സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Monday, June 23, 2014

മുഖപുസ്തകം – ആത്മപ്രശംസാമാനിയ


എല്ലാ മനുഷ്യരിലും അന്തര്‍ലീനമായിക്കിടക്കുന്ന ഒരു അസുഖമാണ്‍ ആത്മപ്രശംസാമാനിയ.  പക്ഷേ, ഇത് പുറത്ത് വരുന്ന രീതി പലരിലും പല തരത്തിലായിരിക്കുമെന്ന് മാത്രം. ഈ രോഗം പ്രകടീപ്പിക്കുന്നവര്‍ അതിന്‍റെ തീവ്രത അറിയാതിരിക്കുകയും മറ്റുള്ളവര്‍ അത് ശരിയ്ക്ക് മനസ്സിലാക്കുകയും ചെയ്യും എന്നതാണ്‍ ഈ രോഗത്തിന്‍റെ ഒരു പ്രത്യേകത.
താന്‍ ചെയ്ത ചില വീരകര്‍മ്മങ്ങള്‍ വിവരിക്കുക, തന്‍റെ വളരെ വേണ്ടപ്പെട്ടവരുടെ ഔന്നത്യത്തെക്കുറിച്ച് വര്‍ണ്ണിക്കുക തുടങ്ങിയവയാണ്‍ വളരെ സാധാരണമായി കണ്ടുവരുന്ന പ്രകടനങ്ങള്‍.

അവനവന്‍റെ കുട്ടിയെക്കുറിച്ച്,  അവര്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് വാ തോരാതെ മറ്റുള്ളവരോട് സംസാരിക്കുക എന്നത് ഒരു പൊതുലക്ഷണം ആണ്‍.  അറിയാതെ ഒരു എക്സൈറ്റ് മെന്‍റ് ലെവലില്‍ എത്തുന്നത് അവര്‍ സ്വയം അറിയുന്നില്ലെങ്കിലും കേള്വിക്കാര്‍ ആ ഒരു പ്രകടനം ശ്രദ്ധിച്ച് പോകും.  പലപ്പോഴും അത് അയ്യേ എന്ന് തോന്നുന്ന തരത്തില്‍ എത്തുകയും ചെയ്യും.

കുറച്ച് കാലമായി ഈ അസുഖം ഒരു പുതിയ മാധ്യമം കണ്ടെത്തിയിട്ടുണ്ട്.  ഫേസ് ബുക്ക് എന്ന ഗംഭീരവും ജനപ്രിയവുമായ മാധ്യമം.

ഈ മേഖലയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ കൌതുകത്തോടുകൂടി വീക്ഷിച്ചാല്‍ മേല്‍പ്പറഞ്ഞ അസുഖത്തിന്‍റെ തീവ്രത  മനസ്സിലാകും.  സ്വയം വിമര്‍ശനാത്മകവുമായ വിശകലനവും നന്ന്.
ഈ മാധ്യമത്തിന്‍റെ നിരവധി ഗുണഗണങ്ങളെ കാണാതെയല്ല ഇനി വിവരിക്കാന്‍ പോകുന്ന സംഗതികള്‍ എന്ന് പ്രത്യേകം സൂചിപ്പിക്കട്ടെ.

ഫോട്ടോ പ്രദര്‍ശനം എന്ന ചടങ്ങാണ്‍ അസുഖത്തിന്‍റെ ഈ മാധ്യമത്തിലൂടെ പ്രകടമാകുന്ന പ്രധാന ഐറ്റം.  ഈ ഫോട്ടോകള്‍ പല തരത്തിലുണ്ട്.  അവനവന്‍ തന്നെ പല പോസുകളില്‍ എടുത്തതും നാട്ടുകാരുടേയും വീട്ടുകാരുടേയും സഹായത്താല്‍ എടുത്തതും അതിലെ ഒരു വിഭാഗമാണ്‍.  അത് കഴിഞ്ഞാല്‍ അടുത്ത ഐറ്റം തന്‍റെ ഭാര്യ, കുട്ടികള്‍ എന്നിവരുടെ വിവിധ ഫോട്ടോകള്‍ എന്നതാകുന്നു. 
ഈ ഫോട്ടോ പ്രദര്‍ശിപ്പിച്ച് വെറുതേ സായൂജ്യം അടയുകയല്ല ഉദ്ദേശം.  ആ ഫോട്ടോയ്ക്ക് എത്ര ലൈക് കിട്ടി എന്നത് മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന ഘടകമാണ്‍.  

കിട്ടിയ ലൈക്കുകളുടെ എണ്ണക്കുറവുകൊണ്ട് പലര്‍ക്കും ഡിപ്രഷന്‍ വരെ സംഭവിക്കുന്നു എന്നതാണ് സത്യം.

സ്വന്തം ഭാര്യയുടെയും കുട്ടിയുടേയും ഒക്കെ ഫോട്ടോ പ്രദര്‍ശിപ്പിച്ച് നാട്ടുകാരുടെ ലൈക് മേടിക്കേണ്ടിവരുന്നതിന്‍റെ ഒരു സുഖം എന്താണെന്ന് ആലോചിച്ചാല്‍തന്നെ ഈ അസുഖത്തിന്‍റെ സ്വാധീനം വ്യക്തമാകും.

ഇനി ലൈക് കൂടുതല്‍ കിട്ടാന്‍ കുറേ മാര്‍ഗ്ഗങ്ങളുണ്ട്.  പണ്ട് ബ്ലോഗുകള്‍ എഴുതുന്നവര്‍ക്കിടയില്‍ കൂടുതല്‍ കമന്‍റ്  കിട്ടാനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.  നാട്ടുകാരുടെ എല്ലാ ബ്ലോഗുകളിലും കയറി വായിച്ചാലും ഇല്ലെങ്കിലും നല്ല പോസ്റ്റ്... നല്ല ലേഖനം, നന്നായിട്ടുണ്ട് എന്നൊക്കെ കമന്‍റ് ഇട്ടുകൊണ്ടിരിക്കുക. പിന്നീട് അവനവന്‍റെ ബ്ലോഗ് പോസ്റ്റ് വരുമ്പോള്‍ അവരൊക്ക് തനിക്കും നല്ല കമന്‍റുകള്‍ സമ്മാനിക്കുമല്ലോ എന്നതാണ്‍ അതിന്‍റെ പിന്നിലെ ആശയം.
ഈ പരിപാടിക്ക് പരസ്പരം പുറം ചൊറിഞ്ഞ് കൊടുക്കല്‍ എന്നാണ്‍ പറയുക.

ഈ പുറം ചൊറിഞ്ഞ് കൊടുക്കലിന്‍റെ വകഭേദം തന്നെയാണ്‍ ഈ ലൈക്ക് അടിക്കുന്നതിന്‍റെ പിന്നിലും കുറെയൊക്കെ എന്നാണ്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്.

ഒരു ഒമ്പത് വയസ്സുകാരി കുട്ടി, തന്‍റെ ഫോട്ടോ അമ്മ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കാര്യം അറിഞ്ഞിട്ട് പിന്നീട് ചോദിച്ച് ചോദ്യം കേട്ടപ്പോആ അമ്മ ഞെട്ടി.  അമ്മേ... എന്‍റെ ഫോട്ടോയ്ക്ക് എത്ര ലൈക് കിട്ടി?’

ഫേസ് ബുക്കിന്‍റെ ഇത്തരം പ്രശംസനീയമായ ഇടപെടലുകള്‍ വരുത്തി വെക്കുന്ന മറ്റ് ചില പ്രശ്നങ്ങളുണ്ട്.  തന്‍റെ കൂടെ പഠിച്ചവരും മറ്റും ഇപ്പോള്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍  എങ്ങനെ ജീവിക്കുന്നു എന്ന് ഫേസ് ബുക്കിലൂടെ കണ്ടെത്തിക്കഴിയുമ്പോള്‍, തന്‍റെ ഇപ്പോഴത്തെ ജീവിതവുമായി അതിനെ താരതമ്യം ചെയ്ത് ഡിപ്രഷന്‍ അടിക്കുന്ന വിഭാഗവുമുണ്ട് എന്ന് മനസ്സിലാകുന്നു.  

ഫേസ് ബുക്കിലൂടെ എല്ലാവരും പൊതുവേ അവരുടെ നല്ല കാര്യങ്ങള്‍ മാത്രമേ വിളംബരം ചെയ്യൂ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഫേസ് ബുക്കില്‍ കാണുന്ന വേറെ ഒരു വിഭാഗം സ്വയം പൊങ്ങികളുണ്ട്.  ഇരിക്കുന്ന പൊസിഷനില്‍ നിന്ന് എന്ത് മാറ്റം സംഭവിച്ചാലും അത് നാട്ടുകാരെ അറിയിക്കാന്‍ വ്യഗ്രത കാണിക്കുന്നവര്‍.  
ഇവരുടെ വിചാരം എല്ലാവരും താന്‍ എന്ത് ചെയ്യുകയാണെന്ന് നോക്കിക്കൊണ്ട് ഇരിക്കുകയാണെന്നാണ്‍.

അത്തരക്കാരുടെ ചില ഫേസ് ബുക്ക് ചിത്രങ്ങളോടൊപ്പമുള്ള സന്ദേശങ്ങളുടെ ചില ഉദാഹരണങ്ങള്‍ താഴെ ചേര്‍ക്കുന്നു.
ഞാനിപ്പോ എയര്‍പോര്‍ട്ടില്‍’, ഫ്ലൈറ്റ് എത്തി’, ഞാനിപ്പോ ടോയ് ലറ്റില്‍ കയറി (ബാക്കി പറയുന്നില്ല)

‘I am feeling sad’, ‘I am feeling lonely’ etc (ഇതറിഞ്ഞ് സഹായം ഉടനെ എത്തും എന്നാണ്‍ പ്രതീക്ഷ)

ഞാനിപ്പോ കള്ള് ഷാപ്പില്‍ കപ്പയും കഞ്ഞിയും കഴിക്കുന്നു.. നിങ്ങള്‍ക്ക് വേണോ?’  (ദിവസവും ബര്‍ഗ്ഗറും പിസ്സയും കഴിക്കുന്നവരായതുകൊണ്ട് ഒരു ചേഞ്ചിന്‍ കയറിയതാണേ)

ഇത് കൂടാതെ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളുടെ വിവരണങ്ങളും അതിന്‍റെ ഫോട്ടോകളും എല്ലം ക്രിത്യമായി ലഭിക്കും.  (അഡ്വാന്സ്ഡ് കള്ളന്മാര്‍ക്ക് ഇപ്പോ കാര്യങ്ങള്‍ എളുപ്പമാണ്‍. വീട്ടില്‍ ആളില്ലാത്ത കാര്യമെല്ലാം ക്രിത്യമായി ഫേസ് ബുക്ക അപ്ഡേറ്റ് വഴി ലഭിക്കുമല്ലോ)
വേറെ ഒരു കൂട്ടരുണ്ട്.  

തന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍ കമന്‍റ് എഴുതിയ ഓരോരുത്തര്‍ക്കും കമന്‍റിലൂടെ തന്നെ മറുപടി കൊടുത്തുകൊണ്ടിരിക്കും.  അപ്പോള്‍ തന്‍റെ ഈ പോസ്റ്റ് വീണ്ടും വീണ്ടും നാട്ടുകാര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുമല്ലോ...   

ഇതൊക്കെ സഹിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണ്‍.
ഈ അസുഖം വല്ലാതെ കൂടുന്നതിനുമുന്പ് ആളുകള്‍ സ്വയം കരുതലെടുത്ത് മുന്നോട്ട് പോയില്ലെങ്കില്‍  മാനസികാവസ്ഥ വളരെ മോശപ്പെടുമെന്നാണ്‍ വിദഗ്ദരായ ഡോക്ടര്‍മാരുടെ അഭിപ്രായം.  J

ഈ അസുഖം തിരിച്ചറിഞ്ഞതിനാലും ലഭിച്ച പല ദുരനുഭവങ്ങളുടേയും വെളിച്ചത്തില്‍  ഫേസ് ബുക്ക് അക്കൌണ്ട്  തന്നെ നശിപ്പിച്ച് രക്ഷപ്പെടുന്നവരും ധാരാളം.  പക്ഷേ, അതൊക്കെ അത്ര സ്ഥായിയായതാണെന്ന് ഉറപ്പില്ലെന്ന് മാത്രം.

ഈ അസുഖം നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യം തോന്നുന്നുവെങ്കില്‍ ചില ചോദ്യങ്ങള്‍ സ്വയം ചോദിക്കാവുന്നതാണ്‍.

    നാം വിളംബരം ചെയ്യുന്ന കാര്യങ്ങളെല്ലാം എല്ലാ നാട്ടുകാരും അറിയേണ്ടത് തന്നെയാണോ? 
     
            പലരുടെയും വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നത് എല്ലാം നമ്മെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നതോ, നാം അറിഞ്ഞിരിക്കേണ്ടതോ ആണോ?
3  
        നമ്മെ നേരിട്ടോ അല്ലാതെയോ അറിയാത്ത നിരവധി പേര്‍ക്ക് വിവരങ്ങള്‍ ഷെയറ് ചെയ്യുക വഴി ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് നാം ആലോചിക്കാറുണ്ടോ?
4   
            ഈ മുഖപുസ്തകത്തില്‍ കയറി സമയം ചെലവിടുന്നതിനാല്‍ നമ്മുടെ ശരിയായ വ്യക്തിത്വം തന്നെ  മാറിപ്പോകുന്നുണ്ടോ? 
5
        നേരിട്ടുള്ള ഇടപെടലുകള്‍ക്കും ആശയവിനിമയങ്ങള്‍ക്കും കുറവ് സംഭവിക്കുന്നതിനാല്‍ വ്യക്തിബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും പണ്ടത്തേതില്‍ നിന്ന് ജീര്‍ണ്ണിച്ച് അതിന്‍റെ ആത്മാവ് നഷ്ടപ്പെട്ട് വെറും ആലങ്കാരികവും നൈമിഷികവുമായി മാറുന്നുണ്ടോ?

ഇനിയും ആവശ്യാനുസരണം ചോദ്യങ്ങള്‍ സ്വയം ചോദിക്കുന്നത് നല്ലതാണ്‍.



ഐ.ടി. കിഡ്സ്‌ (IT Kids)



കഴിഞ്ഞ പതിനഞ്ച്‌ കൊല്ലത്തിലധികമായി ഐ.ടി. ജോലിക്കുണ്ടായിട്ടുള്ള വര്‍ദ്ധനവും ആകര്‍ഷണവും ഒരു തലമുറയെ തന്നെ അതിനോട്‌ വിധേയപ്പെടുത്തുവാന്‍ വഴി വെച്ചിട്ടുണ്ട്‌. ഇതിനെത്തുടര്‍ന്ന് കുറച്ച്‌ കാലമായി, പെട്ടെന്ന് സാമ്പത്തിക കേമത്തവും അതിന്റെ വെട്ടിത്തിളക്കവും നല്ലൊരു ശതമാനം ചെറുപ്പക്കാരെയും ആവേശിച്ചിട്ടുമുണ്ട്‌.

സമൂഹത്തില്‍ പെട്ടെന്ന് ഒരു വലിയ സാമ്പത്തിക വിവേചനം ഇതുമൂലം സംഭവിച്ചിട്ടുണ്ടെങ്കിലും ഇത്‌ നേരിട്ടല്ലാത്ത ഗുണഭോക്താക്കളെയും സൃഷ്ടിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌, ഈ ഐ.ടി. പ്രമാണികള്‍ മേഞ്ഞ്‌ നടന്ന് ഷോപ്പിങ്ങും മറ്റും നടത്തുന്നതിനാല്‍ മറ്റ്‌ ബിസിനസ്‌ സംരംഭകര്‍ക്കും ഗുണം ലഭിച്ചിട്ടുണ്ടെന്നര്‍ത്ഥം.
സാധങ്ങളുടെ വിലയെക്കുറിച്ച്‌ ഒരിക്കലും ഇത്തരക്കാര്‍ വ്യാകുലരല്ലാതിരിക്കുന്നു എന്ന് മാത്രമല്ല, വില കുറഞ്ഞാല്‍ മാത്രം അതില്‍ ഉല്‍ക്കണ്ഠയും തിരസ്കരണവും നടത്തുന്ന തരത്തില്‍ വരെ എത്തപ്പെട്ടിരിക്കുന്നു. വളരെ സാധാരണ കുടുംബങ്ങളില്‍ നിന്ന് വന്നവര്‍ പോലും ഈ മേഖലയില്‍ എത്തപ്പെട്ടതിനെത്തുടര്‍ന്ന് വന്നവഴി മറക്കുകയും ആര്‍ഭാടത്തില്‍ ആകൃഷ്ടരാകുകയും ചെയ്യുന്നു എന്നതാണ്‌ സത്യം.

ഐ.ടി. പാര്‍ക്കുകളില്‍ ലഭിക്കുന്ന വെള്ളിവെളിച്ചത്തിന്റെ ഉഗ്രപ്രഭയില്‍ ഇവര്‍ സ്വയം മറക്കുകയും അതിന്റെ ചാപല്യങ്ങള്‍ക്ക്‌ അടിമപ്പെടുകയും ചെയ്യുന്നത്‌ സ്വാഭാവികം. പക്ഷേ, ആ ചാപല്യങ്ങള്‍ നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും അവഗണിക്കുന്നതരത്തിലും ബഹുമാന്യരെ നിസ്സാരവല്‍ക്കരിക്കുന്ന തരത്തിലും രൂപപ്പെടുന്നത്‌ അനഭിലഷണീയമാണ്‌.

ചെറുപ്രായത്തില്‍ കൈവന്ന സാമ്പത്തിക ആധിപത്യം മൂലം, സ്വന്തം വീടുകളില്‍ തന്നെ ഒരു സ്വാധീനശകതിയാവാന്‍ ഇവര്‍ക്ക്‌ സാധിക്കുന്നുണ്ടാവാം. അതുകൊണ്ട്‌ തന്നെ, അവരവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള ബന്ധങ്ങള്‍ക്കും വിവാഹജീവിതത്തിനും കാര്യമായ എതിര്‍പ്പുകളില്ലാതെ എത്തിപ്പെടുന്നതിനും കഴിയുന്നുണ്ട്‌.

ഈ ഐ.ടി. മേഖലയിലെ തിളക്കത്തില്‍ കണ്ണ്‍ മഞ്ഞളിച്ച്‌ ജീവിക്കുമ്പോഴും അതിന്റെ സമ്പന്നതയില്‍ പല നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും വിലമതിക്കാന്‍ കഴിയാത്ത പലതും കൈമോശം വരുന്നത്‌ ഈ തലമുറ അറിയാതെ പോകുന്നുണ്ട്‌ എന്നതാണ്‌ ദുഖകരമായ സത്യം.

ജോലിയിലെ ഉന്നമനത്തിനും മറ്റ്‌ നേട്ടങ്ങള്‍ക്കുമായി വിദേശരാജ്യങ്ങളില്‍ പോയി തിരക്കുകളില്‍ നിന്ന് തിരക്കുകളിലേയ്ക്ക്‌ കൂപ്പ്‌ കുത്തുമ്പോഴും മക്കളെ ഉന്നതിയില്‍ എത്തിക്കാണാന്‍ അശ്രാന്തം പരിശ്രമിച്ച മാതാപിതാക്കള്‍ അവരുടെ വാര്‍ദ്ധക്യകാലത്തിലും അത്യാവശ്യകതകളിലും ഇവരുടെ സാമീപ്യമോ സാന്ത്വനമോ ലഭിക്കാതെ നിരാശപ്രകടിപ്പിക്കാതെ ജീവിതം തള്ളിനീക്കുന്നുണ്ട്‌. പക്ഷേ, ഈ മക്കളുടെ നേട്ടം കൊണ്ട്‌ തന്നെ ജീവിതനിലവാരവും സാഹചര്യങ്ങളും വന്‍ തോതില്‍ മെച്ചപ്പെട്ട മാതാപിതാക്കളും കുടുംബങ്ങളുമുണ്ട്‌ എന്ന സത്യവും വിസ്മരിക്കുന്നില്ല.

ഈ ഐ.ടി. തലമുറ ആഘോഷത്തിന്റെയും തിരക്കുകളുടേയും ഒരു കാലം അതിജീവിച്ച്‌ ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടത്തിലേക്ക്‌ കടക്കുമ്പോഴാണ്‌ പ്രധാനമായ ഒരു പ്രശ്നം ഉടലെടുക്കുന്നത്‌. ജോലിയിലെ കടുത്ത വെല്ലുവിളികള്‍ക്കിടയില്‍ അതിജീവനത്തിനായി ദിവസത്തിലെ ഭൂരിഭാഗം സമയവും നീക്കിവെച്ച്‌ മിച്ചം കിട്ടുന്ന വിരളമായ സമയത്തെ ദാമ്പത്യത്തിന്റെ മനോഹാരിതയില്‍ വിരിയുന്ന അടുത്ത തലമുറയാണ്‌ ശരിയ്ക്കുമുള്ള വെല്ലുവിളി നേരിടാന്‍ പോകുന്നത്‌.

ഒരു കുഞ്ഞ്‌ ജനിക്കുന്നതോടെ അതുവരെ ഉണ്ടായിട്ടുള്ള ജീവിത ശൈലിയും പരിസ്ഥിതികളും നിയന്ത്രിക്കാനാകാത്ത മാറ്റത്തിലേയ്ക്ക്‌ കടക്കുന്നു. ഭൂരിഭാഗം ദമ്പതികളും സ്വന്തം മാതാപിതാക്കളില്‍ നിന്നും തറവാട്ടില്‍ നിന്നും അകന്ന് പട്ടണങ്ങളുടെ ആര്‍ഭാടങ്ങളിലും സൗകര്യങ്ങളിലും ചേക്കേറിക്കഴിഞ്ഞതിനാല്‍ കുഞ്ഞ്‌ ജനിച്ചതിനോടനുബന്ധിച്ച്‌ സ്വന്തം കുടുംബങ്ങളില്‍ നിന്നുള്ള സഹായങ്ങളും വാല്‍സല്യവും ദീര്‍ഘകാലം ലഭിക്കുന്നതില്‍ പ്രയാസം നേരിടുന്നു. തങ്ങളുടെ മാതാപിതാക്കളുടെ നിരന്തരമായ നിര്‍ദ്ദേശങ്ങളും മേല്‍നോട്ടവും പുതുതായി ജനിച്ച കുഞ്ഞിന്റെ വളര്‍ച്ചയില്‍ സ്ഥിരമായി കിട്ടുന്നതില്‍ പലപ്പോഴും വെല്ലുവിളി നേരിടുന്നു. സ്വന്തം നാട്ടില്‍ നിന്ന് മാറി പട്ടണത്തില്‍ വന്ന് പേരക്കുട്ടികള്‍ക്ക്‌ വേണ്ടി ജീവിക്കുവാന്‍ പലപ്പോഴും പ്രായോഗിക തടസ്സങ്ങള്‍ കാരണമാകുന്നു.

ഇതിനെത്തുടര്‍ന്ന്, വിലപിടിപ്പുള്ള സൗകര്യങ്ങളുടെ സാന്നിദ്ധ്യത്തിലും ഈ കുഞ്ഞ്‌ പരിമിതമായി ലഭ്യമായ പരിചരണത്തില്‍ വളരാന്‍ നിര്‍ബന്ധിതമാകുന്നു. ചെറുപ്രായത്തിലേ തന്നെ വീട്ടില്‍ ഒരു ജോലിക്കാരിയുടേയൊ ആയയുടേയോ സംരക്ഷണത്തിലും പുറമേ ഒരു ഡേ കെ യര്‍ / പ്ലേ സ്കൂള്‍ സംവിധാനത്തിലും പകല്‍ സമയത്തിന്റെ ഭൂരിഭാഗവും ചിലവിടുവാന്‍ ഈ കുഞ്ഞ്‌ വിധിക്കപ്പെടുന്നു.

ജോലിഭാരത്തിന്റെ മാനസികവും ശാരീരികവുമായ അസ്വസ്ഥതയില്‍ രാത്രി വൈകി കുടുംബത്തെത്തുന്ന ഈ കുഞ്ഞിന്റെ മാതാപിതാക്കള്‍ കുഞ്ഞിനെ താലോലിക്കാനും അതിനെ പരിലാളിക്കാനും കഴിയാതെ ദിവസങ്ങള്‍ തള്ളി നീക്കുന്നു. പലപ്പോഴും ഈ ഒരു ന്യൂനതയെ ഓര്‍ത്ത്‌ മനസ്സ്‌ ചഞ്ചലപ്പെടുമ്പോള്‍ അതിനൊരു മാറ്റം വേണമെന്ന് ആഗ്രഹിക്കുമെങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം തന്നെ വിജയിക്കുകയും കുഞ്ഞ്‌ തുടര്‍ച്ചയായ തിരസ്കരണം നേരിടുകയും ചെയ്യുന്നു.

ജോലിയിലെ പരിചയസമ്പന്നതയും പ്രാഗത്ഭ്യവും കൂടുന്നതനുസരിച്ച്‌ വരുമാനത്തിനൊപ്പം ജോലിഭാരത്തിലും ഉത്തരവാദിത്വത്തിലും വലിയതോതില്‍ വര്‍ദ്ധനവുണ്ടാകുന്നതിനാല്‍ കുടുംബത്തോടൊപ്പം ചെലവിടുന്ന സമയത്തില്‍ സ്വാഭാവികമായ കുറവും സംഭവിക്കുന്നു.

അമ്മയും അച്ഛനും എത്തുന്നതിന്റെ ചലനങ്ങളും ശബ്ദങ്ങളും പ്രതീക്ഷയോടെ നോക്കി ഇരിക്കുന്ന കുഞ്ഞ്‌, അവരെത്തുമ്പോള്‍ ആര്‍ത്തിയോടെ ഓടിയടുക്കുമെങ്കിലും , അതിന്‌ വേണ്ടത്ര ലാളന കൊടുക്കാന്‍ കഴിയാതെ തുടര്‍ച്ചയായി പരാജയപ്പെടുന്ന ഒരു മാതാപിതാക്കളുടെ തലമുറ രൂപപ്പെട്ട്‌ വരുന്നുണ്ട്‌.

എത്ര വിലകൊടുത്തും കുഞ്ഞിന്‌ വേണ്ട കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റ്‌ സൗകര്യങ്ങളും നേടിക്കൊടുക്കുമ്പോഴും അതിനേക്കാല്‍ വലുതും പണം കൊണ്ട്‌ നേടാന്‍ കഴിയാത്തതുമായ പല നിര്‍ണ്ണായക അനുഭവസന്ദര്‍ഭങ്ങള്‍ ഈ കുഞ്ഞിന്‌ നഷ്ടപ്പെടുന്നത്‌ ഇവര്‍ അറിയാതിരിക്കുകയോ അറിഞ്ഞിട്ട്‌ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യുന്നു.

തുടര്‍ന്ന് ഈ കുഞ്ഞ്‌ സ്കൂള്‍ വിദ്യാഭ്യാസത്തിലേയ്ക്ക്‌ പ്രവേശിക്കുമ്പോഴാണ്‌ അടുത്ത ഘട്ടം തുടങ്ങുന്നത്‌. സമൂഹത്തിലെ ഉന്നതിയുടെ വലുപ്പം നിശ്ചയിക്കുന്നത്‌ കുട്ടി പഠിക്കുന്ന സ്കൂളാണെന്ന നാട്ട്‌ നടപ്പ്‌ നിലവിലുള്ളതിനാല്‍ അതിനൊത്ത സ്കൂളില്‍ തന്നെ അഡ്മിഷന്‍ കിട്ടാന്‍ നെട്ടോട്ടമാണ്‌. അത്തരം സ്കൂളുകളിലെ പഠനരീതികളുടെ ഗുണദോഷങ്ങളൊന്നും ചിന്തിക്കലല്ല, മറിച്ച്‌ മറ്റുള്ളവര്‍ക്ക്‌ മുന്നില്‍ മേനി നടിക്കാവുന്ന സ്കൂള്‍ ലേബല്‍ മാത്രം ചിന്തിച്ചിട്ടാവും ഭൂരിഭാഗം പേരും ഈ പണിക്കിറങ്ങുന്നത്‌. പണവും മറ്റ്‌ സ്വാധീനവും കൊണ്ട്‌ ഇത്തരം ഒരു സ്കൂളില്‍ കുട്ടിക്ക്‌ സീറ്റ്‌ കണ്ടെത്തുന്നതോടെ പ്രധാന കടമ്പ കഴിഞ്ഞു.

നഴ്‌സറി ജീവിതം കഴിഞ്ഞ്‌ കുഞ്ഞ്‌ അടുത്ത ക്ലാസ്സുകളില്‍ പ്രവേശിച്ച്‌ ഒന്ന് രണ്ട്‌ വര്‍ഷം കഴിയുന്നതോടെ പഠനകാര്യങ്ങളില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുന്നു. മാതാപിതാക്കളുടെ നിരന്തരമായ ശ്രദ്ധയോ സഹായമോ ഇല്ലാതെ ഒരു കുഞ്ഞും അതിജീവിക്കാന്‍ പറ്റാത്ത തരത്തില്‍ ഇത്തരം സ്കൂളുകളിലെ വിദ്യഭ്യാസരീതികള്‍ മാറിക്കഴിഞ്ഞു എന്ന സത്യം പലരും ഓര്‍ക്കുന്നില്ല. നിരന്തരം പ്രൊജക്റ്റുകളും ആക്റ്റിവിറ്റികളും പരീക്ഷകളുമായി കുട്ടിയുടെ സ്കൂള്‍ ജീവിതം മുന്നോട്ട്‌ പോകുമ്പോള്‍ അതില്‍ ഇടപെടാന്‍ കഴിയാതെ സ്വന്തം ജോലിയില്‍ ഉന്നതി കൈവരിക്കാന്‍ നെട്ടോട്ടമോടുന്ന ഈ രക്ഷിതാക്കള്‍ കുഞ്ഞിനെ വൈകാരികമായ നിരാശയിലേയ്ക്കും വിദ്യാഭ്യാസപരമായ പരാജയത്തിലേയ്ക്കും തള്ളിവിടുന്നു.

പലപ്പോഴും കുഞ്ഞിന്റെ നൈസര്‍ഗ്ഗികവാസനകളെ തിരിച്ചറിയാനും പ്രോല്‍സാഹിപ്പിക്കാനും കഴിയാതെ വരുന്നതിനാല്‍ ഒരു കുഞ്ഞിന്റെ പല കഴിവുകളും മുരടിച്ച്‌ ഒടുങ്ങുന്നു.

സ്വന്തം കുട്ടികള്‍ തങ്ങളുടെ അശ്രദ്ധയും പിന്തുണക്കുറവും മൂലം ക്ലാസ്സില്‍ വളരെ മോശപ്പെട്ട പ്രകടനം തുടരുന്നു എന്ന് തിരിച്ചറിയുമ്പോഴേയ്ക്കും വളരെ വൈകിയിരിക്കും. അത്‌ നേരത്തേ തിരിച്ചറിഞ്ഞാല്‍ പോലും തങ്ങള്‍ പെട്ടുപോയിരിക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ കഴിയാതെ പലരും തങ്ങളുടെ നിസ്സഹായാവസ്ഥയില്‍ തുടരുന്നു.

പക്ഷേ, ഒരു ഘട്ടതില്‍ ആ അനിവാര്യതയെ അവഗണിക്കാനാവാതെ ജോലി പോലും ഉപേക്ഷിച്ച്‌ കുഞ്ഞിനെ രക്ഷിച്ചെടുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരുപാട്‌ പേരെ കാണാനാകും. പല സ്കൂളുകളിലും, മോശപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും ഇത്തരം സമയപരിമിതിയുള്ള ഉന്നതരായ ജോലിക്കാരുടെ കുട്ടികളാണെന്നുള്ളതാണ്‌ വസ്തുത.

അവരവരുടെ ഉന്നതിക്ക്‌ വേണ്ടി നിരന്തരം പരിശ്രമിച്ച്‌, എന്നും തിരക്ക്‌ പിടിച്ച്‌ ഓടിക്കൊണ്ടിരിക്കുന്ന ഈ മാതാപിതാക്കള്‍ അവരുടെ അടുത്ത തലമുറയ്ക്ക്‌ ലഭിക്കേണ്ട ഒരുപാട്‌ മൂല്ല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ പുതിയ തലമുറയ്ക്ക്‌ നവലോകത്തിന്റെ പല നേട്ടങ്ങളും കൈവരിക്കാന്‍ സാധിക്കുമെങ്കിലും, ഒരു പരിശീലനം കൊണ്ടും പണം കൊണ്ടും നേടാന്‍ സാധിക്കാത്ത ഒരുപാട്‌ അനുഭവങ്ങളും മാനസിക അടിത്തറയും സാംസ്കാരിക വിദ്യാഭ്യാസവും തുടര്‍ന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. 'ഐ.ടി. കിഡ്സ്‌' എന്ന വരും തലമുറ ഈ നാടിനെ എങ്ങനെ സ്വാധീനിക്കുമെന്നത്‌ വരും കാലം തെളിയിക്കും.