന്നു അത്രേ... ആ കുട്ടിയുടെ അമ്മ ഓടിവന്ന് അലമുറയിടുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ ഇടികൊണ്ട് ജീവിതം ഒടുങ്ങിയേനെ എന്ന് അവര്‍ പിന്നീട് പറയുകയുണ്ടായി)
ചാലക്കുടിയില്‍ അഡ്വക്കേറ്റായ എന്റെ സുഹൃത്തിന്റെ കയ്യില്‍ നിന്ന് രജിസ്റ്റ്രേഷനുവേണ്ട ഡോക്കുമെന്റ്സ് കളക്റ്റ് ചെയ്ത് അവിടേയ്ക്ക് എത്തിക്കൊള്ളാം എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ എന്റെ സുഹൃത്തിനെ വിളിച്ച് ഡോക്കുമെന്റ്സ് റെഡിയാക്കാനും ഞാന്‍ ഉടനെ എത്തുമെന്നും അറിയിച്ചു.രജിസ്റ്റര്‍ ഓഫീസില്‍ വിളിച്ച് പറഞ്ഞിട്ടുണ്ടെന്നും അവിടുത്തെ കാര്യങ്ങളില്‍ ഒന്നും തടസ്സമില്ലെന്നും അവന്‍ എന്നോട് പറഞ്ഞു.
11.35 ന് ഞാന്‍ ചാലക്കുടിയിലെത്തി. അവിടെ ഡോക്കുമെന്റ്സ് ശരിയാക്കുന്ന ജോലി നടക്കുകയായിരുന്നു. സ്റ്റാമ്പ് പേപ്പറിലും മറ്റുമായി മാറ്റര്‍ പ്രിന്റ് ചെയ്യുകയും അതിനോടനുബദ്ധിച്ചുള്ള മറ്റ് രേഖകള്‍ ശരിയാക്കലും നടന്നുകൊണ്ടിരിയ്ക്കുന്നു.
ഇതിന്നിടയില്‍ എന്റെ അച്ഛന്‍ എന്നെ ഫോണില്‍ വിളിച്ചു. അസ്തമയന്‍ വീട്ടില്‍ വിളിച്ച് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിരുന്നു. എന്തെങ്കിലും പോലീസ് ഇടപെടല്‍ ഉണ്ടാകുകയാണെങ്കില്‍ അതിന്ന് തടയിടുന്നതിനായി രാഷ്ട്രീയപരമായ ചില നീക്കങ്ങള്‍ അച്ഛന്‍ ഇതിന്നകം നടത്തിക്കഴിഞ്ഞിരുന്നു. അച്ഛനും ഇതില്‍ വല്ലാതെ ഇന്‍ വോള്‍വ്ഡ് ആയതായി എനിയ്ക്ക് മനസ്സിലായി. രജിസ്റ്റര്‍ ഓഫീസിന്റെ പരിസരത്തും തടസ്സങ്ങളുണ്ടാകാതെ നോക്കാന്‍ അച്ഛന്‍ അവിടെയുള്ള അച്ഛന്റെ ചില പാര്‍ട്ടി സുഹൃത്തുക്കളെ വിളിച്ച് ഏര്‍പ്പാടാക്കി.
കുറച്ച് സമയത്തിനകം അച്ഛന്‍ വീണ്ടും എന്നെ വിളിച്ചു. ആ പെണ്‍കുട്ടിയുടെ അമ്മ ഫോണ്‍ ചെയ്തിരുന്നുവെന്നും കരഞ്ഞുകൊണ്ട് മകളെ കാണാതായവിവരം പറഞ്ഞുവെന്നും എന്നെ അറിയിച്ചു. ഇത് കേട്ട അച്ഛന്‍ പേടിയ്ക്കാനൊന്നുമില്ലെന്നും കൂടുതല്‍ പബ്ലിസിറ്റി കൊടുത്ത് പ്രശ്നം വഷളാക്കാതിരിയ്ക്കുകയാണ് നല്ലതെന്നും അവരെ ഉപദേശിച്ചു. അവര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും അതിനുശേഷം രണ്ടു കൂട്ടര്‍ക്കും ചേര്‍ന്ന് തീരുമാനം ആയാല്‍ കുട്ടിയെ വീട്ടിലെത്തിയ്ക്കാമെന്ന് പറഞ്ഞതായും അച്ഛന്‍ എന്നെ അറിയിച്ചു.
12 മണിയോടെ രജിസ്റ്റര്‍ ഓഫീസിലെത്തിയതായി അസ്തമയന്‍ എന്നെ വിളിച്ച് അറിയിച്ചു. അപ്പോഴും ഇവിടെ പേപ്പര്‍ വര്‍ക്ക് തീര്‍ന്നിരുന്നില്ല.
12.15 ന് പേപ്പറുകളെല്ലാം റെഡിയാക്കി എന്റെ സുഹൃത്ത് അവിടെ ഓഫീസിലുള്ള ഒരു പയ്യനെ എന്റെ കൂടെ രജിസ്റ്റര്‍ ഓഫീസിലേക്ക് പോകാന്‍ തയ്യാറാക്കി. എന്റെ തിരക്ക് കണ്ട് ആ പയ്യന്‍ എന്നെ അല്‍പം ലജ്ജയോടെ നോക്കുന്നുണ്ടായിരുന്നു.
ഞങ്ങള്‍ പുറപ്പെട്ടതായി അക്ഷമനായി നിന്നിരുന്ന അസ്തമനെ ഞാന്‍ വിളിച്ചറിയിച്ചു.
12.30 കൊരട്ടി റെയില്‍ വേ ഗെയ്റ്റില്‍ ഞങ്ങള്‍ എത്തി. നല്ല ഭാഗ്യം... കറക്റ്റ് ട്രെയിന്‍ പോകുന്ന സമയം... ഒരു ട്രെയിന്‍ പോയിക്കഴിഞ്ഞും ഗെയിറ്റ് തുറക്കാതായപ്പോള്‍ എനിയ്ക്കും ടെന്‍ഷനായി. അതിന്നിടയില്‍ അസ്തമയന്‍ എന്നെ വിളിച്ച് ഒരു മണികഴിഞ്ഞാല്‍ പിന്നെ 2 മണിയ്ക്കേ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റൂ എന്നറിയിച്ചു.
അവിടെ ഗെയിറ്റില്‍ അക്ഷമയോടെ കാറില്‍ ഇരിയ്ക്കുമ്പോള്‍ കൂടെയുള്ള പയ്യന്‍ എന്നോട് വളരെ ഭവ്യതയോടെയും ലജ്ജയോടെയും ചോദിച്ചു...
"ചേട്ടന്‍ ഗവര്‍ണ്‍മന്റ് ജോലിയാണെന്ന് അറിഞ്ഞു.... എന്താണ് ജോലി??"
"അവന്‍ LD ക്ലര്‍ക്കാണ്..." ഇതും പറഞ്ഞ് ഞാന്‍ നോക്കുമ്പോള്‍ ആ പയ്യന്റെ മുഖത്ത് നോട്ടത്തില്‍ എന്തോ ഒരു 'ഇത്' എനിയ്ക്ക് തോന്നി.
"രജിസ്റ്റര്‍ ചെയ്യാന്‍ പോകുന്നത് ഞാനല്ല... എന്റെ അനിയനാണ്...." ഞാന്‍ പറഞ്ഞു.
അപ്പോഴാണ് ആ പയ്യന്‍ കയ്യിലിരിയ്ക്കുന്ന ഡോക്കുമെന്റ്സിലെ ഫോട്ടോയിലേയ്ക്കും എന്നെയും മാറിമാറി നോക്കിയത്.
"അയ്യോ... സോറി ചേട്ടാ... ഞാന്‍ വിചാരിച്ചൂ....."
"ആ.. എനിയ്ക്ക് തോന്നി... എന്റെ കല്ല്യാണം കഴിഞ്ഞ് രണ്ടരവയസ്സുള്ള ഒരു കുട്ടിയുമുണ്ട്... ഇനിയൊരു രജിസ്റ്റ്രേഷന് ബുദ്ധിമുട്ടാണ്.." ഞാന്‍ പറഞ്ഞു.
അടുത്ത ട്രെയിനും കടന്നുപോയി....ഗെയ്റ്റ് തുറന്നു... സമയം 12:40
ഇനിയുള്ള റോഡ് ഹൈവേ പോലെ അത്ര സുഖകരമല്ലെന്നെനിയ്ക്കറിയാം.... പക്ഷെ, 1 മണിയ്ക്ക് മുന്‍പ് രജിസ്റ്റ്രേഷന്‍ കഴിഞ്ഞേ തീരൂ...
"മോനേ... മുന്നില്‍ പല ഗട്ടറുകളും ഹമ്പുകളും കാണും... അതെല്ലാം കണ്ടില്ലെന്ന് വിചാരിയ്ക്കുകയോ കണ്ണടച്ച് ഇരിയ്ക്കുകയോ ചെയ്യാം.." ഞാന്‍ പറഞ്ഞു.ആ റോഡിലൂടെ ആദ്യമായായിരിയ്ക്കും ഒരു കാര്‍ 80-100 കി.മീ. വേഗതയില്‍ ഓടുന്നത്....
12.50 ന് രജിസ്റ്റര്‍ ഓഫീസ് കോമ്പൗണ്ടിലേക്ക് കാര്‍ എത്തി. അസ്തമയനും പെണ്‍കുട്ടികളും സുഹൃത്തുക്കളും അവിടെ നില്‍പ്പുണ്ട്.കൂടെയുള്ള പയ്യന്‍ ഡോക്കുമെന്‍ഡ്സില്‍ അസ്തമയന്റെയും പെണ്‍കുട്ടിയുടേയും ഒപ്പുകള്‍ വാങ്ങിച്ച് രജിസ്റ്റ്രാറുടെ റൂമിലേയ്ക്ക കയറി.1 മണിയോടെ രജിസ്റ്റ്രേഷന്‍ പ്രോസസ്സ് കമ്പ്ലീറ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് എനിയ്ക്ക് ആ കുട്ടിയുടെ അമ്മയുടെ ഒരു ഫോണ്‍ വന്നു.
"അവളെ നിങ്ങള്‍ ഇന്ന് തന്നെ ഇവിടെ എത്തിയ്ക്കണം... ഇത് ആരും അറിഞ്ഞിട്ടില്ല... ഞങ്ങള്‍ ഇത് ഒരു മാസത്തിനകം നടത്തിത്തരം... ഞാന്‍ ഉറപ്പ് പറയുന്നു.... ഇന്ന് തന്നെ ഇവിടെ എത്തിച്ചില്ലെങ്കില്‍ എല്ലാവരും അറിയും.... അവളുടെ അച്ഛനെ അറിയിച്ചു... ആകെ വിഷമിച്ച് ആത്മഹത്യ ചെയ്യുമെന്നാണ് അച്ഛന്‍ പറഞ്ഞത്... ഞാനും അത് തന്നെ ചെയ്യും.... അതുകൊണ്ട് അവളെ പറഞ്ഞ് മനസ്സിലാക്കി ഇങ്ങോട്ട് എത്തിയ്ക്കണം..." ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോഴെയ്ക്കും അവര്‍ കരഞ്ഞ് തുടങ്ങിയിരുന്നു.
"ഞാന്‍ അവരോട് പറയാം... അച്ഛനെ വിളിച്ച് ഞാന്‍ സംസാരിയ്ക്കാം... ആ കുട്ടിയ്ക്കും അവനും സമ്മതമാണെങ്കില്‍ വീട്ടിലേയ്ക്ക് വിടുന്നതില്‍ ഇവിടെ ആര്‍ക്കും എതിര്‍പ്പില്ല... പക്ഷെ, അവര്‍ തീരുമാനിക്കുന്നതേ നടക്കൂ... എനിയ്ക്ക് നിര്‍ബദ്ധിക്കാന്‍ കഴിയില്ല... അല്ലെങ്കില്‍ നിങ്ങളുടെ ഭാഗത്ത് നിന്ന് ആരെങ്കിലും എന്റെ വീട്ടില്‍ വന്ന് സംസാരിച്ച് ഒരു തീരുമാനമാക്കാന്‍ ശ്രമിക്കൂ..." ഞാന്‍ പറഞ്ഞു.
"എങ്ങനേയും അവളെ പറഞ്ഞ് മനസ്സിലാക്കി ഇങ്ങോട്ട് വിടണം... അല്ലെങ്കില്‍...." ഇത്രയും പറഞ്ഞ് അവര്‍ ഫോണ്‍ കട്ട് ചെയ്തു.
ആ കുട്ടിയുടെ അച്ഛനെ ദുബായിലേയ്ക്ക് ഫോണ്‍ ചെയ്ത് വിളിച്ച് സംസാരിയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. അടുത്തുള്ള ബൂത്തില്‍ നിന്ന് എത്ര ശ്രമിച്ചിട്ടും അദ്ദേഹത്തെ കോണ്ടാക്റ്റ് ചെയ്യാന്‍ പറ്റിയില്ല. ഞങ്ങള്‍ രജിസ്റ്റ്രേഷനും കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പുറപ്പെട്ടു.
അസ്തമയനും പെണ്‍കുട്ടിയും എന്റെ കാറിലും കൂട്ടുകാര്‍ മറ്റേ കാറിലുമായി പുറപ്പെട്ടു.എത്തുന്ന സമയം അറിയിയ്ക്കാന്‍ എന്റെ അമ്മ എന്നെ വിളിച്ച് പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ഒരു 1.30 യോടെ എത്തുമെന്ന് ഞാന്‍ അറിയിച്ചു.
1.35 ന് വീട്ടില്‍ എത്തി.
"കാറില്‍ നിന്നിറങ്ങാന്‍ വരട്ടെ..." ഇത് പറഞ്ഞിട്ട് അമ്മ അകത്തേയ്ക്ക് പോയി.
ഞാനും പിന്നാലെ ചെന്നു.അമ്മ ഒരു നിലവിളക്കും മറ്റ് സാമഗ്രികളുമായി റെഡിയായി.തൊട്ടപ്പുറത്തെ വീട്ടിലെ അമ്മയുടെ കസിനും അവരുടെ മകളും നില്‍പ്പുണ്ടായിരുന്നു. അവരെയും വീട്ടിലേയ്ക്ക് വിളിച്ചു. കുട്ടിയുടെ കയ്യില്‍ വിളക്ക് കൊടുത്ത് അകത്തേയ്ക്ക് കയറ്റി....
ഞാന്‍ എന്റെ കൂടെ വന്ന പയ്യനെ തിരിച്ച് വക്കീല്‍ ഓഫീസിലാക്കാന്‍ പോയി തിരിച്ചുവന്നു. വീട്ടിലെത്തിയപ്പോള്‍ എന്റെ അച്ഛന്‍ പെണ്‍കുട്ടിയുടെ അച്ഛനെ ഗള്‍ഫിലേയ്ക്ക് വിളിച്ച് വിവരം പറയുന്ന കണ്ടു. അച്ഛന് നല്ല തെറിപ്രയോഗങ്ങള്‍ കിട്ടുന്നതായി എനിയ്ക്ക് മനസ്സിലായി... കാരണം "ഞാനല്ല.... ഞാന്‍ വിളിച്ച് അറിയിച്ചു എന്ന് മാത്രം.." എന്ന് പറഞ്ഞുകൊണ്ട് അച്ഛന്‍ ഫോണ്‍ എന്റെ കയ്യിലേയ്ക്ക് തന്നു.
എനിയ്ക്കും കിട്ടി നല്ല കുറേ ദേഷ്യപ്രകടനം.."എന്താടാ... എന്റെ പെര്‍മിഷന്‍ എടുക്കാതെ ചെയ്തതെന്തിനാടാ.." തുടങ്ങിയ ഡയലോഗുകള്‍.
"അവര്‍ തീരുമാനിച്ച് ചെയ്തതാണ് ഈ രജിസ്റ്റ്രേഷന്‍... ഞങ്ങള്‍ വീട്ടില്‍ കൊണ്ടുവന്നു എന്ന് മാത്രം... ഇനി ഇതില്‍ വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തിക്കാതെ എങ്ങനെ നല്ല രീതിയില്‍ കൊണ്ടുപോകാം എന്നാണ് നോക്കേണ്ടത്.." ഞാന്‍ പറഞ്ഞു.പക്ഷെ, അല്‍പം മദ്യലഹരിയിലായിരുന്ന അദ്ദേഹം എന്റെ വാക്കുകളെ ഒട്ടും ഗൗനിയ്ക്കാതെ ദേഷ്യത്തില്‍ തന്നെ തുടര്‍ന്നു."അവള്‍ക്ക് ഫോണ്‍ ഒന്ന് കൊടുക്ക്... അവിടുത്തെ മരുമോള്‍ക്ക്..." അദ്ദേഹം പറഞ്ഞു. ഞാന്‍ ഫോണുമായി ചെന്നപ്പോള്‍ ആ കുട്ടി വേണ്ടെന്ന് ഭയത്തോടെ പറഞ്ഞു.തല്‍ക്കാലം ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.എന്തായാലും അന്ന് തിരികെ വീട്ടില്‍ പോകില്ലെന്ന് ആ പെണ്‍കുട്ടി തറപ്പിച്ച് പറഞ്ഞു.
കുറച്ച് കഴിഞ്ഞ് പെണ്‍കുട്ടിയുടെ അമ്മ വിളിച്ച് അവര്‍ കുട്ടിയെ കൊണ്ടുപോകാന്‍ ഇവിടേയ്ക്ക് വരാന്‍ പോകുന്നതായി അറിയിച്ചു.
"അവര്‍ വന്നാല്‍ കരഞ്ഞ് കാല് പിടിച്ച് എന്നെ കൊണ്ടുപോകും... അതുകൊണ്ട് ഇവിടെ ഇല്ല എന്ന് പറഞ്ഞാല്‍ മതി" ആ കുട്ടി പറഞ്ഞു. എന്റെ അമ്മ അവരെ വിളിച്ച് അവര്‍ ചേട്ടന്റെ വീട്ടില്‍ പോയെന്നും നാളെയേ വരൂ എന്നും അറിയിച്ചു.
3 മണിയോടെ ഞാന്‍ ഓഫീസിലേയ്ക്ക് തിരിച്ചെത്തി....
അന്ന് വൈകീട്ട് ഞാനും ഭാര്യയും ചാലക്കുടിയിലെത്തി. പിറ്റേന്ന് തന്നെ അമ്പലത്തില്‍ വച്ച് താലികെട്ട് നടത്താന്‍ എല്ലാവരും തീരുമാനിച്ചു.
പെണ്‍കുട്ടിയുടെ വീട്ടുകാരെ പങ്കെടുപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും അവിടെ അവര്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നത് പോലും നിര്‍ത്തി.പക്ഷെ, ആ കുട്ടിയുടെ അച്ഛന്‍ രാത്രി വിളിച്ച് അസ്തമയനോടും ആ കുട്ടിയോടും നല്ല രീതിയില്‍ സംസാരിച്ചെന്ന് പറഞ്ഞു.
ശനിയാഴ്ച....
9 മണിയ്ക്കും 10 നും ഇടയില്‍ അമ്പലത്തില്‍ വളരെ അടുത്ത ചില ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ താലികെട്ട് നടന്നു.
തുടര്‍ന്നും അവരുടെ വീട്ടുകാരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരുടെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും ലഭിച്ചില്ല. പക്ഷെ, ആ കുട്ടിയുടെ അച്ഛന്‍ ഗള്‍ഫില്‍ നിന്ന് വിളിച്ച് വീട്ടുകാരെ അനുനയിപ്പിക്കാന്‍ ശ്രമിയ്ക്കാം എന്ന് പറഞ്ഞു.
ഈ വരുന്ന ഞായറാഴ്ച (ജൂണ്‍ 10) വൈകീട്ട് നാട്ടുകാരെയും വീട്ടുകാരെയും ക്ഷണിച്ച് ഫംഗ്ഷന്‍ നടത്താന്‍ തീരുമാനിച്ചിരിയ്ക്കുന്നു.