സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Thursday, May 17, 2007

സൂര്യാസ്തമയപ്രണയം (ഭാഗം 1)

മുന്‍പുണ്ടാകാത്ത തരത്തില്‍ സീരിയസായതും തീവ്രമായതുമായ പ്രണയത്തിലാണ്‌ അസ്തമയന്‍ എന്ന് മറ്റ്‌ സംശയാലുക്കളെപ്പോലെ എനിയ്ക്കും തോന്നാതിരുന്നില്ല. ഒരു മണിക്കൂറില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ഫോണ്‍ വിളികള്‍ തന്നെ കാരണം.

ഒടുവില്‍ സംഭവം ഒഫീഷ്യലായി എന്നോട്‌ അസ്തമയന്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

ഫോണിലൂടെ തുടങ്ങിയ സൗഹൃദം പടര്‍ന്ന് പന്തലിച്ച്‌ പണ്ടാറടങ്ങി ഇപ്പോ വന്‍ പ്രണയമായി രൂപാന്തരപ്പെട്ടിരിയ്ക്കുന്നു എന്ന്. നല്ല വിദ്യാഭ്യാസമുള്ള പെണ്‍കുട്ടി... പക്ഷെ, വളരെ ചെറിയ മതപരമായ വ്യത്യാസം... നായര്‍ തറവാട്ടില്‍ ജനിച്ചു എന്നത്‌ അസ്തമയനെ സംബദ്ധിച്ചിടത്തോളം നാരായണഗുരുവിനോട്‌ വൈരാഗ്യം തോന്നേണ്ടകാര്യമില്ലല്ലോ...

നേരിട്ട്‌ കാണാതെതന്നെ പൂത്തുലഞ്ഞ പ്രണയം കണ്ടുമുട്ടലിലൂടെ കൂടുതല്‍ മെച്ചപ്പെടുകയും തുടര്‍ച്ചയായി ഓര്‍മ്മയിലിരിയ്ക്കാനായി ഫോട്ടോ പരസ്പരം കൈമാറുകയും ചെയ്തു.

അസ്തമയനാണെങ്കിലോ ഈ ഫോട്ടോ കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വീട്ടുകാരുടെ കൂട്ടുകാര്‍ക്കും വരെ കാണിച്ച്‌ കൊടുത്ത്‌ അഭിമാനം കൊള്ളുകയും ചെയ്തു. ഈ ജാതിമതപരമായ വ്യത്യാസം ഞങ്ങളുടെ വീട്ടില്‍ പ്രശ്നമല്ലെങ്കിലും പെണ്‍കുട്ടിയുടെ വീട്ടില്‍ ഇതിനോടുള്ള സമീപനം എന്തായിരിയ്ക്കും എന്ന എന്റെ ചോദ്യത്തിന്‌ 'അവളുടെ ഇഷ്ടത്തിന്‌ വീട്ടുകാര്‍ എതിര്‍ നില്‍ക്കില്ല എന്ന് അവള്‍ പറഞ്ഞിട്ടുണ്ട്‌' എന്ന ഉത്തരം കൊണ്ട്‌ ഞാന്‍ തൃപ്തനായി.

പെണ്‍കുട്ടിയുടെ വീട്ടിലാണെങ്കില്‍ കല്ല്യാണാലോചനകള്‍ തിരക്കിട്ട്‌ നടക്കുകയാണത്രേ. ഇത്‌ എട്ടാമത്തെ ആലോചനയാണ്‌ 'ഇഷ്ടമായില്ല' എന്ന് പറഞ്ഞ്‌ ആ കുട്ടി മുടക്കിയത്‌ എന്നും അറിയിച്ചു.

കുട്ടിയുടെ അച്ഛന്‍ ഗള്‍ഫിലാണ്‌. അനിയന്‍ പ്രീഡിഗ്രി കഴിഞ്ഞ്‌ നില്‍ക്കുന്നു. അഞ്ചോ എട്ടോ മറ്റോ മാമന്മാരും കുട്ടിയ്കുണ്ടത്രേ... ഈ മാമന്മാരാണത്രേ പ്രധാന കാര്യവാഹകര്‍... മിക്ക ആലോചനകളും ഗള്‍ഫ്‌ കേസുകള്‍ തന്നെ.

ഒരു സര്‍ക്കാര്‍ ജോലിയൊക്കെയായി... ഇനി കാര്യങ്ങള്‍ അടുത്ത നടപടിയിലേക്ക്‌ കൊണ്ടുപോകാം എന്ന് തീരുമാനിയ്ക്കുകയും അതിന്റെ പ്രാരംഭഘട്ടമായി പെണ്‍കുട്ടിയുടെ വീട്ടുകാരോട്‌ ഇതേക്കുറിച്ച്‌ സൂചനകൊടുക്കുക എന്ന ചുമതല അസ്തമയന്‍ എന്നെ ഏല്‍പ്പിച്ചു (രണ്ട്‌ മൂന്ന് പ്രണയക്കേസുകള്‍ മദ്ധ്യസ്ഥനായി നിന്ന് രമ്യമായി പരിഹരിച്ച്‌ നടത്തിക്കൊടുത്ത ക്രെഡിറ്റ്‌ എനിയ്ക്കുണ്ട്‌ എന്നതായിരുന്നു ഈ കുരിശും എന്റെ തലയില്‍ തന്നെ വരാന്‍ കാരണം).

അസ്തമയന്റെ കാര്യമായതിനാല്‍ പെണ്‍കുട്ടിയോട്‌ നേരിട്ട്‌ സംസാരിച്ചിട്ടേ ഞാന്‍ ഈ തല്ല് കൊള്ളുന്ന പരിപാടിയ്ക്കുള്ളൂ എന്ന എന്റെ ശക്തമായ തീരുമാനത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ അസ്തമയന്‍ എനിയ്ക്ക്‌ കൈമാറി.

ഒരു ദിവസം ജോലിയൊക്കെ കഴിഞ്ഞ്‌ രാത്രി ഞാന്‍ പെണ്‍കുട്ടിയുടെ ഫോണിലേക്ക്‌ വിളിച്ചു. സംഭവവികാസങ്ങള്‍ സസൂക്ഷ്മം വീക്ഷിയ്ക്കാനായി എന്റെ ഭാര്യ എന്റെ മുന്നില്‍ കാതും കണ്ണും കൂര്‍പ്പിച്ചിരുന്നു.

"ഹലോ... ഞാന്‍ അസ്തമയന്റെ ചേട്ടനാണ്‌...." ഞാന്‍ പറഞ്ഞു.

"ങാ... പറഞ്ഞിരുന്നൂ ചേട്ടന്‍ വിളിയ്ക്കുമെന്ന്.." പെണ്‍കുട്ടിയുടെ നാണം തുളുമ്പുന്ന ശബ്ദം.

"ഈ കാര്യത്തില്‍ ഇടപെടുന്നതിനു മുന്‍പ്‌ എനിയ്ക്ക്‌ കുട്ടിയോട്‌ ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട്‌..."

"ചോദിച്ചോളൂ..."

"നിങ്ങള്‍ തമ്മില്‍ ഫോണിലൂടെ മാത്രമല്ലേ അധികം പരിചയവും... എന്ത്‌ ധൈര്യത്തിലും ഉറപ്പിലുമാണ്‌ ഒരു വിവാഹം എന്ന തരത്തിലേയ്ക്ക്‌ നിങ്ങള്‍ ഇതിനെ കൊണ്ടുപോകാന്‍ തീരുമാനിച്ചത്‌??? കുട്ടി സീരിയസ്‌ ആയി തന്നെയാണോ ഈ പ്രൊപ്പോസലുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിയ്ക്കുന്നത്‌??"

"അതെ.... ഞങ്ങള്‍ സീരിയസ്‌ തന്നെയാണ്‌.."

"കുട്ടിയ്ക്ക്‌ അവന്റെ സ്വഭാവം വല്ലതും അറിയോ.... പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതം.. ഒരു കാര്യത്തിലും സീരിയസ്നസ്സോ പക്വതയോ ഇല്ലാത്ത പെരുമാറ്റം... കുട്ടിയ്ക്ക്‌ വേറെ ആരെയും കിട്ടിയില്ലേ പ്രേമിയ്ക്കാന്‍???"

"ഹി.. ഹി.... അസ്തമയേട്ടന്‍ സ്വഭാവത്തെക്കുറിച്ചെല്ലാം എന്നോട്‌ പറഞ്ഞിട്ടുണ്ട്‌... എല്ലം എനിയ്ക്കറിയാം.."

"അപ്പോ, അറിഞ്ഞ്‌ കൊണ്ടാണോ ജീവിതം തുലയ്ക്കാന്‍ തീരുമാനിച്ചത്‌??? അവന്‌ വല്ല്യ കളകടര്‍ ഉദ്യോഗം ഒന്നും അല്ല എന്നറിയാമല്ലോ... കുട്ടിയ്ക്ക്‌ നല്ല നല്ല പ്രൊപ്പോസല്‍സ്‌ വരും... നാളെ ദുഖിക്കേണ്ടി വരരുത്‌.." ഞാന്‍ ഉപദേശിച്ചു.

"വല്ല്യ ജീവിത നിലവാരവും ജോലിയെക്കാളുമൊക്കെ വലുത്‌ മനസ്സിന്റെ ഇഷ്ടമല്ലേ....???" ആ കുട്ടിയുടെ ഡയലോഗ്‌...

"അത്‌ ശരി... അപ്പോ അങ്ങിനെയാണ്‌ കാര്യങ്ങള്‍... അതൊക്കെ പോട്ടെ, കുട്ടിയുടെ വീട്ടില്‍ ഇത്‌ സമ്മതിയ്ക്കുമോ???"

"കുറച്ച്‌ എതിര്‍പ്പോക്കെ കാണും... എന്നാലും എന്റെ ഇഷ്ടം അവര്‍ അംഗീകരിയ്ക്കും..."

"എന്നാല്‍ ശരി... കുട്ടി ഈ കാര്യം വീട്ടില്‍ സൂചിപ്പിയ്ക്കൂ.. എന്നിട്ട്‌ ഞങ്ങള്‍ വീട്ടില്‍ വന്ന് സംസാരിയ്ക്കാം..." ഇത്രയും പറഞ്ഞ്‌ ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.

2-3 ദിവസം കഴിഞ്ഞ്‌ ഞാന്‍ ഓഫീസില്‍ തിരക്കിട്ട്‌ ജോലിചെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍ (ബ്ലോഗ്‌ വായന തന്നെ) എന്റെ ഫോണ്‍ റിംഗ്‌ ചെയ്തു. നമ്പര്‍ പരിചയമില്ല... ഞാന്‍ ഫോണ്‍ അറ്റന്റ്‌ ചെയ്തു. അപ്പുറത്ത്‌ നിന്ന് അല്‍പം ഉയര്‍ന്ന് ഫ്രീക്വന്‍സിയിലുള്ള ഒരു സ്ത്രീ ശബ്ദം...

"അസ്തമയന്റെ ചേട്ടനല്ലേ.... ഞാന്‍ --- ളുടെ അമ്മയാണ്‌.."

"ഓ... പറയൂ.." ഞാന്‍ അല്‍പം എളിമയില്‍ പറഞ്ഞു.

പിന്നീടങ്ങോട്ട്‌ ആകെ പരിഭവങ്ങളും പരാതികളും കുറ്റപ്പെടുത്തലുകളും ഒട്ടും ഗ്യാപ്പില്ലാതെ പ്രവഹിയ്ക്കാന്‍ തുടങ്ങി.ഞാന്‍ ഫോണുമായി അല്‍പം മാറി ഒതുങ്ങി നിന്നു.ആ അമ്മ പറഞ്ഞതിന്റെ രത്നച്ചുരുക്കം എന്തെന്നാല്‍... 'വെറും ഫോണിലൂടെയുള്ള സൗഹൃദം ഇവര്‍ ഇവിടെവരെ കൊണ്ടെത്തിച്ചതെങ്ങനെ... ഇത്‌ ശരിയാവില്ല... ഇവിടെ ആരും ഇത്‌ സമ്മതിയ്ക്കില്ല... അച്ഛനും മാമന്മാരും അറിഞ്ഞാല്‍ പിന്നെ വച്ചേക്കില്ല... ഉയര്‍ന്ന ജാതിയിലേക്ക്‌ ഞങ്ങള്‍ എന്തായാലും കല്ല്യാണം കഴിച്ചയയ്കില്ല... അനിയനെ പറഞ്ഞ്‌ മനസ്സിലാക്കി ഇനി ഇങ്ങോട്ട്‌ വിളിയ്ക്കരുത്‌ എന്ന് പറയണം...' എന്നൊക്കെ...

അവര്‍ക്ക്‌ ഇത്രയും പ്രസംഗിയ്ക്കാമെങ്കില്‍ ഞാനായിട്ട്‌ കുറയ്ക്കണ്ടല്ലോ എന്ന് കരുതി എന്റെ വക ഒരു ചെറിയ പ്രസംഗം ഞാനും നടത്തി. അതായത്‌,

'ഇന്നത്തെ സമൂഹത്തില്‍ മതപരവും സാമ്പത്തികവുമായ അന്തരം ഒരു വല്ല്യ കാര്യമാണോ... ഞങ്ങളുടെ വീട്ടില്‍ യാതൊരു വേര്‍തിരിവും ആ കുട്ടിയ്ക്കുണ്ടാകില്ല.... അവര്‍ മനസ്സുകൊണ്ട്‌ അത്ര അടുത്തിട്ടുണ്ടെങ്കില്‍ നാം എന്തിന്‌ അവരെ വേദനിപ്പിയ്ക്കണം... നമുക്ക്‌ എല്ലാവരോടും ആലോചിച്ച്‌ നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട്‌ കൊണ്ടുപോകാം'

എന്റെ വക പ്രസംഗം ഫോണിലൂടെ അവരുടെ കാശ്‌ ചിലവാക്കി കേട്ടതിന്റെ ക്ഷീണം കൊണ്ടാണോ എന്നറിയില്ല ആ അമ്മ അല്‍പം ഒന്ന് മയപ്പെടുകയും 'ങാ... എല്ലാവരും എന്ത്‌ പറയുന്നു എന്ന് നോക്കട്ടെ...' എന്ന പാതിസമ്മതവുമായി ഫോണ്‍ കട്ട്‌ ചെയ്തു.

രണ്ട്‌ ദിവസങ്ങള്‍ക്കകം കാര്യങ്ങള്‍ ആകെ കലുഷിതവും വഷളാകുകയും ചെയ്തു.

എന്ത്‌ വന്നാലും അവരുടെ ജാതിയില്‍ നിന്നല്ലാതെ ഒരു കല്ല്യാണം കഴിയ്ക്കാന്‍ സമ്മതിയ്ക്കില്ല എന്ന് മാമന്മാര്‍ രൗദ്രഭാവത്തില്‍ ഫോണിലൂടെ അറിയിച്ചു എന്നും അതുകൊണ്ട്‌ തന്നെ ഈ പരിപാടിയുമായി മുന്നോട്ട്‌ പോകുന്നതില്‍ ആ കുട്ടിയുടെ അച്ഛനും അമ്മയും ശക്തമായി വിലക്ക്‌ ഏര്‍പ്പെടുത്തുകയും ചെയ്തു.

ഇനി അടുത്ത നടപടികള്‍ എന്ത്‌ എന്ന ചോദ്യത്തിന്‌ ഉത്തരമായി വീണ്ടും ഒരു മുട്ടന്‍ കുരിശ്‌ എനിയ്ക്ക്‌ തന്നെ ഏല്‍പ്പിയ്ക്കപ്പെടുകയും ചെയ്തു.

(തുടരും...)

Labels:

6 Comments:

At 4:32 AM, Blogger സൂര്യോദയം said...

അസ്തമയലീലകളിലൂടെ സൂചിപ്പിച്ചപോലെ, അസ്തമയന്റെ പ്രണയം വിവിധ തലവേദനാ ഘട്ടങ്ങളിലൂടെ....

വായിക്കുന്നവര്‍ക്കും എഴുതുന്ന എനിയ്ക്കും ക്ഷീണം കുറയ്ക്കാനായി ഇതിനെ രണ്ടായി ഭാഗിയ്ക്കുന്നു...

 
At 4:41 AM, Blogger Mr. K# said...

ഉല്‍ഘാടനം ഞാന്‍ തന്നെ. :-) കലക്കീട്ടുണ്ട്.
ഇതൊരു നീണ്ട കഥയാക്കണം.

 
At 4:46 AM, Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
പെണ്ണു കാണലു, കല്യാണം നടത്തിക്കൊടുക്കല് സൂര്യോദയം ചേട്ടന്‍ ബാച്ചികളുടെ കയ്യിന്റെ ചൂടറിയ്യും...

(റേറ്റെങ്ങനാ? ബ്രോക്കര്‍ ഫീസ്) :)

അടുത്ത ഭാഗത്തില്‍ രണ്ടിനേം തല്ലിപ്പിരിച്ചോളണം...

 
At 4:57 AM, Blogger Dinkan-ഡിങ്കന്‍ said...

തുടരന്‍ തുടരട്ടേ

ചാത്താ വീട്ടീ പോടാ. മൊട്ടേന്ന് വിരിഞ്ഞില്ല റേറ്റ് അറിയാന്‍ നടക്കുന്നു.

 
At 10:50 PM, Blogger ആഷ | Asha said...

വായിക്കാന്‍ തുടങ്ങിയതേ ഉള്ളൂ
രസകരമായിരിക്കുന്നു
അടുത്തഭാഗത്തിലേയ്ക്ക് പോവട്ടെ

 
At 1:57 AM, Blogger ശ്രീ said...

ചാത്തനാണ് ഇങ്ങോട്ടുവഴി തിരിച്ചു വിട്ടത്....
നോക്കട്ടെ...
ഒന്നാം ഭാഗം കൊള്ളാം
:)

 

Post a Comment

<< Home