സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Wednesday, August 02, 2006

ചില നുറുങ്ങു സംഭവങ്ങള്‍...

സുരുവിന്റെ ചായക്കട

കുറച്ചു കൊല്ലങ്ങള്‍ക്ക്‌ മുന്‍പ്‌, എന്റെ വീടിന്നടുത്തുള്ള ഗവ.ആശുപത്രിപരിസരത്ത്‌ സുരുവിന്റെ ചായക്കട മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സുരുവിന്റെ സുഹൃത്തുക്കളയ ചന്ദ്രന്‍, നന്ദന്‍, രാജു എന്നിവര്‍ ചായകുടിക്കാന്‍ കടയിലെത്തി.

ചന്ദ്രന്‍: "എടാ സുരൂ... ഒരു സ്റ്റ്രോങ്ങ്‌ ചായ്‌.."

നന്ദന്‍: "സുരൂ.. എനിക്ക്‌ ലൈറ്റായിട്ടൊരെണ്ണം.."

രാജു: "എനിക്കൊരു മീഡിയം"

ഇത്‌ കേട്ട്‌ സുരു തിരിഞ്ഞു നിന്നിട്ട്‌ കയ്യിലുള്ള അരിപ്പയും കപ്പും കാട്ടി പറഞ്ഞു...

"ദേ... ഈ കപ്പിലുള്ളത്‌ അരിപ്പയിലൂടെ ഒഴിച്ചിട്ട്‌ കിട്ടുന്നത്‌ തരും... അത്‌ വേണേല്‍ കുടിക്കാം..."

വേറെ നിവര്‍ത്തിയില്ലല്ലോ... (എന്നാല്‍ സുരുവിനെ ഒന്നു കൂടി ചൂടാക്കാന്‍ തന്നെ ഇവര്‍ തീരുമാനിച്ചു.)

കിട്ടിയ ചായ രണ്ട്‌ സിപ്പ്‌ ചെയ്തിട്ട്‌ ചന്ദ്രന്‍ പറഞ്ഞു.

"എന്തൂട്ട്ര സുരൂ ഇത്‌... എന്ത്‌ ചായാ ഇത്‌... ഹോ..."

സുരുവിന്‌ ദേഷ്യം വന്നു.

"ടാ ചെക്കാ... നിന്നെ ഞാന്‍ എഴുത്തയച്ച്‌ വരുത്തിയതൊന്നുമല്ലല്ലോ ചായ കുടിക്കാന്‍? വേണേല്‍ കുടിച്ചിട്ട്‌ പോ.."

(ഇപ്പോ ആ ഏരിയായില്‍ 3-4 ചായക്കട വന്നതിനാല്‍ സുരു ഇപ്പോള്‍ ആള്‍ ഡീസന്റ്‌ ആണത്രെ)

മാങ്ങണ്ടി ചന്ദ്രന്‍

ഈ കക്ഷി എന്റെ അമ്മയുടെ കസിന്‍ ആണ്‌...

തന്റെ വയസ്സിലും വളരെ പ്രായം കുറഞ്ഞ പിള്ളേര്‍സുമായാണ്‌ പുള്ളിയുടെ കമ്പനി.... അങ്ങനെ ചന്ദ്രന്‍ ചേട്ടന്‍ എന്റെയും ഫ്രണ്ട്‌ ആയി..

ഞാനും ചില സന്ദര്‍ഭങ്ങളില്‍ 'മാങ്ങണ്ടി' എന്നു വിളിക്കേണ്ടി വന്നിട്ടുമുണ്ട്‌.

(എങ്ങനെയാണ്‌ ചന്ദ്രന്‍ ചേട്ടന്‌ 'മാങ്ങണ്ടി' എന്ന പേരു വന്നതെന്ന് എനിക്ക്‌ ഇപ്പോഴും അറിയില്ല. പക്ഷെ ആ പേര്‌ പുള്ളിക്കാരന്‍ സ്വയം അംഗീകരിച്ച ഒരു സംഭവം താഴെ വിവരിക്കാം)

ഞങ്ങളുടെ പരിസരത്തെ ജോബ്‌ ചേട്ടന്‍ ഗല്‍ഫില്‍ പോയതിനുശേഷം ഒരു ദിവസം കൂട്ടുകാരെ മുഴുവന്‍ വിളിച്ച്‌ സംസാരിക്കും എന്ന അറിയിപ്പ്‌ കിട്ടി.

ഞങ്ങളുടെ സുഹ്രുത്തയ സജിയുടെ ടെലഫോണ്‍ ബൂത്തിലേക്ക്‌ വിളിക്കും.. എല്ലാവരും അവിടെ എത്തിയാല്‍ മതി എന്നാണ്‌ അറിയിപ്പ്‌.

എല്ലവരും വൈകീട്ട്‌ ബൂത്തില്‍ ഹാജര്‍...

ജോബ്‌ ചേട്ടന്‍ ഫൊണില്‍ ഓരോരുത്തരോടായി മാറി മാറി സംസാരിച്ചുകൊണ്ടിരിക്കുന്നു...

ചന്ദ്രന്‍ ചേട്ടന്റെ ഊഴം....

ചന്ദ്രന്‍: "എടാ.. ജോബേ.. ഞാനാടാ.. ചന്ദ്രന്‍..."

ജോബ്‌: "ആര്‌... ഏത്‌ ചന്ദ്രന്‍..??"

ചന്ദ്രന്‍: "ടാ.. നീ എന്നെ മറന്നോ... ചന്ദ്രന്‍... കിഴക്കേ വീട്ടിലെ.."

ജോബ്‌: "കിഴക്കേ വീടോ.. എനിക്ക്‌ മനസ്സിലായില്ല... ചന്ദ്രനോ.... ഓര്‍മ്മ വരുന്നില്ല.."

ചന്ദ്രന്‍: "എടാ... രാമചന്ദ്രന്‍ മാഷുടെ മോന്‍.. ചന്ദ്രന്‍... ശ്ശൊ..."

ജോബ്‌: " ഏത്‌.... സോറി.. ചന്ദ്രന്‍ എന്നൊരാളെ...ഓര്‍മ്മ കിട്ടുന്നില്ല.."

ചന്ദ്രന്‍: "ഞാനാടാ... മാങ്ങണ്ടി..."

ജോബ്‌: "ആ... അതു പറ.... ഇപ്പൊ മനസ്സിലായി..."

(എല്ലാവരുടെയും പൊട്ടിച്ചിരികള്‍ക്കിടയില്‍ ചന്ദ്രന്‍ ചേട്ടന്‍ കുശലം പറച്ചില്‍ തുടര്‍ന്നു. ചന്ദ്രന്‍ ചേട്ടനെ ഒന്ന് കളിപ്പിക്കാന്‍ ജോബ്‌ ചേട്ടന്റെ ഒരു നമ്പര്‍ ആയിരുന്നു അതെന്ന് പിന്നീടാണ്‌ മനസ്സിലായത്‌)

ചന്ദ്രന്‍ ചേട്ടന്റെ ജോഗിംഗ്‌

ഒരു ദിവസം ചന്ദ്രന്‍ ചേട്ടനെ വഴിയില്‍ വച്ചു കണ്ടപ്പോള്‍ നാരായണന്‍ നായരുടെ ഒരു കമന്റ്‌..

"ടാ.. ചന്ദ്രാ... ഇതെന്തൊരു രൂപാണ്‌ടാ... കോലില്‍ ഉറയിട്ടപോലെ... നീ വല്ലൊം നന്നായി കഴിക്ക്‌...."

"എന്റെ നരായണന്‍ നായരേ... കഴിക്കാഞ്ഞിട്ടല്ലാ.... ഇനിപ്പൊ കഴിപ്പ്‌ കൂടിയാല്‍ ഇങ്ങനെ ഉണ്ടാവോ ആവോ.."

ഉടനെ നരായണന്‍ നായരുടെ ഉപദേശം...

"എങ്കില്‍ നീ നന്നായിട്ട്‌ എക്സര്‍സൈസ്‌ ചെയ്യാഞ്ഞിട്ടാ... രാവിലെ ഒരു 3-4 കിലോമീറ്റര്‍ ഓടിയാല്‍ തന്നെ നല്ലതാ..."

'ഓ.. ശരിയായിരിക്കും... ഒരു കൈ നോക്കിക്കളയാം..' എന്നായി ചന്ദ്രന്‍ ചേട്ടന്‌..

ആദ്യ ഒന്നു രണ്ട്‌ ദിവസം ടൈം പീസില്‍ അലാറം വച്ചു നോക്കിയെങ്കിലും അതിന്റെ തലക്ക്‌ അടിച്ച്‌ നിര്‍ത്തി ഉറക്കം തുടര്‍ന്നതിനാല്‍ ഓട്ടം നടന്നില്ല.

'ഇതൊന്ന് നടപ്പിലാക്കിയിട്ട്‌ തന്നെ കാര്യം' എന്ന് രാത്രി ഷെയര്‍ കൊടുക്കാതെ അടിച്ച കീടനെ (വിലകുറവ്‌ മദ്യം) തൊട്ട്‌ ശപഥം ചെയ്ത്‌ ഉറങ്ങാന്‍ കിടന്നു.

പിറ്റേന്ന് തന്നെ കാലത്ത്‌ ഒരു 5.30 ന്‌ സ്വയം തെറിപറഞ്ഞ്‌ എണീറ്റ്‌ മുഖം കഴുകി ഓടാന്‍ തയ്യാറായി.

(നാട്ടുകാര്‍ തന്റെ പ്രകടനം കാണാതിരിക്കാനാണ്‌ 5.30 ന്‌ ആക്കിയത്‌. തന്റെ കാര്യത്തില്‍ ആശങ്കാകുലരായ നാട്ടുകാര്‍ എഴുന്നേറ്റ്‌ വരുമ്പൊഴെക്ക്‌ സംഗതി തീര്‍ന്ന് കുടുംബം പറ്റണം എന്നതാണ്‌ ലക്ഷ്യം.)

ഒരു കഴുത്തില്ലാത്ത ബനിയനും ബര്‍മുളയും ('വള്ളി ട്രൗസര്‍') ഇട്ട്‌ കഴിഞ്ഞ്‌ കണ്ണാടിയില്‍ നോക്കിയപ്പോള്‍ സ്വയം ഒരു പുഛം തോന്നി.

'ങ്‌ ഹാ... ശരിയാക്കി എടുക്കാം' എന്ന് മനസ്സില്‍ പറഞ്ഞ്‌ വീടിനു പുറത്തിറങ്ങി ചേനത്തുനാട്‌ വഴി ഓട്ടം തുടങ്ങി.

ആശുപത്രി കവല എത്തിയപ്പോഴെക്ക്‌ ഒരു ശ്വാസം കിട്ടായ്ം... മുക്കിയും മൂളിയും ഓട്ടം തുടര്‍ന്നു...

കുറച്ച്‌ കൂടി ചെന്നപ്പോള്‍ ഒരു ഓട്ടൊറിക്ഷ അടുത്തെത്തി ഒന്ന് സ്പീഡ്‌ കുറച്ചിട്ട്‌ അതിലെ ഡ്രൈവര്‍ ചോദിച്ചു...

"ചേട്ടാ... കയറിക്കോ... വീട്ടില്‍ കൊണ്ടാക്കാം..."

(ആ വേഷവും ആ അവശതയും കണ്ടാല്‍ ആരായാലും ചോദിച്ചു പോകും)

ചന്ദ്രന്‍ ചേട്ടന്‍ തന്റെ ഓട്ടം അന്നത്തോടെ നിര്‍ത്തി.

3 Comments:

At 11:44 AM, Blogger Unknown said...

chalakudikaaraaa...
njaanum chalakudiyaaa.... evideyaa veeed~?

 
At 10:49 PM, Blogger Sreejith K. said...

താങ്കള്‍ നുറുങ്ങ് കഥകളിലാണ് സ്പെക്യലൈസ് ചെയ്തിരിക്കുന്നത് എന്ന് തോന്നുന്നല്ലോ. കുഞ്ഞ് നുറുങ്ങ് കഥകള്‍ രസകരമാകുന്നുണ്ട്. ഇത്തിരി വലിച്ച് നീട്ടാം എന്നുണ്ടെങ്കില്‍ ഓരോന്നും ഓരോ പോസ്റ്റ് ആക്കിയെടുക്കാം. ;)

 
At 4:44 AM, Blogger സൂര്യോദയം said...

ശ്രീജിത്തേ...
ഓരോന്ന് ഓരോന്ന് ആയി പോസ്റ്റ്‌ ചെയാനുള്ള ക്വാളിറ്റി ഉണ്ടൊ എന്ന് സംശയം തോന്നിയതിനാലാണ്‌ വായനക്കാരെ ബുദ്ദിമുട്ടിക്കാതിരിക്കന്‍ ഒരെണ്ണം ആക്കിയത്‌...

കമന്റിന്‌ നന്ദി...

കിരണ്‍... സംഭവങ്ങള്‍ ഉള്ളത്‌ തന്നെയാണ്‌... വീട്‌ എവിടെയാണെന്ന് മനസ്സിലാക്കാന്‍ അത്‌ വായിച്ചാല്‍ തന്നെ ധാരാളം :-)

 

Post a Comment

<< Home