സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Sunday, May 20, 2007

സൂര്യാസ്തമയപ്രണയം (ഭാഗം 3)

"നാളെ രജിസ്റ്റര്‍ ചെയ്യല്‍ നടക്കില്ല... അവളുടെ വീട്ടില്‍ അറിഞ്ഞു..." എന്നതാണ്‌ അസ്തമയന്‍ എന്നോട്‌ പറഞ്ഞത്‌...

"എങ്ങനെ അറിഞ്ഞൂ..???" ഞാന്‍ ചോദിച്ചു.

"അവള്‍ എന്നെ വിളിച്ചിരുന്നു. എന്റെ ഏതോ സുഹൃത്ത്‌ അവളുടെ അമ്മായിയുടെ വീട്ടിലെ ഫോണ്‍ നമ്പര്‍ കണ്ടുപിടിച്ച്‌ അവരെ വിളിച്ച്‌ പറഞ്ഞു എന്ന്. ഇപ്പോള്‍ അവിടത്തെ സ്ഥിതി ആകെ കുഴപ്പമാണ്‌. അവളുടെ മാമന്റെ മക്കളും അമ്മായിമാരുമൊക്കെ വീട്ടിലെത്തിയിട്ടുണ്ട്‌... കാര്യങ്ങളെല്ലാം കൈവിട്ടുപോയി എന്നും ഇനി ഒന്നും നടക്കില്ലെന്നും അവള്‍ പറഞ്ഞു..."

"നീ ഈ കാര്യം രഹസ്യമാക്കി വയ്ക്കാതെ നിന്റെ കൂട്ടുകാരോടൊക്കെ എന്തിനാ പറഞ്ഞത്‌.... കൂടെ നടക്കുന്നവര്‍ തന്നെ ചതിയ്ക്കുക എന്ന് വച്ചാല്‍?" ഞാന്‍ ദേഷ്യത്തോടെ ചോദിച്ചു.

"ഇത്‌ അറിയാവുന്നവര്‍ എന്റെ അടുത്ത കൂട്ടുകാര്‍ മാത്രമാണ്‌... അവരും ഇത്‌ ആരോടും പറഞ്ഞിട്ടില്ല എന്നാണ്‌ പറഞ്ഞത്‌... അവരാവാന്‍ യാതൊരു സാദ്ധ്യതയുമില്ല... ഇനി അവര്‍ക്കെങ്ങാന്‍ സംശയം തോന്നിയിട്ട്‌ അവളെക്കൊണ്ട്‌ പറയിയ്ക്കാന്‍ വേണ്ടി നുണ പറഞ്ഞതാവാനും സാദ്ധ്യതയുണ്ട്‌... എന്നെ അവളുടെ ഒരു മാമന്റെ മോന്‍ വിളിച്ചിട്ട്‌ നാളെ രജിസ്റ്റര്‍ ചെയ്യാന്‍ പരിപാടിയുണ്ടല്ലെ എന്ന് ചോദിച്ചു...ഞാന്‍ ഒന്നും അറിയാത്ത പോലെ സംസാരിച്ചു. ആദ്യം അവന്‍ സപ്പോര്‍ട്ട്‌ ചെയ്ത്‌ സംസാരിച്ചു. സാവകാശം കാണിക്കണമെന്നും അവന്‍ സപ്പോര്‍ട്ട്‌ ചെയ്ത്‌ വീട്ടില്‍ സംസരിയ്ക്കാമെന്നും ഒക്കെ പറഞ്ഞു. എന്നെക്കൊണ്ട്‌ നാളെ രജിസ്റ്റര്‍ ചെയ്യാന്‍ പരിപാടിയുണ്ടെന്ന കാര്യം സമ്മതിപ്പിക്കലാണ്‌ ഉദ്ദേശമെന്ന് എനിയ്ക്ക്‌ തോന്നി. ഞാന്‍ കാര്യമായി പ്രതികരിയ്ക്കാതായപ്പോള്‍ അല്‍പം ഭീഷണിയുടെ സ്വരത്തില്‍ ആയി കാര്യങ്ങള്‍.... അപ്പോള്‍ ഞാനും അല്‍പം ഭീഷണി അങ്ങോട്ടും നടത്തി.... ചാലക്കുടിയില്‍ വന്നാല്‍ നേരിട്ട്‌ മുട്ടാം എന്നു ഞാനും പറഞ്ഞു" അസ്തമയന്‍ പറഞ്ഞു.

"ശരി... ഇപ്പോള്‍ എന്താണ്‌ അവിടുത്തെ ലേറ്റസ്റ്റ്‌ സിറ്റുവേഷന്‍?"

"എല്ലാവരും കൂടി അവളെ കുറേ വഴക്ക്‌ പറഞ്ഞു.... ഇനി ഒന്നിനും ഇല്ലെന്ന് അവള്‍ അവര്‍ക്ക്‌ ഉറപ്പ്‌ കൊടുത്തു അത്രേ.... "

"തല്‍ക്കാലം നീ ഒന്നിനും നില്‍ക്കണ്ട.... ആ കുട്ടി തന്നെ ഇപ്പോള്‍ അവരുടെ വരുതിയ്ക്കായ നിലയ്ക്ക്‌ കൂടുതല്‍ സാഹസങ്ങള്‍ക്ക്‌ ഇപ്പോള്‍ സ്കോപ്പ്‌ ഇല്ല..." ഞാന്‍ പറഞ്ഞു.

(പിറ്റേന്ന് ശനിയാഴ്ചയാണ്‌ അസ്തമയന്‍ പി.എസ്‌.സി. വഴി നിയമനം കിട്ടിയ ജോലിയ്ക്ക്‌ ജോയിന്‍ ചെയ്യേണ്ട ദിവസം. വെള്ളിയാഴ്ച അവിടെപ്പോയി അപ്പോയിന്റ്‌ മെന്റ്‌ ഫോര്‍മാലിറ്റിയൊക്കെ ശരിയാക്കി. കാലത്ത്‌ ലീവ്‌ എടുത്ത്‌ രജിസ്റ്റര്‍ പരിപാടിയ്ക്ക്‌ പോകാനായിരുന്നു പ്ലാന്‍. പക്ഷെ, അവിടുത്തെ ചിലര്‍ അവനോട്‌ ജോയിന്‍ ചെയ്യുന്ന ദിവസം തന്നെ ലീവ്‌ എടുക്കണ്ട എന്നും തിങ്കളാഴ്ച ജോയിന്‍ ചെയ്താല്‍ മതി എന്നും പറഞ്ഞു)

വിഷമമാണോ ആശ്വാസമാണോ എന്നറിയാത്ത ഒരുതരം ഫീലിംഗ്‌ ആണ്‌ എനിയ്ക്ക്‌ തോന്നിയത്‌. ഒരു തരത്തില്‍ പറഞ്ഞാല്‍ പിറ്റേ ദിവസത്തെ തിരക്കുപിടിച്ച്‌ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന സംഭവവികാസങ്ങളില്‍ തല്‍ക്കാലം പങ്കെടുക്കേണ്ട എന്നതിന്റെ ആശ്വാസം...
പക്ഷെ, അസ്തമയന്‍ ഈ സംഭവത്തില്‍ വളരെ ദുഖിതനാണ്‌ എന്ന് മനസ്സിലാക്കി ഒരു ചെറിയ വിഷമവും...

വീട്ടില്‍ നിന്ന് അമ്മ വിളിച്ച്‌ അസ്തമയന്‍ ആകെ നിരാശനാണെന്നറിയിച്ചു. അമ്മയ്ക്ക്‌ തല്‍ക്കാലം ചെറിയ ഒരു സമാധാനവും... കാരണം, വീട്ടുകാരുടെ സമ്മതമില്ലാതെ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച്‌ കൊണ്ടുവരിക എന്ന് പറഞ്ഞാല്‍ ആ അച്ഛനമ്മമാരോട്‌ ചെയ്യുന്ന ഏറ്റവും വലിയ നീതികേടാണെന്ന് എന്റെ അച്ഛനും അമ്മയും പറഞ്ഞിരുന്നു. പിറ്റേന്ന് എന്നോട്‌ വീടുവരെ വന്ന് അവനെ ഒന്ന് സമാധാനിപ്പിക്കണമെന്നും അമ്മ പറഞ്ഞു. അവന്‍ ജോലിയ്ക്ക്‌ ജോയിന്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞെന്നും അവനെ പറഞ്ഞ്‌ മനസ്സിലാക്കി ജോലിയ്ക്ക്‌ പോകാന്‍ പറയണം എന്നും അമ്മ പറഞ്ഞു.

പിറ്റേന്ന് ഞായറാഴ്ച................

കാലത്ത്‌ ഒരു 10 മണിയോടെ ഞാന്‍ ചാലക്കുടിയില്‍ വീട്ടിലെത്തി. അസ്തമയന്‍ മുകളിലത്തെ റൂമില്‍ തന്നെയാണ്‌.... ഞാന്‍ അങ്ങോട്ട്‌ ചെന്നു. അവന്റെ കണ്ണുകളില്‍ വല്ലാത്ത ദുഖവും കനവും ഞാന്‍ കണ്ടു. ഉറക്കം കുറഞ്ഞതിന്റെ ലക്ഷണങ്ങള്‍..... കരഞ്ഞിട്ടുണ്ടോ എന്ന് സംശയം....

"സാരമില്ലെടാ... തല്‍ക്കാലം പ്ലാന്‍ നടന്നില്ലെന്നല്ലേയുള്ളൂ... ആ കുട്ടിക്ക്‌ നിന്നെ ഇഷ്ടമാണെങ്കില്‍ ഇനിയും കാര്യങ്ങള്‍ ശരിയായ വഴിയ്ക്ക്‌ തന്നെ വരും.... നമുക്ക്‌ ശരിയാക്കാം..." ഞാന്‍ പറഞ്ഞു.

"എന്നാലും ആരാണ്‌ ഫോണ്‍ ചെയ്ത്‌ പറഞ്ഞത്‌ എന്നാണ്‌ എനിയ്ക്ക്‌ മനസ്സിലാവാത്തത്‌... എന്റെ കൂട്ടുകാര്‍ ആരുമല്ല.." അവന്‍ പറഞ്ഞു.

"എങ്കില്‍ ആ കുട്ടിയുടെ കൂട്ടുകാര്‍ക്ക്‌ ആര്‍ക്കെങ്കിലും അറിയുമോ?" ഞാന്‍ ഒരു സംശയം ചോദിച്ചു.

"അവളുടെ ഒരു കൂട്ടുകാരിയ്ക്ക്‌ ഒഴികെ ആര്‍ക്കും അറിയില്ല... ആ കൂട്ടുകാരിയുടെ വീട്ടിലാണ്‌ രജിസ്റ്റര്‍ ചെയ്ത്‌ അവളെ ആദ്യം താമസിപ്പിയ്ക്കാം എന്ന് വിചാരിച്ചത്‌... ആ കുട്ടി നല്ല സപ്പോര്‍ട്ട്‌ ആയിരുന്നു. പക്ഷെ, വീട്ടില്‍ താമസിപ്പിയ്ക്കുന്ന കാര്യം ആ കുട്ടിയുടെ ഭര്‍ത്താവിന്‌ വല്ല്യ സമ്മതമുണ്ടായില്ല.."

"വളരെ കുറച്ച്‌ ആളുകള്‍ക്കേ ഈ സംഭവം അറിയൂ എന്ന നിലയ്ക്ക്‌ ആളെ കണ്ടെത്താന്‍ എളുപ്പമാണ്‌... എന്തായാലും നിന്റെ അടുത്ത കൂട്ടുകാര്‍ പോലും സംശയത്തിന്റെ നിഴലിലാണ്‌..." ഞാന്‍ പറഞ്ഞു.

"ഇല്ല ചേട്ടാ... എന്റെ കൂട്ടുകാരെ ചേട്ടനും അറിയുന്നതല്ലേ... അവരാരും ഇത്‌ ചെയ്യില്ല..." അവന്‍ തറപ്പിച്ച്‌ പറഞ്ഞു.

"ശരി... ഇതിന്റെ പേരില്‍ നീ ദേവദാസ്‌ ഒന്നും ആകാന്‍ നിക്കണ്ട... തന്റേടമുള്ള ആണ്‍പിള്ളേര്‍ ഇത്തരം സിറ്റുവേഷന്‍സ്‌ ഹാന്‍ഡില്‍ ചെയ്യണം.... ആ കുട്ടിയ്ക്ക്‌ നിന്നോടുള്ള ഇഷ്ടം സത്യസന്ധമാണെങ്കില്‍ കാര്യങ്ങള്‍ ഇനിയും ശരിയാകും... എനിയ്ക്കുറപ്പുണ്ട്‌... നീ ജോലിയ്ക്ക്‌ ജോയിന്‍ ചെയ്യണം.... " തുടങ്ങിയ കുറേ ഉപദേശങ്ങള്‍ ഞാന്‍ എന്റെ വക കൊടുത്തു.
(വിഷമം അവനല്ലേ... അതിന്റെ ആഴവും പരപ്പും അവനല്ലേ അറിയൂ... നമുക്ക്‌ ഉപദേശം കൊടുത്താല്‍ മതിയല്ലോ...)

ഞാന്‍ തിരികെ എറണാകുളത്തേക്ക്‌ തിരിച്ചു.

അന്ന് വൈകീട്ട്‌ ഞാന്‍ ഭാര്യയും കുട്ടിയുമായി ഫോര്‍ട്ട്‌ കൊച്ചി കടപ്പുറം ഒന്ന് വിസിറ്റ്‌ ചെയ്യാന്‍ കാറില്‍ പോകുന്ന വഴിയ്ക്ക്‌ അസ്തമയന്റെ ഫോണ്‍...

"അവളെ അവര്‍ ബോംബെയ്ക്ക്‌ കൊണ്ടുപോയി.... ഫ്ലൈറ്റ്‌ ടിക്കറ്റ്‌ അവര്‍ ഇന്നലെ തന്നെ എടുത്തിരുന്നു. അങ്ങോട്ട്‌ കയറ്റി വിടാന്‍ മാമന്‍ പറഞ്ഞു അത്രേ... അവള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് എന്നെ വിളിച്ചിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളില്‍ ആരോ ആണ്‌ വിളിച്ചുപറഞ്ഞതെന്ന് അവള്‍ പറഞ്ഞു. രജിസ്റ്റര്‍ കഴിഞ്ഞ്‌ അവര്‍ ചേട്ടന്റെ വീട്ടിലേക്ക്‌ പോകുമെന്നു പറഞ്ഞു അത്രേ.... എയര്‍പോര്‍ട്ടിലും അവര്‍ എത്തും എന്ന് വിളിച്ച്‌ പറഞ്ഞ ആള്‍ അറിയിച്ചതിനാല്‍ വന്‍ സെക്യൂരിറ്റിയിലാണ്‌ എയര്‍പോര്‍ട്ടില്‍ അവളെ എത്തിച്ചത്‌ അത്രേ..."

"ഓ... അത്‌ ശരി... അവള്‍ എങ്ങനെ വിളിച്ചു?"

"അവള്‍ ഒറ്റയ്ക്കാണ്‌ ബോംബെയ്ക്ക്‌ പോകുന്നത്‌...എയര്‍പോര്‍ട്ടിന്റെ ഉള്ളില്‍ നിന്നാണ്‌ വിളിച്ചത്‌... അവള്‍ രണ്ടുമാസത്തിനകം തിരിച്ചുവരുമെന്നും വിഷമിയ്ക്കരുതെന്നും എന്നോട്‌ പറഞ്ഞു. ജോലിയ്ക്ക്‌ എന്തായാലും ജോയിന്‍ ചെയ്യണമെന്നും അവള്‍ പറഞ്ഞു.."

അസ്തമയന്റെ വാക്കുകളില്‍ ഒരു ആശ്വാസത്തിന്റെ തെളിമ എനിയ്ക്ക്‌ മനസ്സിലായി.

"നന്നായി... ഇനി പേടിയ്ക്കണ്ട... കാര്യങ്ങള്‍ ശരിയാവും... ആ കുട്ടി പോയി വരട്ടെ.... അപ്പോഴെയ്ക്കും ഈ ചൂടൊക്കെ ഒന്ന് ഒതുങ്ങും... ആ കുട്ടിയുടെ സമ്മതമില്ലാതെ വേറെ കല്ല്യാണം നടക്കില്ല.... നിന്നോട്‌ സ്നേഹമുണ്ടെങ്കില്‍ രണ്ട്‌ മാസം കഴിഞ്ഞ്‌ വന്നാല്‍ ഈ കല്ല്യാണം തന്നെ നടക്കും...." ഞാന്‍ ആശ്വസിപ്പിച്ചു.

എനിയ്ക്കും വല്ലാത്ത ഒരു ആശ്വാസം തോന്നി.

അസ്തമയന്‍ പിറ്റേന്ന് ജോലിയ്ക്ക്‌ ജോയിന്‍ ചെയ്തു.

ദിവസങ്ങള്‍ കടന്നുപോയി.................

ഇതിനിടയില്‍ ഫോണ്‍ ചെയ്ത്‌ ചതിച്ച ആളെ അസ്തമയന്‍ കണ്ടെത്തി. അവന്റെ കൂട്ടുകാരല്ലാതെ ഇക്കാര്യം അറിയാവുന്ന ആ പെണ്‍കുട്ടിയുടെ കൂട്ടുകാരിയെ അവന്‍ വിളിച്ചപ്പോള്‍ ആ കുട്ടി ഫോണ്‍ അറ്റന്റ്‌ ചെയ്യുന്നില്ല.... ഇതില്‍ സംശയം തോന്നിയ അസ്തമയന്‍ ആ കുട്ടിയ്ക്ക്‌ ഒരു SMS അയച്ചു. തന്നോട്‌ ചെയ്തത്‌ അല്‍പം കൂടിപ്പോയെന്നോ മറ്റോ ആയിരുന്നു അതില്‍. കുറച്ച്‌ കഴിഞ്ഞപ്പോള്‍ ആ കൂട്ടുകാരി അവനെ വിളിച്ചു. അവള്‍ അല്ല എന്ന് പറഞ്ഞു. നീ ഇത്‌ വേറെ ആരോടെങ്കിലും പറഞ്ഞിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അവളുടെ ഒരു സഹപ്രവര്‍ത്തകന്‌ ഇത്‌ അറിയാമായിരുന്നു എന്നാണ്‌ പറഞ്ഞത്‌.... അപ്പോഴാണ്‌ ആളെ അസ്തമയന്‌ പിടികിട്ടിയത്‌... ഈ കൂട്ടുകാരിയുടെ സഹപ്രവര്‍ത്തകന്‌ അസ്തമയന്‍ സ്നേഹിയ്ക്കുന്ന പെണ്‍കുട്ടിയോട്‌ പണ്ട്‌ ചെറിയൊരു താല്‍പര്യമുണ്ടായിരുന്നു അത്രേ... ഈ പെണ്‍കുട്ടി അതില്‍ ഒട്ടും താല്‍പര്യം പ്രകടിപ്പിച്ചില്ലെന്ന് മാത്രമല്ല, മേലില്‍ ഫോണ്‍ ചെയ്ത്‌ ശല്ല്യപ്പെടുത്തരുതെന്ന് പറഞ്ഞിരുന്നു. അപ്പോള്‍, ഈ സംഭവം അറിഞ്ഞപ്പോള്‍ അവന്‍ തന്നെയാണ്‌ ഈ കാര്യം അറിയിച്ചിട്ടുണ്ടാകുക എന്ന നിഗമനത്തിലാണ്‌ അസ്തമയനും അന്വേഷണസംഘവും എത്തിച്ചേര്‍ന്നത്‌.

"അവനിട്ട്‌ നാല്‌ പൊട്ടിയ്ക്കണ്ടേ....???" ഇതറിഞ്ഞ ഞാന്‍ ചോദിച്ചു.

"പൊട്ടിയ്ക്കണം... പക്ഷെ, അവനെ ഫോണില്‍ കിട്ടി സംസാരിച്ചപ്പോള്‍ അവനല്ല എന്നാണ്‌ അവന്‍ ഉറപ്പിച്ച്‌ പറയുന്നത്‌... എന്തായാലും 100% ഉറപ്പിയ്ക്കാന്‍ പറ്റാത്തതിനാള്‍ എന്ത്‌ ചെയ്യണമെന്ന സംശയത്തിലാണ്‌..." അസ്തമയന്‍ പറഞ്ഞു.

"എങ്കില്‍ തല്‍ക്കാലം വിട്‌... നമുക്ക്‌ ഉറപ്പിച്ചിട്ട്‌ മതി... എന്തായാലും ആ കുട്ടിയെ ഈ കാര്യം അറിയിയ്ക്കണം..." ഞാന്‍ പറഞ്ഞു.

പതുക്കെ പതുക്കെ അസ്തമയന്‍ ആ കുട്ടിയുടെ വിവരങ്ങള്‍ ശേഖരിയ്ക്കാന്‍ തുടങ്ങി. ആ കുട്ടിയുടെ സുഹൃത്തുക്കളില്‍ നിന്നും അറിഞ്ഞ ഒരു കാര്യം എന്തെന്നാല്‍ ഇതുവരെ ചേട്ടനല്ലാതെ അസ്തമയന്റെ വീട്ടില്‍ നിന്നും ആരും ഈ കാര്യത്തില്‍ ഒരു ഇന്ററസ്റ്റ്‌ കാണിച്ചില്ല എന്ന് ആ പെണ്‍കുട്ടിയുടെ അമ്മ ആരോടോ പറഞ്ഞു അത്രേ. അതുകൊണ്ട്‌ വീട്ടില്‍നിന്ന് ആ കുട്ടിയുടെ വീട്ടില്‍ പോയി ഒന്ന് സംസാരിച്ചാലോ എന്നതായി അസ്തമയന്റെ അഭിപ്രായം...

അടുത്ത കുരിശ്‌ വീണ്ടും എന്നിലോട്ട്‌ ഏല്‍പ്പിയ്ക്കപ്പെടാന്‍ പോകുന്നതിന്റെ സൂചന എനിയ്ക്ക്‌ പെട്ടെന്ന് മനസ്സിലായി.

"ങാ... നമുക്ക്‌ ആലോചിയ്ക്കാം... അടുത്ത ആഴ്ചയാവട്ടെ..." ഞാന്‍ പറഞ്ഞു.

അടുത്ത ആഴ്ചയായപ്പോഴെയ്ക്കും അസ്തമയന്റെ സമ്മര്‍ദ്ദതന്ത്രങ്ങളാല്‍ അമ്മ എന്നെ വിളിച്ചു.

"നമുക്ക്‌ എന്നാല്‍ അവിടെ വരെ ഒന്ന് പോയി അന്വേഷിച്ചാലോ... ഇനി നമ്മള്‍ താല്‍പര്യം എടുത്തില്ല എന്നതിന്റെ പേരില്‍ ഒരു പ്രശ്നം വേണ്ട..."

"ശരി... ഞായറാഴ്ച പോകാം...അവന്‍ വരണ്ട... അച്ഛനെക്കൂടി അമ്മ സമ്മതിപ്പിയ്ക്ക്‌..." ഞാന്‍ പറഞ്ഞു.

അടുത്ത ഞായറാഴ്ച......

ആദ്യം ഈ കാര്യത്തിന്‌ ആ കുട്ടിയുടെ വീട്ടില്‍ പോകാന്‍ നിയോഗിയ്ക്കപ്പെട്ടിരുന്നത്‌ ഞാനും എന്റെ ഭാര്യയും ആയിരുന്നു. ഇപ്പോഴത്തെ നിലയ്ക്ക്‌ അടികൊള്ളാന്‍ സാദ്ധ്യതയുണ്ട്‌ എന്നതിനാലാണോ എന്നറിയില്ല അവള്‍ നേരത്തേ തന്നെ തന്റെ താല്‍പര്യക്കുറവ്‌ പ്രഖ്യാപിച്ചു...

ഞാനും അച്ഛനും അമ്മയും കൂടി അങ്ങോട്ട്‌ പോകാന്‍ തീരുമാനിച്ചു.

മുന്‍പ്‌ അസ്തമയനും ആ പെണ്‍കുട്ടിയും രജിസ്റ്റര്‍ ചെയ്യാന്‍ നോട്ടീസ്‌ കൊടുക്കുമ്പോള്‍ തന്നെ അവര്‍ക്ക്‌ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടായിരുന്നു. അന്ന് അത്‌ ചെയ്യാതിരുന്നത്‌ വീട്ടുകാരുടെ സമ്മതത്തോടെ ഇത്‌ നടക്കുമെന്ന് ആ കുട്ടിയ്ക്ക്‌ ഉറപ്പുണ്ടെന്നും അതില്ലാതെ ഇത്‌ ചെയ്യാന്‍ വിഷമമുണ്ടെന്നും ആ കുട്ടി പറഞ്ഞതുകൊണ്ടുമാത്രമാണ്‌. ഈ ഒരു കാര്യമാണ്‌ ഈ കേസില്‍ താല്‍പര്യമെടുക്കാന്‍ എന്റെ അച്ഛനും അമ്മയും ഏറ്റവും പോസിറ്റീവ്‌ ആയി കണ്ടത്‌.

'ഒന്നുമില്ലെങ്കിലും അച്ഛനമ്മമാരെ ധിക്കരിച്ച്‌ ആ കുട്ടി ചെയ്തില്ലല്ലോ..' എന്നതായിരുന്നു കാര്യം.

വീടിന്റെ അഡ്രസ്സ്‌ തപ്പിപ്പിടിച്ച്‌ അച്ഛനും അമ്മയും ഞാനും എന്റെ കാറില്‍ അവരുടെ വീട്ടില്‍ എത്തി.വീട്ടില്‍ ആ കുട്ടിയുടെ അനിയന്‍ മാത്രമേ ഉള്ളൂ.... ഈ പയ്യന്‍ പണ്ടേ തന്നെ അസ്തമയന്റെ കാര്യത്തിന്‌ സപ്പോര്‍ട്ട്‌ ആയിരുന്നു. അവസാനഘട്ടങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങളായപ്പോള്‍ നൂട്ട്രലാവുകയും പിന്നീട്‌ കൂറുമാറുകയുമാണുണ്ടായതത്രെ.

ഞാന്‍ പരിചയപ്പെടുത്തി.... "ഞാന്‍ അസ്തമയന്റെ ചേട്ടന്‍... സൂര്യോദയം... ഇത്‌ എന്റെ അച്ഛനും അമ്മയും.... "

"വരൂ... കടന്നിരിയ്ക്കൂ......" വളരെ എളിമയോടെ ആ പയ്യന്‍ പറഞ്ഞു.

"അമ്മയില്ലേ???" ഞാന്‍ ചോദിച്ചു.

"അമ്മ അടുത്ത്‌ ഒരു വീട്ടില്‍ പോയിരിയ്ക്കുകയാണ്‌. ഞാന്‍ ഇപ്പോ വിളിച്ചുകൊണ്ട്‌ വരാ... ഇരിയ്ക്കൂ..." ഇതും പറഞ്ഞ്‌ അവന്‍ പുറത്തേയ്ക്ക്‌ പോയി.

ഞാനും അച്ഛനും ഇരുന്നു. വീട്‌ റിപ്പയര്‍ ചെയ്യാറായതിനെക്കുറിച്ചും മൊത്തം സെറ്റപ്പ്‌ ഒരു ഗള്‍ഫ്‌ കാരന്റെ കപ്പാസിറ്റിയ്ക്കനുസരിച്ചല്ലെന്നും മറ്റും പറഞ്ഞ്‌ ഞാനും അച്ഛനും ഇരുന്നു. ഞങ്ങള്‍ നോക്കുമ്പോള്‍ അമ്മയ്ക്ക്‌ ഇരിപ്പുറയ്ക്കുന്നില്ല. അമ്മ എഴുന്നേറ്റ്‌ വാതില്‍ക്കല്‍ പുറത്തെ കാര്യങ്ങള്‍ വീക്ഷിച്ചുകൊണ്ട്‌ ഉലാത്തുന്നു. അമ്മ ഒരു അറ്റാക്ക്‌ പ്രതീക്ഷിയ്ക്കുന്നുണ്ടോ എന്ന് ഒരു സംശയം.

"അമ്മേ... തല്ലാന്‍ ആളെക്കൂട്ടാന്‍ പോയിരിയ്ക്കുകയാണെന്ന് വിചാരിച്ചാണോ ഇരിയ്ക്കാത്തത്‌... എന്തായാലും ഇവിടെ വന്ന് ഇരുന്നോളൂ... ഓടി രക്ഷപ്പെടാന്‍ പറ്റില്ല... കാറാണെങ്കില്‍ ഞാന്‍ വന്നാലല്ലേ പറ്റൂ..." ഞാന്‍ പറഞ്ഞു.

ഇത്‌ കേട്ട്‌ അമ്മ അല്‍പം ചമ്മിയ ചിരിയോടെ അവിടെ വന്ന് ഇരുന്നു.അല്‍പസമയത്തിനകം ആ പയ്യന്‍ അമ്മയുമായി എത്തി.

ഞാന്‍ വീണ്ടും പരിചയപ്പെടുത്തല്‍ റിവൈന്‍ഡ്‌ ചെയ്തു.

മുന്‍പ്‌ എന്നോട്‌ പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെ ആ കുട്ടിയുടെ അമ്മ ഞങ്ങളോട്‌ പറഞ്ഞു. 6 മാമന്മാരാണെന്നും വിഷമകാലഘട്ടത്തില്‍ അവരാണ്‌ ഈ കുടുംബത്തെ സഹായിച്ചതെന്നും അവര്‍ പറയുന്നതിനെതിരെ ഒന്നും ചെയ്യാന്‍ ഇവര്‍ക്ക്‌ കഴിയില്ല എന്നും മറ്റും അവര്‍ പറഞ്ഞു.

എന്റെ അച്ഛന്‍ ഒരു ചെറിയ കമ്മ്യൂണിസ്റ്റ്‌ പ്രസംഗം നടത്തി. മനുഷ്യരെ മനുഷ്യരായി കാണാതെ ജാതിയുടേയും മതത്തിന്റേയും പേരില്‍ വേര്‍തിരിച്ച്‌ കാണുന്ന കാലം കഴിഞ്ഞുപോയെന്നും അത്തരം ഒരു കുറവും ഞങ്ങളുടെ വീട്ടില്‍ ആ കുട്ടിയ്ക്ക്‌ ഉണ്ടാകില്ലെന്നും മറ്റും...

ആ കുട്ടിയുടെ അമ്മ നിറകണ്ണുകളോടെ പറഞ്ഞു...."എന്നാലും ഇവര്‍ ചെയ്യാന്‍ പോയത്‌ അല്‍പം കടന്ന കൈ ആയിപ്പോയി... ഞാന്‍ നാമം ചൊല്ലിക്കൊണ്ടിരിയ്ക്കുമ്പോഴാണ്‌ അപ്പുറത്തെ വീട്ടില്‍ ഫോണ്‍ വന്ന വിവരം വന്ന് പറയുന്നത്‌... ദൈവം രക്ഷിച്ചതാണ്‌... രജിസ്റ്റര്‍ ചെയ്ത്‌ പോയെങ്കില്‍ പിന്നെ നാട്ടുകാരുടെ മുഖത്ത്‌ എങ്ങനെ നോക്കും... ഇത്ര വലിയ നാണക്കേട്‌ അവളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാവുമെന്ന് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല.... "

"വീട്ടുകാരുടെ സമ്മതമില്ലാതെ രജിസ്റ്റര്‍ ചെയ്യുന്നതിന്‌ ഞങ്ങള്‍ യാതൊരു സപ്പോര്‍ട്ടും ഇല്ലായിരുന്നു... അവരുടെ സമ്മതത്തോടെയാണെങ്കിലേ ഞങ്ങള്‍ക്കും സന്തോഷമുള്ളൂ എന്ന് ഞങ്ങള്‍ പറാഞ്ഞിരുന്നു..." അച്ഛന്‍ പറഞ്ഞു.

"ഫോണ്‍ വിളിച്ച ആള്‍ അസ്തമയന്റെ സ്വഭാവം നല്ലതല്ലെന്നും അസ്തമയന്റെ വീട്ടില്‍ കുട്ടിയ്ക്ക്‌ നല്ല സ്വീകരണമല്ല ലഭിയ്ക്കുക എന്നും പറഞ്ഞു...." ആ കുട്ടിയുടെ അമ്മ തുടര്‍ന്നു.

"അത്‌ നിങ്ങള്‍ക്ക്‌ അന്വേക്ഷിക്കാവുന്നതാണ്‌... വല്ലവരും ഫോണ്‍ ചെയ്ത്‌ പറഞ്ഞത്‌ വിശ്വസിക്കണമെന്നില്ലല്ലോ... നാട്ടില്‍ വന്ന് എന്റെ പേര്‌ പറഞ്ഞ്‌ എന്റെ മക്കളുടെ സ്വഭാവം നല്ലതാണോ എന്നും ഞങ്ങളുടെ വീട്ടുകാര്‍ എങ്ങനെയുള്ളവരാണെന്നും ഒരു ബുദ്ധിമുട്ടുമില്ലാതെ അന്വേഷിച്ച്‌ കണ്ടെത്താവുന്നതേയുള്ളൂ.... ഇനിയും അത്‌ ആവാം..." അച്ഛന്‍ പറഞ്ഞു.

"സ്വഭാവത്തെക്കുറിച്ച്‌ ഫോണ്‍ ചെയ്ത്‌ പറഞ്ഞയാള്‍ പറഞ്ഞത്‌ സത്യമാവണമെന്നില്ല... അത്‌ എന്തോ വൈരാഗ്യം വച്ച്‌ പറഞ്ഞതാവാമെന്ന് ഞങ്ങള്‍ക്കും തോന്നിയിരുന്നു... പക്ഷെ, അയാള്‍ വളരെ കൃത്യമായണ്‌ എല്ലാം പറഞ്ഞത്‌... പിറ്റേന്ന് രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശമുണ്ടെന്നും അതിനുശേഷം ചേട്ടന്റെ വീട്ടിലേക്ക്‌ പോകുമെന്നും എല്ലാം... ഈ ചേട്ടനാണ്‌ എല്ലാത്തിനും കൂട്ടു നില്‍ക്കുന്നത്‌..." ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോഴെയ്ക്കും ആ സ്ത്രീയുടെ കണ്ണുകളിലും വാക്കുകളിലും എന്നോടുള്ള ദേഷ്യം പ്രകടമായിരുന്നു.

"നിങ്ങള്‍ക്ക്‌ പറയാനുള്ളത്‌ എല്ലാം പറയൂ.... അതിനുശേഷം ഞാന്‍ എന്റെ ഭാഗം വിശദീകരിയ്ക്കാം..." ഞാന്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

"അന്ന് ഞാന്‍ വിളിച്ച്‌ പറഞ്ഞതല്ലേ അസ്തമയനെ ഇതില്‍നിന്ന് പിന്തിരിപ്പിക്കണമെന്ന്... എന്നിട്ട്‌ രജിസ്റ്റര്‍ ചെയ്യാനും മറ്റും സപ്പോര്‍ട്ട്‌ ചെയ്തത്‌ ശരിയാണോ?" അവര്‍ എന്നോട്‌ ചോദിച്ചു.

"ഇനി ഞാന്‍ പറയാം.... ഇടയ്ക്ക്‌ കയറി ഒന്നും പറയരുത്‌... എനിയ്ക്ക്‌ പറയാനുള്ളത്‌ കൂടി നിങ്ങള്‍ കേള്‍ക്കണം... നിങ്ങള്‍ ഇപ്പോള്‍ എന്നെ കുറ്റക്കാരനാക്കിയല്ലോ... അതിന്റെ ന്യായീകരണം കൂടി കേള്‍ക്കണം..." ഞാന്‍ പറഞ്ഞു.

"ശരി... പറഞ്ഞോളൂ..." അവര്‍ പറഞ്ഞു.

"ഞാന്‍ ഈ കാര്യത്തില്‍ ഇടപെടുന്നത്‌ തന്നെ നിങ്ങളുടെ മകളോട്‌ വ്യക്തമായി ചോദിച്ചതിനുശേഷമാണ്‌. ഇവരുടെ സ്നേഹബന്ധം അത്ര സീരിയസ്സാണോ എന്ന് ചോദിച്ചതിനുശേഷം മാത്രമാണ്‌ ഞാന്‍ അനുകൂലിച്ചത്‌. നിങ്ങളോടും ഞാന്‍ ഇതേക്കുറിച്ച്‌ സംസാരിച്ചതാണല്ലോ.... അവര്‍ക്ക്‌ അത്ര ഇഷ്ടമാണെങ്കില്‍ ഒരു സമുദായത്തിന്റെ പേരില്‍ അവരെ വേര്‍പിരിയ്ക്കാന്‍ നമ്മളെന്തിന്‌ ഇത്ര നിര്‍ബദ്ധം പിടിയ്ക്കണം എന്നും ഞാന്‍ ചോദിച്ചിരുന്നു.... അന്ന് നിങ്ങള്‍ പറഞ്ഞത്‌ മകള്‍ക്ക്‌ അത്ര സീരിയസ്സ്‌ ആയ പ്രണയമൊന്നുമല്ല എന്നും അവളെ നിങ്ങള്‍ പിന്തിരിപ്പിച്ചോളാം എന്നുമാണ്‌... പക്ഷെ, അവളുടെ സമ്മതമില്ലാതെ തന്നെ നിങ്ങള്‍ വേറെ പല ആലോചനകളും നടത്തി എന്നും ഉറപ്പിയ്ക്കാന്‍ പോയി എന്നുമാണ്‌ ആ കുട്ടി തന്നെ എന്നോട്‌ പറഞ്ഞത്‌.... ശരിയല്ലേ..." ഞാന്‍ ചോദിച്ചു.

"ഞങ്ങള്‍ അവളെ വല്ലാതെ നിര്‍ബദ്ധിച്ചിട്ടൊന്നുമില്ല... അവള്‍ ഇതുവരെ ഈ കേസിനായി നിര്‍ബന്ധം പറഞ്ഞിട്ടില്ല... അച്ഛന്റെയും അമ്മയുടെയും ഇഷ്ടം പോലെ നടക്കട്ടെ എന്നാണ്‌ വല്ല്യ സമ്മതമില്ലെങ്കിലും അവള്‍ പറഞ്ഞിരുന്നത്‌... അസ്തമയന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു എന്നും താന്‍ കാരണം അസ്തമയന്‌ ഒന്നും പറ്റരുതെന്നും അവള്‍ പറഞ്ഞിരുന്നു..." ആ അമ്മ പറഞ്ഞു.

"അത്‌ വിശ്വസിയ്ക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ട്‌... ആ കുട്ടി തന്നെ എന്നോട്‌ വിളിച്ച്‌ പറഞ്ഞകാര്യങ്ങളാണ്‌ ഞാന്‍ പറഞ്ഞത്‌... ചിലപ്പോള്‍ നിങ്ങളുടെ സമ്മര്‍ദ്ദവും വിഷമങ്ങളും കണ്ട്‌ കൂടുതല്‍ വിഷമിപ്പിയ്ക്കാന്‍ മനസ്സില്ല്ലാത്തതിനാല്‍ ആ കുട്ടി മനസ്സില്ലാതെ നിന്ന് തന്നിട്ടുണ്ടാകും... പക്ഷെ, അസ്തമയന്റെ നിര്‍ബന്ധം മാത്രമാണ്‌ ഇവിടെ ഘടകം എന്ന് പറയുന്നത്‌ ശരിയല്ല... ആ കുട്ടി വേറെ കല്ല്യാണം നടത്താന്‍ നോക്കിയാല്‍ അത്മഹത്യ ചെയ്യുമെന്ന് അസ്തമയനോട്‌ പറഞ്ഞിരുന്നു. അതുകൊണ്ടാണ്‌ അവനും ഇതില്‍ കൂടുതല്‍ സീരിയസ്സ്‌ ആയത്‌...." ഞാന്‍ പറഞ്ഞു.

"അതിന്റെ സത്യാവസ്ഥ എനിയ്ക്കറിയില്ല... അവള്‍ ഇവിടെ പറഞ്ഞത്‌ ഇങ്ങനെയാണ്‌..." അവര്‍ പറഞ്ഞു.

"ശരിയായിരിയ്ക്കാം... നിങ്ങളെ എതിര്‍ത്ത്‌ സംസാരിയ്ക്കാനും വിഷമിപ്പിയ്ക്കാനും കഴിയാത്തതിനാല്‍ ആ കുട്ടി തുറന്ന് പറയാതിരുന്നിട്ടുണ്ടാകാം... പിന്നെ, രജിസ്റ്റര്‍ ചെയ്യാന്‍ ഞാന്‍ സപ്പോര്‍ട്ട്‌ ചെയ്തു എന്ന് പറഞ്ഞത്‌.... അത്‌ നിങ്ങള്‍ നിങ്ങളുടെ മകളോട്‌ തന്നെ ചോദിയ്ക്കൂ.... ആ കുട്ടി എന്നെ വിളിച്ച്‌ രജിസ്റ്റര്‍ ചെയ്യുക അല്ലാതെ വേറെ വഴിയില്ല എന്ന് പറഞ്ഞതിനാലാണ്‌ ഞാന്‍ ഇടപെട്ടത്‌... അപ്പോഴും ഞാന്‍ പറഞ്ഞത്‌ വീട്ടുകാരുടെ സമ്മതത്തോടെ തന്നെ നടത്താന്‍ പറ്റുമോ എന്ന് നോക്കണമെന്നാണ്‌... മാത്രമല്ല, രജിസ്റ്റര്‍ ചെയ്ത്‌ നിങ്ങളോട്‌ ഫോണ്‍ ചെയ്ത്‌ സംസാരിയ്ക്കാന്‍ തന്നെയാണ്‌ തീരുമാനിച്ചിരുന്നത്‌... അല്ലാതെ ഓടിപ്പോകാനല്ല..... പിന്നെ, നിങ്ങളോട്‌ സംസാരിച്ചിട്ട്‌ പ്രയോജനമില്ലാതെ വരികയും അവര്‍ക്ക്‌ എങ്ങും അഭയമില്ലാതെവരികയും ചെയ്താല്‍ അവരെ പെരുവഴിയിലാക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല... അവന്‍ എന്റെ അനിയനാണ്‌.... അതുകൊണ്ട്‌ ആ കുട്ടിയെ എന്റെ വീട്ടില്‍ കൊണ്ടുപോകാനാണ്‌ തീരുമാനിച്ചിരുന്നത്‌... എന്നിട്ടും നിങ്ങള്‍ക്ക്‌ ഒത്തുതീര്‍പ്പിന്‌ സമയം തരാന്‍ തന്നെയായിരുന്നു ഉദ്ദേശം..."
ഞാന്‍ പറഞ്ഞവസാനിപ്പിച്ചു.

ഇത്രയും കേട്ടപ്പോള്‍ ആ അമ്മ കുറച്ചൊന്ന് ഒതുങ്ങി.

എയര്‍പോര്‍ട്ടില്‍ നിന്ന് ആ കുട്ടി അസ്തമനെ വിളിച്ച വിവരം കൂടി പറഞ്ഞിരുന്നെങ്കില്‍ ഫ്ലാറ്റ്‌ ആയേനെ... പക്ഷെ, ആരും അറിയരുതെന്ന് ആ കുട്ടി പറഞ്ഞിട്ടുണ്ടായിരുന്നതിനാല്‍ ഞാനതവിടെ പറഞ്ഞില്ല...

"രണ്ടുമാസം അവള്‍ ബോംബെയില്‍ നില്‍ക്കട്ടെ... അതുവരെ ആരും അവളെ കോണ്ടാക്റ്റ്‌ ചെയ്യാതെ നോക്കാനാണ്‌ മാമന്മാര്‍ പറഞ്ഞത്‌... അവളുടെ മനസ്സ്‌ അവള്‍ മാറ്റിക്കോളാം എന്ന് പറഞ്ഞിട്ടുണ്ട്‌... ഇനി, രണ്ടുമാസം കഴിഞ്ഞ്‌ വരുമ്പോള്‍ അവള്‍ അസ്തമയനെ തന്നെ കല്ല്യാണം കഴിയ്ക്കുന്നതിന്‌ താല്‍പര്യം പറഞ്ഞാല്‍ ഞങ്ങള്‍ അത്‌ നടത്തിക്കൊടുക്കാം എന്നാണ്‌ വിചാരിയ്ക്കുന്നത്‌... പക്ഷെ, അവള്‍ നിര്‍ബദ്ധം പറഞ്ഞില്ലെങ്കില്‍ പിന്നെ നിങ്ങളുടെ ഭാഗത്തുനിന്ന് തടസ്സം ഒന്നും ഉണ്ടാവരുത്‌... അസ്തമയനെ നിങ്ങള്‍ തന്നെ പിന്തിരിപ്പിയ്ക്കണം..." അവര്‍ പറഞ്ഞു.

"ശരി... ഇത്‌ ഞങ്ങള്‍ക്ക്‌ സമ്മതം.... ആ കുട്ടി വരട്ടെ... അവര്‍ക്ക്‌ അത്ര സ്നേഹമാണെങ്കില്‍ ഇത്‌ നടക്കട്ടെ... ഇനി അതല്ല ഇത്‌ വെറുമൊരു ചാപല്ല്യമാണെങ്കില്‍ അങ്ങനെ തീരട്ടെ.... ആ കുട്ടിയ്ക്ക്‌ നിര്‍ബന്ധമില്ലെങ്കില്‍ ഞങ്ങള്‍ ഇതില്‍ ഇടപെടുന്ന പ്രശ്നമില്ല...." ഞാനും അച്ഛനും സമ്മതിച്ചു.

ഞങ്ങള്‍ യാത്രപറഞ്ഞ്‌ അവിടെ നിന്ന് ഇറങ്ങി....

ഈ വിവരം പറഞ്ഞപ്പോള്‍ അസ്തമയന്‍ തല്‍ക്കാലം ഹാപ്പിയായി... പക്ഷെ, പുള്ളിയ്ക്ക്‌ ഒരു ടെന്‍ഷന്‍... അവര്‍ ആ കുട്ടിയെ ബ്രയിന്‍ വാഷ്‌ ചെയ്ത്‌ മനസ്സ്‌ മാറ്റുമോ എന്ന്...

"നിന്നോട്‌ ഇഷ്ടമുണ്ടെങ്കില്‍ നടക്കും... ഇനി വാഷ്‌ ചെയ്താം പോകുന്നതാണ്‌ നിന്നോടുള്ള ഇഷ്ടമെങ്കില്‍ അങ്ങ്‌ പോകട്ടെ എന്ന് വയ്ക്കണം..." ഞാന്‍ പറഞ്ഞു.

അസ്തമയന്‍ ഇന്റര്‍നെറ്റ്‌ വഴി ആ കുട്ടിയെ ബന്ധപ്പെടാന്‍ ശ്രമിച്ചുതുടങ്ങി. ആ കുട്ടിയുടെ കൂട്ടുകാരികളുടെയൊക്കെ പേരില്‍ മെയില്‍ അഡ്രസ്സ്‌ ഉണ്ടാക്കി മെയിലുകള്‍ അയച്ച്‌ ശ്രമം തുടങ്ങി.

ഒടുവില്‍ ആ ശ്രമം ഫലം കണ്ടു....ആ കുട്ടി റിപ്ലേ അയച്ചു....

കൂടെ മെയില്‍ ചെക്ക്‌ ചെയ്യുമ്പോള്‍ മാമന്റെ മോളോ അമ്മായിയോ കൂടെ വരുമെന്നും, ആരെയും കോണ്ടാക്റ്റ്‌ ചെയ്യാന്‍ പറ്റില്ല എന്നും...അവര്‍ കോഡ്‌ ഭാഷകളിലൂടെയും കൂട്ടുകാരിയോട്‌ സംസാരിയ്ക്കുന്നപോലെയുമായി മെസ്സേജ്‌ കൈമാറിക്കൊണ്ടിരുന്നു. ഈ വിവരം അസ്തമയന്‍ എന്നെ അറിയിച്ചു.

ഇത്‌ റിസ്ക്‌ ആണെന്നും അവര്‍ കോണ്ടാക്റ്റ്‌ ചെയ്യരുതെന്ന് പറഞ്ഞിട്ട്‌ നിങ്ങള്‍ മെയില്‍ വഴി ബന്ധപ്പെടുന്നുണ്ടെന്ന് അറിഞ്ഞാല്‍ പ്രശ്നമാകുമെന്നും ഞാന്‍ പറഞ്ഞു.

ഇതിന്നിടയില്‍ ആ കുട്ടിയുടെ അമ്മ അസ്തമനെ കോണ്ടാക്റ്റ്‌ ചെയ്ത്‌ ജനന സമയം കൊടുക്കാന്‍ ആവശ്യപ്പെട്ടു.... ജാതകച്ചേര്‍ച്ച നോക്കാനായിരുന്നു അത്‌.ജാതകം വല്ല്യ ചേര്‍ച്ചയില്ലെന്ന് മനസ്സിലാക്കിയിരുന്ന അസ്തമയന്‍ ഒരു ചേരുന്ന സമയം ഒരു ജ്യോല്‍സ്യനെക്കൊണ്ട്‌ ഒപ്പിച്ച്‌ അത്‌ ഫോണ്‍ ചെയ്ത്‌ പറഞ്ഞുകൊടുത്തു.

ഈ വിക്രിയകളൊക്കെ നടത്തിയശേഷമാണ്‌ വീട്ടില്‍ അമ്മയോട്‌ പറയുന്നതും ഞാന്‍ അറിയുന്നതും...പക്ഷെ, അസ്തമയന്‌ അബദ്ധം പറ്റിയത്‌ അമ്മ മനസ്സിലാക്കി... ആ സമയത്തിലും പ്രശ്നമുണ്ടായിരുന്നു. സമയം പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ച്‌ പറയുന്നതിനുമുന്‍പ്‌ ഒരു ജ്യോല്‍സ്യനെക്കൂടി കാണിയ്ക്കാന്‍ അമ്മയുടെ ഉപദേശം അസ്തമയന്‍ തൃണവല്‍ക്കരിച്ചിരുന്നു.

ജനനസമയം വച്ച്‌ നോക്കിയപ്പോള്‍ ഇത്‌ ചേരില്ലെന്നും ഈ കല്ല്യാണം നടന്നാല്‍ പെണ്‍കുട്ടിയ്ക്ക്‌ 2 കൊല്ലത്തിനുള്ളില്‍ വൈധവ്യമാണെന്നുമുള്ള കണ്ടെത്തലാണ്‌ ആ പെണ്‍കുട്ടിയുടെ അമ്മ അസ്തമയനെ അറിയിച്ചത്‌... അതിനാല്‍ ഈ കാര്യത്തില്‍ ഇനി കൂടുതല്‍ മുന്നോട്ട്‌ പോകേണ്ട എന്നും പറഞ്ഞു.

അസ്തമയനും പെണ്‍കുട്ടിയ്കും ജാതകത്തില്‍ വിശ്വാസമില്ലെങ്കിലും വീട്ടുകാരുടെ സപ്പോര്‍ട്ട്‌ വര്‍ദ്ധിയ്ക്കാനായാണ്‌ ഈ പരിപാടിയ്ക്ക്‌ അസ്തമയന്‍ സമ്മതിച്ചത്‌.

ഇതറിഞ്ഞ ഞാന്‍ അസ്തമയനെ കുറേ വഴക്ക്‌ പറഞ്ഞു."നീ നിന്റെ ഇഷ്ടപ്രകാരം ചെയ്ത്‌ കുളമാക്കിയിട്ട്‌ ഇനി എന്നെ വിളിച്ചേക്കരുത്‌... ജനനസമയം മറ്റും ചോദിച്ചപ്പോള്‍ നീ തിരക്ക്‌ പിടിച്ച്‌ എന്തിനാണ്‌ അതൊക്കെ കൊടുക്കാന്‍ പോയത്‌.... നിങ്ങള്‍ക്ക്‌ വിശ്വാസമില്ല, അതിനാല്‍ തന്നെ അത്‌ നോക്കുന്നതില്‍ താല്‍പര്യമില്ല എന്ന സ്റ്റാന്‍ഡില്‍ ഉറച്ച്‌ നില്‍ക്കണമായിരുന്നു.... " ഞാന്‍ പറഞ്ഞു.

"അത്‌ പെട്ടെന്ന് ചെയ്തതാണ്‌... ഇനി അതിന്റെ പേരില്‍ പ്രശ്നം വേണ്ടല്ലോ എന്ന് വിചാരിച്ച്‌ ഒരു സമയം അഡ്ജസ്റ്റ്‌ ചെയ്ത്‌ കൊടുത്തതാണ്‌... പക്ഷെ, ഇപ്പോ അത്‌ കറക്റ്റ്‌ ചെയ്ത്‌ അയച്ചിട്ടുണ്ട്‌... ആദ്യം കൊടുത്തത്‌ ചേട്ടന്റെ സമയമാണെന്നും തെറ്റി തന്നതാണെന്നും പറഞ്ഞ്‌ ഞാന്‍ അയച്ചിട്ടുണ്ട്‌..." അസ്തമയന്‍ പറഞ്ഞു.

"എടാ...നീ കൃത്രിമം കാണിയ്ക്കുന്നതാണെന്ന് ബോധമുള്ളവര്‍ക്ക്‌ മനസ്സിലാവും... എന്തായാലും നീ തന്നെ കുളമാക്കിയതല്ലേ... നീ തന്നെ അനുഭവിച്ചോ... എന്തായാലും നമുക്ക്‌ നോക്കാം.." ഞാന്‍ പറഞ്ഞു.

ഈ ജാതകപ്രശ്നം വച്ച്‌ അവര്‍ ആ പെണ്‍കുട്ടിയെ ഒരു പാട്‌ ഉപദേശിയ്ക്കുകയും ആ കുട്ടികാരണം എന്തിന്‌ ഒരാളെ കൊല്ലണം എന്ന് ചോദിയ്ക്കുകയും ചെയ്തു അത്രേ... ഇതിന്റെ ഫലമായി ആ പെണ്‍കുട്ടി അസ്തമന്‌ ഒരു ഇമെയില്‍ ചെയ്തു.

"എല്ലാവരും പറയുന്നു എന്നെ കല്ല്യാണം കഴിച്ചാല്‍ അസ്തമയേട്ടന്‍ 2 കൊല്ലത്തിനുള്ളില്‍ മരിയ്ക്കുമെന്ന്.... ഞാന്‍ കാരണം അത്‌ സംഭവിയ്ക്കാന്‍ പാടില്ല.... അതുകൊണ്ട്‌ ഞാന്‍ ഇതില്‍ നിന്ന് പിന്മാറുന്നു.... ഇനി എന്നെ കോണ്ടാക്റ്റ്‌ ചെയ്യരുത്‌... എന്റെ പാസ്സ്‌ വേര്‍ഡ്‌ ഇവിടെ എല്ലാവര്‍ക്കും കൊടുത്തിട്ടുണ്ട്‌... ഇനി ഞാന്‍ യാതൊന്നിനും ഇല്ലെന്നും ഇവര്‍ക്ക്‌ ഉറപ്പുകൊടുത്തു... എന്റെ ഭാവി എന്തെന്ന് എനിയ്ക്കറിയില്ല... എനിയ്ക്ക്‌ വേറെ കല്ല്യാണം കഴിയ്ക്കാനും കഴിയില്ല.... നമുക്ക്‌ ഇത്‌ അവസാനിപ്പിയ്ക്കാം..."ഇതായിരുന്നു ആ മെയിലിന്റെ ഉള്ളടക്കം.

ഈ മെയില്‍ അസ്തമയനെ ആകെ തകര്‍ത്തു....

കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന്റെ സൂചനകളായി ഇതിനെ കണ്ട അസ്തമയന്‍ എന്ത്‌ ചെയ്യണമെന്നറിയാതെ പതറി. പൊതുവേ അല്‍പം ഫാസ്റ്റ്‌ ആയതിനാലും ആലോചന കുറവായതിനാലും അബദ്ധങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള സാദ്ധ്യതകള്‍ വളരെ കൂടുതല്‍...

ഒടുവില്‍ ഒരു വന്‍ അബദ്ധം തന്നെ സംഭവിച്ചു.....

അസ്തമയന്‍ ഒരു മെയില്‍ തിരിച്ച്‌ അയച്ചു.....

ആ മെയില്‍ വന്‍ പ്രത്യാഘാതങ്ങളാണുണ്ടാക്കിയത്‌......

(തുടരും...)

Labels:

15 Comments:

At 10:00 PM, Blogger സൂര്യോദയം said...

അടുത്ത ഭാഗം കൂടി.... എന്നെ തെറി വിളിയ്ക്കരുത്‌... ഇതൊന്ന് തീര്‍ക്കണമെന്ന് കൂടുതല്‍ താല്‍പര്യം എനിയ്ക്കാണ്‌... പക്ഷെ, തീരുന്നില്ല.... (എന്റെ ജോലി പോകും ഉറപ്പാ..) :-)

 
At 10:22 PM, Blogger Mr. K# said...

പതിവ് തെറ്റിക്കേണ്ട. ഞാന്‍ തന്നെ ആദ്യം വായിച്ചു. :-)

 
At 10:23 PM, Blogger ഇടിവാള്‍ said...

എന്നെയങ്ങു കൊല്ല് !!! എന്തൊരു ടെങ്ങ്‌ഷന്‍ ! ;) ബാറ്റണ്‍ബോസും, ഏറ്റുമാനൂര്‍ ശിവകുമാറുമൊന്നും ഒന്നുമല്ല, സസ്പെന്‍സടിപ്പിക്കുന്ന കാര്യത്തില്‍ !

തേങ്ങ പിടി ;) ഠേ...
(ന്തേ..സുല്ലെറിഞ്ഞാലേ തേണ്‍ഗ്ങ ആവൊള്ളോ? )

 
At 10:24 PM, Blogger ഇടിവാള്‍ said...

അയ്യേ ! എറിഞ്ഞ തേങ്ങ കല്ലില്‍ കൊണ്ട് തിരിച്ചു വന്ന് എന്റെ തലക്കടിച്ചു! ബോധം(ഒള്ള) പോയി

 
At 10:39 PM, Blogger സു | Su said...

ബാക്കി എപ്പോ? വേഗം. :)

 
At 10:48 PM, Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്::

ഈ പോസ്റ്റ് സീരീസിന്റെ പേര് മാറ്റി ഇന്നു മുതല്‍ ഇതു “ബാച്ചി ബൈബിള്‍ “ എന്നറിയപ്പെടും...

 
At 10:50 PM, Blogger സുല്‍ |Sul said...

സൂര്യോദയാസ്തമാ ആകെ മൊത്തമായിറ്റിങട്ട് പോരട്ടെ. എന്തായാലും കൂലി കളയേണ്ട.

സുല്ലിന്റെ തേങ്ങയാ തേങ്ങ.
“ഠേ..........”
കണ്ടോ പൊട്ടിച്ചിതറി നാലുപാടും തെറി ചുകിടക്കുന്നത്. വേണേലൊരു കൊത്തെടുത്തോ ഗഡീ :)
(ബോധം പോയവനു കൊത്തല്ല വേണ്ടത് , കുത്താ)
-സുല്‍

 
At 10:59 PM, Blogger വല്യമ്മായി said...

മൂന്നും വായിച്ചു.
qw_er_ty

 
At 11:10 PM, Blogger ആഷ | Asha said...

അയ്യയ്യോ വേഗം എഴുതോ
ഇതിന്റെ അവസാനമറിയാഞ്ഞിട്ടു ഇരിക്കപ്പൊറുതിയില്ലാണ്ടായീ

 
At 11:56 PM, Blogger ശാലിനി said...

ആഷേ :)

 
At 11:57 PM, Blogger ശാലിനി said...

ആഷേ, ഇതുകൊണ്ടാണോ ആഷേടെ ബ്ലോഗില്‍ പുതിയ പോസ്റ്റുകാണാത്തത്? :)

 
At 1:38 AM, Blogger Kaithamullu said...

വായിച്ച് വായിച്ച് എന്റെ കണ്ണ് നിറഞ്ഞു!
(നീളക്കൂടുതല്‍ കൊണ്ടാണേ.. പിന്നെ സസ്പെന്‍സ്... ഒറ്റ ഇരിപ്പില്‍ തന്നെ വായിക്കണ്ടേ?)

 
At 10:35 AM, Blogger Praju and Stella Kattuveettil said...

ഇതിപ്പം വല്ലാതെ സസ്പെന്‍സൊകോപ്ലിക്കേഷന്‍സൊ സാ സ്‌ സും ഒക്കെ ആയിപോയല്ലൊ...

 
At 9:07 PM, Blogger സൂര്യോദയം said...

വായിച്ച്‌ അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി... സസ്പെന്‍സ്‌ ഉണ്ടാക്കാനായി ഒന്നും ചേര്‍ത്തിട്ടില്ല... എല്ലാം സത്യം മാത്രം...

 
At 2:13 AM, Blogger ശ്രീ said...

(വിഷമം അവനല്ലേ... അതിന്റെ ആഴവും പരപ്പും അവനല്ലേ അറിയൂ... നമുക്ക്‌ ഉപദേശം കൊടുത്താല്‍ മതിയല്ലോ...)

അതു ശരി തന്നെ....

പിന്നെ... നല്ല സസ്പെന്‍സ് ആയല്ലോ...

 

Post a Comment

<< Home