സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Friday, January 19, 2007

സൂര്യാസ്തമയലീലകള്‍ (അവസാനഭാഗം)

പത്താം ക്ലാസ്സില്‍ വല്ല്യ മാര്‍ക്കൊന്നും കൂടാതെയാണ്‌ ജയിച്ച്‌ കയറിയതെങ്കിലും അസ്തമയനും ഫസ്റ്റ്‌ ഗ്രൂപ്പ്‌ എടുത്ത്‌ തന്നെ പഠിക്കാന്‍ യോഗം കിട്ടി. ഇത്തിരി മാരണം പിടിച്ച കോളേജ്‌ ആണെന്നേ ഉണ്ടായിരുന്നുള്ളൂ... കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ കോളേജ്‌...

പക്ഷെ രണ്ട്‌ കൊല്ലത്തെ പ്രീഡിഗ്രിപഠനം കഴിഞ്ഞ്‌ പരീക്ഷയുടെ റിസല്‍ട്ട്‌ വന്നപ്പോളല്ലേ കഴിവ്‌ മനസ്സിലായത്‌... സബ്ജക്റ്റ്‌ എല്ലാം ജയിച്ചു (ഉത്തരക്കടലാസ്‌ നോക്കാതെ ആരോ മാര്‍ക്കിട്ടതാവാം), ഭാഷകള്‍ (മലയാളം, ഇംഗ്ലീഷ്‌) തോറ്റു. ഇനി അതൊക്കെ വീണ്ടും പഠിച്ച്‌ ജയിച്ച്‌ നേരെ ചോവ്വേ ഡിഗ്രി പഠിക്കാം എന്നത്‌ നടക്കാത്ത കാര്യമാണെന്ന് മനസ്സിലാക്കിയിട്ട്‌ പുള്ളിക്കാരന്‍ ഡിഗ്രി പ്രൈവറ്റ്‌ ആയി രജിസ്റ്റര്‍ ചെയ്ത്‌ പഠിക്കാന്‍ തീരുമാനിച്ചു.

'എന്തേലും കാണിക്കട്ടെ... ഹയ്യര്‍ സ്റ്റഡീസ്‌ എന്ന് പറഞ്ഞ്‌ ഇവന്റെ പേരില്‍ കാശ്‌ പൊടിക്കണ്ടല്ലോ' എന്ന് പറഞ്ഞ്‌ മാതാശ്രീയും പിതാശ്രീയും ഒരുമിച്ച്‌ നെടുവീര്‍പ്പിട്ടു.

പക്ഷെ, അസ്തമയന്‍ എല്ലാവരെയും ഞെട്ടിച്ച്‌ കൊണ്ട്‌ ഒരു റെക്കോര്‍ഡിട്ടു. പുള്ളിക്കാരന്‍ പഠിച്ച പാരലല്‍ കോളെജിന്റെ ചരിത്രത്തിലാദ്യമായി സെക്കന്റ്‌ ക്ലാസ്സോടെ ബി.കോം എന്ന കോഴ്സ്‌ പാസ്സായ ആദ്യ വ്യക്തി എന്ന ബഹുമതി അസ്തമയന്‌ കിട്ടി.(ഈ മഹാന്റെ ഫോട്ടോ വച്ച്‌ ആ ട്യൂട്ടോറിയല്‍ കോളെജുകാര്‍ പരസ്യം തന്നെ ചെയ്യാന്‍ വരെ ആലോചിച്ചതാണത്രെ....)

'ഇവന്‍ ആള്‍ മോശമില്ലല്ലോ' എന്ന് അത്രയും നാള്‍ അവനെ വല്ല്യ മതിപ്പില്ലാത്ത ഞാനടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക്‌ തന്നെ തോന്നിത്തുടങ്ങി. ചേട്ടനും ചേച്ചിയും P.G.D.C.A (കമ്പ്യൂട്ടര്‍ പോസ്റ്റ്ഗ്രാഡുവേറ്റ്‌ ഡിപ്ലോമ) പഠിക്കാമെങ്കില്‍ തനിക്കും എന്തുകൊണ്ട്‌ ആയിക്കൂടാ എന്ന തോന്നല്‍ പുള്ളിക്കാരന്‍ പരസ്യമായിതന്നെ പ്രകടിപ്പിച്ചു.

'അതിമോഹമല്ലെ മോനേ ദിനേശാ... അതിമോഹം..' എന്ന് മോഹന്‍ലാല്‍ സ്റ്റയിലില്‍ ഞാന്‍ പറഞ്ഞു നോക്കി. 'ഞങ്ങളുടെ കാശ്‌ നീ കൊണ്ട്‌ മുടിപ്പിച്ച്‌ കളയണോടാ പൊന്നുമോനേ..' എന്ന് മാതാപിതാക്കളും. പക്ഷെ, പുള്ളി വളരെ കോണ്‍ഫിഡന്‍സില്‍ തന്നെ. ഒടുവില്‍ ആ കോഴ്സിനു ചേര്‍ന്നു.
**************************
ഇവിടെ പഠിക്കുമ്പോള്‍ അസ്തമയനില്‍ പെണ്‍കുട്ടികളോടുള്ള ആരാധന വര്‍ദ്ധിച്ചുവന്നു.വീട്ടില്‍ ഇടയ്കിടെ ചില പെണ്‍കുട്ടികളെക്കുറിച്ചൊക്കെ വളരെ കാഷ്വല്‍ ആയി സംസാരിക്കുമ്പോഴെല്ലാം ഞങ്ങള്‍ ഇത്‌ മനസ്സിലാക്കി. പക്ഷെ, ഇത്ര കേമനായ ഇവനില്‍ ആരും പ്രസാദിയ്ക്കില്ലെന്ന ഓവര്‍ കോണ്‍ഫിഡന്‍സ്‌ ആയിരുന്നു ഞങ്ങള്‍ക്കെല്ലാം.അമ്മ ഒരിയ്ക്കല്‍ അവനോട്‌ ചോദിക്കുന്ന കേട്ടു.
'തമാശയൊക്കെ കൊള്ളാം... നിനക്ക്‌ ആരോടും ലൗ ഒന്നും ഇല്ലല്ലോ അല്ലെ?'
ഏതൊരമ്മയ്കും മകന്റെ ഡയലോഗുകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും തോന്നാവുന്ന ന്യായമായൊരു സംശയം.

'ഹേയ്‌.... ഇപ്പോ പെണ്‍കുട്ടികള്‍ എന്റെ പിന്നാലെ കൂടിയിരിയ്ക്കുകയാണ്‌. എല്ലാവര്‍ക്കും എന്റെ കയ്യില്‍ നിന്ന് ലൗ ലറ്റര്‍ വേണമത്രെ..' അസ്തമയന്റെ കമന്റ്‌.

ഇത്‌ കേട്ട്‌ ഞാനടക്കം ഞെട്ടി.

'അതെന്താ അങ്ങനെ... വേറെ ആണ്‍കുട്ടികളൊന്നും ഇല്ലേ ക്ലാസ്സില്‍???.. മാത്രമല്ല ഒരു പെണ്‍കൊച്ചും വല്ല്യ ഗോത്രമുള്ളതില്ലേ..?' ഞാന്‍ ചോദിച്ചു.

'അതല്ല... ഞാന്‍ പ്രേമിക്കുകയോ ലൗ ലറ്റര്‍ കൊടുക്കുകയോ ചെയ്യുന്ന കുട്ടികളുടെയെല്ലാം കല്ല്യാണം പെട്ടെന്ന് നടക്കുന്നുണ്ടെന്ന്... കല്ല്യാണം പെട്ടെന്ന് നടക്കുന്നു എന്ന് മാത്രമല്ല... നല്ല ഉന്നത നിലവാരത്തിലുള്ള കേസുകളാണത്രെ എല്ലാവര്‍ക്കും വരുന്നതും.'

എനിക്ക്‌ അവന്റെ സേവനതാല്‍പര്യത്തില്‍ ബഹുമാനം തോന്നി.
**************************
റിസല്‍ട്ട്‌ വന്നപ്പോള്‍ ഞങ്ങള്‍ വീണ്ടും ഞെട്ടി (അവനും ഞെട്ടിക്കാണും). നേരത്തേതിന്റെ ഒരു രണ്ട്‌ മടങ്ങ്‌ എഫ്ഫക്റ്റിലുള്ള ഞെട്ടല്‍...

അസ്തമയന്‍ ഫസ്റ്റ്‌ ക്ലാസ്സില്‍ പാസ്സായിരിയ്ക്കുന്നു.

ചേട്ടന്റെ പാത തന്നെ പിന്‍ തുടര്‍ന്ന് എന്തെങ്കിലും ജോലി ചെയ്തുകൊണ്ട്‌ കറസ്പോണ്ടന്‍സ്‌ MCA പഠിക്കാനുള്ള ആഗ്രഹം പറയാന്‍ ഈ വിജയം അവന്‌ ശക്തിയേകി.

ഇത്തവണ ഞാന്‍ ഉടക്കി. ഇത്‌ കാശ്‌ കളയാനുള്ള പോക്കാണെന്ന് എനിക്ക്‌ പെട്ടെന്ന് തന്നെ മനസ്സിലായി. പക്ഷെ, ഇത്തവണ മാതാപിതാക്കള്‍ അവനില്‍ വിശ്വസിച്ചു.

കൃത്യമായി നല്ല ജോലികളിലൊന്നും ചെന്ന് പെട്ടില്ലെന്ന് മാത്രമല്ല, രണ്ട്‌ കൊല്ലത്തെ ഫീസ്‌ അടച്ച ശേഷം പുള്ളിക്കാരന്‍ MCA തനിക്ക്‌ ചേരുന്നില്ലെന്ന് പ്രഖ്യാപിച്ചു.

പിന്നീട്‌ അക്കൗണ്ട്സ്‌, മാര്‍ക്കറ്റിംഗ്‌, ഇന്‍ഷുറന്‍സ്‌, കമ്പ്യൂട്ടര്‍ തുടങ്ങിയ നിരവധി മേഖലകളില്‍ പല തരം ജോലികളില്‍ പുള്ളി തന്റെ കഴിവ്‌ തെളിയിച്ചു. ഓരോ ജോലിയിലും കഴിവ്‌ തെളിയിച്ചുകഴിഞ്ഞാല്‍ പിന്നെ അവിടെ തുടരുന്ന പരിപാടി ഇല്ലാത്തതിനാല്‍ ഒരു സ്ഥലത്തും ഒരു മാസത്തെ ശമ്പളം വാങ്ങിയതായി എന്റെ ഓര്‍മ്മയിലില്ല.

ഹുബ്ലിയിലുള്ള അമ്മാമന്‍ ഒരു ജോലി ശരിയാക്കിയിട്ട്‌ അങ്ങോട്ട്‌ കൊണ്ടുപോയി. പോകുമ്പോള്‍ അസ്തമയനെ ഉപദേശിക്കാന്‍ തിരക്കോടു തിരക്കായിരുന്നു. പോകുന്നതിന്റെ തൊട്ടു മുമ്പ്‌ എന്റെ ഒരു സുഹൃത്ത്‌ ഒരു ഓഫറും കൊടുത്തു. 'ഒരു മാസം നീ അവിടെ തികച്ച്‌ ജോലിചെയ്താല്‍ പതിനായിരം രൂപാ പാരിതോഷികം...' ഈ ഓഫര്‍ ഒരു പബ്ലിക്‌ ഓഫറായിരുന്നു. ആ ഓഫറിനെയെല്ലാം പുല്ലുപോലെ തള്ളിക്കളഞ്ഞ്‌ പത്ത്‌ ദിവസത്തിനകം പുള്ളിക്കാരന്‍ തിരിച്ച്‌ ചാലക്കുടിയില്‍ ലാന്റ്‌ ചെയ്തു.

ആരെങ്കിലും എന്നോട്‌ 'അനിയന്‍ എന്ത്‌ ചെയ്യുന്നു? എവിടെയാ ജോലി ചെയ്യുന്നത്‌?' എന്ന് ചോദിച്ചാല്‍ 'ഇപ്പോ എവിടെയാണ്‌ ജോലി എന്നറിയില്ല.. ഇന്നലെ വരെ ഈ ജോലിയായിരുന്നു..' എന്നേ പറയാന്‍ കഴിയുമായിരുന്നുള്ളൂ.

പി.എസ്‌.സി. പരീക്ഷകള്‍ എഴുതി എഴുതി പ്രാക്റ്റീസ്‌ ആയതിനാല്‍ ചില റാങ്ക്‌ ലിസ്റ്റുകളിലൊക്കെ പുള്ളിക്കാരന്റെ നമ്പര്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.

ചാലക്കുടിയിലെ തട്ടുകടക്കാരുടെ 'പൊറോട്ടാ-ബീഫ്‌ ' സ്കീമില്‍ സീസണ്‍ ടിക്കറ്റ്‌ എടുത്ത്‌ അവരുടെ കച്ചവടത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. 'പ്രഭുസ്‌ തട്ട്‌' എന്ന കടയുടെ വളര്‍ച്ചയിലും അസ്തമയന്‍ ഗണ്യമായ പങ്ക്‌ വഹിച്ചു.

ഒടുവില്‍ ചാലക്കുടിയില്‍ തന്റെ സേവനം അധികമായതിനാല്‍ ഗല്‍ഫില്‍ തന്റെ പ്രാഗത്ഭ്യം തെളിയിക്കാന്‍ അസ്തമയന്‍ തീരുമാനിച്ചു.

നാട്ടിലെ കൊള്ളാവുന്ന വീട്ടിലെ ഏതോ കുട്ടിയുമായി സ്നേഹമാണെന്നും ജോലി കിട്ടിയാലുടനെ കല്ല്യാണം ആലോചിക്കാന്‍ ചേട്ടന്‍ മുന്‍ കൈ എടുക്കണമെന്നും മറ്റും എന്നോട്‌ ഗല്‍ഫില്‍ പോകുന്നതിനുമുന്‍പ്‌ പുള്ളി പറഞ്ഞ്‌ ഉറപ്പിച്ചു.

കുറച്ച്‌ കാശ്‌ മുടക്കി ബഹറിനില്‍ ഒരു ബന്ധുവിനോടൊപ്പം താമസിച്ച്‌ ജോലി നോക്കാനായി ഏര്‍പ്പാടാക്കി അസ്തമയന്റെ ബഹറിനിലേക്ക്‌ യാത്രയാക്കി. ഇത്തവണയും നിരവധി ഉപദേശങ്ങളായിരുന്നു. ബന്ധുവിനോട്‌ ടിക്കറ്റും പാസ്സ്‌ പോര്‍ട്ടും അസ്തമയന്റെ കയ്യില്‍ കൊടുക്കരുതെന്ന് അറിയാവുന്നവരെല്ലാം ഉപദേശിച്ചു. (തിരിച്ച്‌ വരവിന്റെ സ്പീഡ്‌ കുറയ്ക്കുക എന്നതുതന്നെ ഉദ്ദേശം).
-------------------------------
അസ്തമയന്‍ ബഹറിനില്‍ പോയെങ്കിലും കൂട്ടുകാര്‍ക്കെല്ലാം മിക്കവാറും ദിവസങ്ങളില്‍ ഫോണുകള്‍ വന്നുകൊണ്ടിരുന്നു. ഒരിക്കാല്‍ പ്രഭുസ്‌ തട്ടില്‍ ഞാന്‍ കയറിയപ്പോള്‍ അവിടുത്തെ ഒരു ജീവനക്കാരന്‍ വന്ന് അസ്തമയന്റെ വിശേഷങ്ങള്‍ ചോദിച്ചു. മാത്രമല്ല, അവരുടെ അന്വേഷണം പറയുവാനും പറഞ്ഞു. ഒരു സ്ഥിരം കസ്റ്റമര്‍ കം ഫ്രണ്ടിനെ കാണാത്തതിലുള്ള വിഷമം ആ വാക്കുകളിലുണ്ടായിരുന്നു.
--------------------------------
ബഹറിനില്‍ തന്റെ കേമത്തത്തിന്‌ പറ്റിയ ജോലിയൊന്നും കിട്ടാതിരിയ്കുകയും നാട്ടില്‍ ഒരു പി.എസ്‌.സി. ഇന്റര്‍വ്യൂ തരപ്പെടുകയും ചെയ്തതിനാല്‍ അസ്തമയന്‍ മൂന്നുമാസത്തിനകം തന്നെ ഒരു ലോഡ്‌ ഗള്‍ഫ്‌ സാധനങ്ങളുമായി തിരികെ ലാന്റ്‌ ചെയ്തു. ഈ ലോഡ്‌ മുഴുവന്‍ മൂന്നുമാസമായി അലക്കാതെ വച്ചിരിയ്ക്കുന്ന വിഴുപ്പ്‌ തുണികളായിരിയ്ക്കുമെന്നാണ്‌ ഞങ്ങള്‍ കരുതിയത്‌. എല്ലാവരെയും അമ്പരപ്പിച്ചുംകൊണ്ട്‌ ഡെപ്പ്യൂട്ടേഷനില്‍ മൂന്നുമാസം ദുബായില്‍ പോയിട്ടുള്ള എന്നെ ലജ്ജിപ്പിച്ചു കൊണ്ട്‌ അസ്തമയന്‍ കൊണ്ടുവന്ന ഐറ്റംസ്‌ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമായി വിതരണം ചെയ്തു. സോപ്പ്‌, ചീപ്പ്‌, കണ്ണാടി, സിഗററ്റ്‌, ലൈറ്റര്‍ തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങള്‍ കൂടാതെ ചേട്ടന്റെ കുട്ടിയ്ക്കും ചേച്ചിയുടെകുട്ടിയ്ക്കും നിരവധി കളിപ്പാട്ടങ്ങള്‍, ചോക്കളേറ്റ്‌ പാക്കറ്റുകള്‍ എന്നിവയും പുള്ളിക്കാരന്‍ റിലീസ്‌ ചെയ്തു.

ഇത്‌ കണ്ട്‌ എന്റെ ഭാര്യ അവിടെ നിന്ന് ഒരു കമന്റ്‌ പാസ്സാക്കി. 'ഡെപ്പ്യൂട്ടേഷനില്‍ മൂന്നുമാസം ഗള്‍ഫില്‍ ജോലിചെയ്ത്‌ തിരിച്ചുവന്ന ചേട്ടന്‍ കൊണ്ടുവന്നതിന്റെ രണ്ടിരട്ടി സാധനങ്ങളാണല്ലോ ജോലി അന്വേഷിക്കാന്‍ പോയ അനിയന്‍ കൊണ്ടുവന്നത്‌...'

ഞാന്‍ ഒന്നും കേള്‍ക്കാത്ത പോലെ മിഠായി ചവച്ചുകൊണ്ടിരുന്നു.

മൂന്നുമാസം അവിടെ ജോലി അന്വേഷിക്കുന്നതിനിടയില്‍ ചെറിയ ജോലികളില്‍ പ്രവേശിച്ച്‌ കിട്ടിയ കാശുകൊണ്ടാണ്‌ പുള്ളി ഈ ഗള്‍ഫ്‌ റിട്ടേര്‍ണ്‍ പെര്‍ഫോര്‍മന്‍സ്‌ നടത്തിയത്‌. അങ്ങനെ കയ്യിലുള്ള കാശ്‌ എല്ലാം തീര്‍ന്നപ്പോള്‍ പുള്ളിക്കാരന്‍ ഹാപ്പിയായി.
----------------
ഗല്‍ഫില്‍ നിന്ന് വന്ന് അല്‍പ ദിവസങ്ങള്‍ക്കകം തന്നെ മുന്‍പ്‌ എന്നോട്‌ പറഞ്ഞിരുന്ന ആ ലൗ അഫയര്‍ ചീറ്റിപ്പോയതായി ഞങ്ങല്‍ മനസ്സിലാക്കി. ഒരാള്‍ മാത്രം വിചാരിച്ചാല്‍ കല്ല്യാണം നടക്കുമോ.. പെണ്‍കുട്ടി അറിയണ്ടേ ഒരു മിടുക്കന്‍ പയ്യന്‍ തന്നില്‍ ആകൃഷ്ടനായി കല്ല്യാണക്കുപ്പായമിടാന്‍ റെഡിയായി നില്‍പ്പുണ്ടെന്ന്. അത്‌ അറിയിച്ചപ്പോഴായിരിയ്ക്കാം 'ആ വാട്ടര്‍ അടുപ്പില്‍ നിന്ന് എടുത്ത്‌ താഴെ വച്ചേക്കൂ സോദരാ..' എന്ന് പറഞ്ഞത്‌.

അതെന്തുമാകട്ടെ, അത്‌ കഴിഞ്ഞ്‌ കുറച്ചുനാള്‍ക്കകം ഉന്നത വിദ്യഭ്യാസമുള്ള ഒരു പെണ്‍കുട്ടിയുമായി വല്ല്യ പ്രേമത്തിലാണെന്ന് പ്രഖ്യാപനം വന്നു. കല്ല്യാണത്തിന്‌ കുട്ടിയുടെ വീട്ടുകാര്‍ സമ്മതിയ്ക്കില്ലത്രെ... അതുകൊണ്ട്‌ ഇതിനും ചേട്ടന്‍ തന്നെ മുന്‍ കൈ എടുക്കണം എന്ന റിക്ക്വസ്റ്റ്‌ വന്നു.

കുറച്ചു ദിവസം കഴിയുമ്പൊഴെയ്ക്ക്‌ ആ കമ്പം മാറിക്കൊള്ളും.. എന്ന വിശ്വാസത്തില്‍ ഞാന്‍ റെഡി എന്നും പറഞ്ഞു.
----------------------

ഇന്റര്‍വ്യൂ കഴിഞ്ഞ്‌ ഈ അടുത്തകാലത്ത്‌ റിസല്‍ട്ട്‌ വന്നു. റാങ്ക്‌ നമ്പര്‍ 1. ഇപ്പോള്‍ നിയമനം പ്രതീക്ഷിച്ച്‌ കാത്തിരിയ്ക്കുന്നു. ഒപ്പം കല്ല്യാണ പ്രതീക്ഷകളും വ്യാകുലതകളും....

15 Comments:

At 2:11 AM, Blogger സൂര്യോദയം said...

സൂര്യാസ്തമയലീലകള്‍ അവസാനഭാഗം റിലീസ്‌ ചെയ്യുന്നു....

 
At 2:16 AM, Blogger ലിഡിയ said...

പറഞ്ഞ് തീര്‍ക്കാന്‍ ധൃതി കാണിച്ചോ?

-പാര്‍വതി.

 
At 4:12 AM, Blogger സൂര്യോദയം said...

പാര്‍വ്വതി പറഞ്ഞത്‌ 100 ശതമാനം ശരിയാണ്‌. ധൃതികാണിച്ചു... എങ്ങനെയെങ്കിലും ഒന്ന് തീര്‍ത്താല്‍ മതി എന്നായി... :-) ജോലിത്തിരക്കും ഒരു കാരണമാണ്‌... ക്ഷമിക്കൂ... :-)

 
At 4:29 AM, Blogger Mubarak Merchant said...

സൂര്യാസ്തമയന്‍ ശുഭപര്യവസായി ആയതില്‍ സന്തോഷം.
സമയം കിട്ടുമ്പൊ ഇതിന്റെ ഓരോ പാരഗ്രാഫും വിശദീകരിച്ചെഴുതി ഓരോ പോസ്റ്റാക്കി ഇടൂ.

 
At 4:29 AM, Blogger വാളൂരാന്‍ said...

ചാലക്കുടിക്കാരാ, കുറെനാളായി ഇതുവഴി വന്നിട്ടു, അവസാനഭാഗമെന്നെഴുതിയപ്പൊ ഇനി തുടരുന്നില്ലെ...
അങ്ങിനെ അസ്തമയസൂര്യന്റെ ഉദയം അല്ലേ....

 
At 4:41 AM, Blogger മനോജ് കുമാർ വട്ടക്കാട്ട് said...

ഒരു ത്രില്ലര്‍ പുസ്‌തകം വായിക്കുന്നതുപോലുള്ള ഒരു അനിയന്‍ കൂടെയുള്ളപ്പോള്‍ ഏതായാലും വെറുതെ ഇരിക്കേണ്ടി വരില്ല.

ഏതായാലും അനിയന്റെ കല്ല്യാണത്തിന്‌ വിളിക്ക്‌.

(ഇതുപോലൊരനിയനുള്ള മറ്റൊരു ഗഡികൂടെയുണ്ടല്ലോ, ബൂലോഗത്തില്‍- ഇടിവാള്‍)

 
At 5:14 AM, Blogger സു | Su said...

മിടുക്കന്‍ അനിയന്‍. :) ഇനിയിപ്പോ കല്യാണം കഴിക്കട്ടെ, ഇഷ്ടമുള്ളയാളെ.

 
At 1:51 AM, Blogger സൂര്യോദയം said...

This comment has been removed by a blog administrator.

 
At 1:52 AM, Blogger സൂര്യോദയം said...

ഇക്കാസെ, താങ്കള്‍ പറഞ്ഞതനുസരിച്ച്‌ ചില ഭാഗങ്ങല്‍ അല്‍പം കൂടി വിശദീകരിച്ച്‌ എഴുതി ചേര്‍ത്തിട്ടുണ്ട്‌. വേറെ വേറെ പോസ്റ്റാക്കാനുള്ള കപ്പാസിറ്റി ഇല്ല :-)

മുരളി വാളൂര്‍.. :-) കുറച്ചുനാളായി ജോലിത്തിരക്കുകാരണം ബൂലോകത്ത്‌ ഒന്ന് എത്തിനോക്കാന്‍ പോലും പറ്റാറില്ല. നല്ല നല്ല എത്ര പോസ്റ്റുകള്‍ മിസ്സായിക്കാണും എന്ന വിഷമം മനസ്സിലുണ്ട്‌. ഇനി പോസ്റ്റുകള്‍ വരുമ്പോള്‍ അവരുടെ പഴയ മിസ്സ്‌ ആയ പോസ്റ്റുകളും വായിച്ച്‌ ക്ഷീണം തീര്‍ക്കാം എന്ന് കരുതുന്നു.

പടിപ്പുര... അനിയന്റെ കല്ല്യാണം വിളിച്ച്‌ നടത്താന്‍ പറ്റുമോ എന്ന് ആദ്യം അറിയട്ടെ ;-) ആദ്യം ഞാന്‍ അറിഞ്ഞ്‌ നടക്കണമല്ലോ... :-))

സുചേച്ചി... മിടുക്കന്‍ തന്നെ അനിയന്‍... മിടുക്ക്‌ അനുഭവിക്കുന്നവര്‍ക്കല്ലെ അറിയൂ.. :-)

 
At 2:08 AM, Blogger Mubarak Merchant said...

വീണ്ടും വായിച്ചു സൂര്യോദയം.
വിശദീകരിച്ചെഴുതിയപ്പൊ നല്ല ഒഴുക്ക് വന്നിട്ടുണ്ട്. നന്ദി. (ഇവിടെയെങ്കിലും ഞാന്‍ പറയുന്നതു കേള്‍ക്കാന്‍ ഒരാളുണ്ടായല്ലോ, എന്റെ ഭാഗ്യം!)

 
At 2:08 AM, Anonymous Anonymous said...

മല പോലെ വന്നത്‌ എലി പോലെ പോയി എന്നു പറഞ്ഞതു പോലെയായി. എന്തൊക്കെ പ്രതീക്ഷകളായിരുന്നു :-(

 
At 3:17 AM, Blogger കുറുമാന്‍ said...

സൂര്യോദയം, ഇടിവാള്‍, ഇവര്‍ രണ്ടു പേരും അനിയന്മാരെയിട്ട് ബ്ലോഗില്‍ അമ്മാനമാടുന്നു. അനിയന്മാരില്ലാത്തെ ഞാന്‍ ആരെ ഇട്ട് കൊത്തം കല്ലു കളിക്കും. സൂര്യോദയം എഴുത്ത് നന്നായി, അസ്തമയം ഇത് വായിച്ചാല്‍ ഇനി ഒരിക്കലും ഉദിക്കണ്ട അവസ്ഥ വരാതിരിക്കുമോ?

 
At 9:03 PM, Blogger സൂര്യോദയം said...

ഇക്കാസ്‌.. :-)

രാജൂ... എന്താണ്‌ ഇത്ര പ്രതീക്ഷിച്ചത്‌.... ഇത്രയൊക്കെയേ കയ്യിലുള്ളൂ.. :-)

കുറുമാന്‍ ജീ... അനിയന്മാരെ ഇട്ട്‌ അമ്മാനമാടുന്ന വിവരം അവര്‍ അറിയാത്തത്‌ നന്നായി.. അല്ലെങ്കില്‍ അമ്മാനമാടല്‍ തിരിച്ചായേനേ.. :-)

 
At 8:48 PM, Blogger ഇടിവാള്‍ said...

സൂര്യാ.. ഇപ്പഴാ വായിച്ചത്.. ;)

അനിയന്മാര്‍ക്കിട്ടുള്ള പണികള്‍ ഞാന്‍ നിര്‍ത്തീ‍ീ‍ീ‍ീ‍ീ.. ( കട: നടന്‍ അബൂബക്കര്‍)

കാരണം... ഞാന്‍ ബ്ലോഗുന്നുണ്ടെന്നു മിന്നലിനറിയാം.. എന്തു പേരിലാണു ഞാന്‍ ബ്ലോഗുന്നതെന്നറിയില്ല.

ഈയിടക്ക, കൊടകരപുരാണക്കാരന്‍ വിശാലനെപ്പറ്റിയുള്ള ന്യൂസ് ഏഷ്യാനെറ്റില്‍ കണ്ട ശേഷം, തനിമലയാളം .ഓര്‍ഗ് ഇല്‍ വിസിറ്റ് ചെയ്ത് ഒരു ദിവസം മിന്നല്‍ എന്നെ വിളിച്ചു..

“ചേട്ടോ, ഞാന്‍ തനിമലയാളം സൈറ്റില്‍ പോയി പോസ്റ്റൊക്കെ വായിച്ചൂട്ടാ....

ഞാന്‍‍: ഞെട്ടിക്കൊണ്ട്..ങ്‌ഹേ...” ഏതു പോസ്റ്റ്..

അവിടെ കുറേ പോസ്റ്റുകളില്ലേ, അതൊക്കെ വായിച്ചു..

ഞാന്‍: ഹോ സമാധാനം.. ഏതൊക്കെ ബ്ലോഗില്‍ പോയി?

മിന്നല്‍: കൊടകരപുരാ‍ണം, കുറുമാന്‍, പിന്നെ വേറെ കൊറേ പോസ്റ്റുകളും നോക്കി.,.

ഞാന്‍: ആ കൊള്ളാം...

മിന്നല്‍: അല്ല ചേട്ടാ, ചേട്ടന്റെ ബ്ലോഗിന്റെ പേരെന്താ... എന്റെ ഓഫീസിലെ ഒരുത്തനും ഞാനും കൂടിയാ ബ്ലോഗുകളെല്ലാം വായിക്കുന്നത്. അവനോടു ഞാന്‍ പറഞ്ഞിരുന്നു ചേട്ടനു ബ്ലോഗുണ്ടെന്ന്... ആ അഡ്രസ്സ് ഒന്നു പറഞ്ഞേ..

ഞാന്‍:; ഞാനല്പം തിരക്കിലാ.. നീ പിന്നെ വിളി എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു!

 
At 4:44 AM, Blogger സൂര്യോദയം said...

ഇടി ഗഡീ... ഞാനും അനിയന്മാര്‍ക്കിട്ടുള്ള പണി നിര്‍ത്തി.. അതല്ല്ലേ അവസാനിപ്പിച്ചത്‌... ലവന്‍ വല്ല്യ കാലതാമസം കൂടാതെ ഇതൊക്കെ വായിച്ചുതുടങ്ങുമോ എന്നൊരു സംശയം... :-)

 

Post a Comment

<< Home